പ്രവാസികളെ വേരോടെ പിഴുതെറിയും...! ആ ലക്ഷ്യം നിറവേറ്റാൻ തുനിഞ്ഞിറങ്ങി സൗദി, സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും കടുപ്പിക്കുന്നു, സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനുമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോജക്‌ട് മാനേജ്‌മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവത്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്.
വിവിധ മേഖലകളിൽ ഇതിനോടകം നടപടികൾ പ്രഖ്യാപിച്ചെങ്കിലും രാജ്യം സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗതാഗത, ലോജിസ്റ്റിക് മേഖലയിലാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ അടിസ്ഥാന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ വര്‍ഷത്തില്‍ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും. ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജ്ഹിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
സ്വദേശിവത്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കുള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരുംവര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്‌സിറ്റികളില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവത്കരണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്.
ഇക്കാര്യത്തില്‍ ഓരോ മേഖലയുടെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച് സമഗ്ര സര്‍വേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവത്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. ഈ വര്‍ഷം 30 സൗദിവത്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജ്ഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha