സൗദിയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ പ്രഖ്യാപനം, ഓരോ ദിവസവും 14 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാം, ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും, സൗദിക്ക് കനത്ത തിരിച്ചടിയായി ഇറാനില്‍ നിന്ന് എണ്ണ ഇറക്കാനുള്ള ആലോചനയിൽ യൂറോപ്പ്...!
സൗദിയെ ഞെട്ടിച്ചിരിക്കുകയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. എണ്ണ ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ മറികടന്ന് എണ്ണ കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ്. എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്.
എണ്ണ ഉത്പാദനത്തിൽ നേട്ടത്തിന്റെ നെറുകയിലെത്തി നിൽക്കുന്ന സൗദിക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനമാണ് ഇറാൻ നടത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാന്റെ ദേശീയ എണ്ണ കമ്പനിയുടെ മേധാവി മുഹ്‌സിന്‍ ഖുജസ്തിമെഹര്‍ പറഞ്ഞു. ഓരോ ദിവസവും 14 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്യാമെന്നാണ് ഇറാന്റെ വാഗ്ദാനം.ഇറാനില്‍ നിന്ന് എണ്ണ ഇറക്കാനുള്ള ആലോചനയിലാണ് യൂറോപ്പ്. ഇതാകട്ടെ കനത്ത സൗദിക്ക് തിരിച്ചടിയാണ്.
യൂറോപ്യന്‍ യൂണിയനും ഇറാനും തമ്മില്‍ ഈ ആഴ്ച വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 2023 മാര്‍ച്ച് വരെ ഇറാന്റെ ഉല്‍പ്പാദന ലക്ഷ്യവും പ്രതിദിനം 14 ലക്ഷം ബാരലാണ്. ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറാന്റെ പദ്ധതി.
റഷ്യയ്‌ക്കെതിരായി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ എല്ലാ രാജ്യങ്ങളും കടുത്ത എണ്ണ ദൗര്‍ലഭ്യം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്പും ബദല്‍ മാര്‍ഗം കണ്ടെത്തുന്നതില്‍ പൂര്‍ണ വിജയം നേടിയതുമില്ല. സൗദി അറേബ്യയോടും ഗള്‍ഫ് രാജ്യങ്ങളോടും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. ഈ വേളയിലാണ് ഇറാന്റെ വന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.
യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയതോടെ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യയുടെ എണ്ണ കാര്യമായി വിപണിയില്‍ എത്താതായി. യൂറോപ്പിലേക്ക് പ്രധാനമായും എണ്ണയും വാതകവും എത്തുന്നത് റഷ്യയില്‍ നിന്നാണ്. അമേരിക്കയുടെ ഉപരോധം പരിഗണിച്ച് യൂറോപ്പ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ പകരം ആര് തരും എന്ന ചോദ്യമാണ് യൂറോപ്പിന് മുന്നിലുള്ളത്
. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയോടും യുഎഇയോടും ഖത്തറിനോടും കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും നല്‍കാന്‍ യൂറോപ്പ് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ പല രാജ്യങ്ങളുമായും ദീര്‍ഘകാല കരാറുള്ളതിനാല്‍ തിടുക്കത്തില്‍ കൂടുതല്‍ കയറ്റുമതി സാധ്യമല്ല എന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ നിലപാട്. ഈ സാഹചര്യത്തില്‍ എന്താണ് ബദല്‍ മാര്‍ഗമെന്ന് ആലോചിക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു അമേരിക്കയുടെ തന്ത്രം. എന്നാല്‍ റഷ്യയുടെ എണ്ണ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ വിപണിയില്‍ എണ്ണയില്ലാതെ വരികയും വില ഉയരുന്നതിനും കാരണമാക്കി. ഇത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വിഭവം കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അമേരിക്കയുടെ ഉപരോധം കാരണം പക്ഷേ, ഇവര്‍ക്ക് എണ്ണ വില്‍ക്കുന്നതിന് നിയന്ത്രണമുണ്ട്. എങ്കിലും അമേരിക്കന്‍ ചാരന്മാരുടെ കണ്ണുവെട്ടിച്ച് ഇറാന്‍ രഹസ്യമായി എണ്ണ വില്‍പ്പന നടത്തുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ എണ്ണ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ പരസ്യമായി തന്നെ ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാൻ പ്രഖ്യാപനം നടത്തിയത്.
അതേസമയം, റഷ്യയ്‌ക്കെതിരെ മാത്രമല്ല ഇറാനെതിരേയും അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതി നേരത്തെ വലിയ വിവാദമായിരുന്നു. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ലക്ഷ്യം ആണവായുധം നിര്‍മിക്കലാണ് എന്ന് അമേരിക്ക ആരോപിച്ചു. തുടര്‍ന്നാണ് ഇറാനെതിരെ ഉപരോധം ചുമത്തിയത്. പിന്നീട് നിരന്തര സമവായ ശ്രമങ്ങള്‍ക്കൊടുവില്‍ 2015ല്‍ ലോകത്തെ വന്‍ ശക്തി രാജ്യങ്ങളും ഇറാനും തമ്മില്‍ ആണവ കരാര്‍ ഒപ്പുവച്ചു.
ആണവ കരാര്‍ പ്രകാരം ഇറാന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. പകരം ഇറാന്‍ ആണവ ആയുധങ്ങളുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു കരാര്‍ ഒപ്പുവച്ചത്. ഒബാമ മാറി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ 2018ല്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി.
ഇറാനെതിരെ വീണ്ടും ഉപരോധം ചുമത്തി. നിലവില്‍ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ മതിയായ രീതിയില്‍ എത്തുന്നില്ല. ഇറാന്റെ എണ്ണ വിപണിയിലെത്താതിരിക്കാന്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും നടത്തുന്ന നീക്കമാണ് അമേരിക്കയുടെ ഉപരോധമായി വരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് മാറി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ നയത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha