തൃശൂര്‍ ജില്ലയില്‍ രക്ഷാദൗത്യവുമായി എത്തിയവരോടൊപ്പം വീട് വിട്ട് പോകാന്‍ മടിച്ചെങ്കിലും, അവര്‍ പറഞ്ഞു, 'കാഞ്ഞങ്ങാടിന്റെ നല്ല മനസ്സിനു നന്ദി'!
പ്രളയക്കെടുതിയിലായ തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മാള എന്നിവിടങ്ങളില്‍ രക്ഷാദൗത്യവുമായി പോയ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള മുപ്പത്തിരണ്ടംഗ മല്‍സ്യത്തൊഴിലാളി സംഘത്തില്‍പെട്ട അജാനൂര്‍ കടപ്പുറത്തെ ബാലു ആ ദിവസങ്ങളെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കിയവരെ നന്നായി നിര്‍ബന്ധിക്കേണ്ടി വന്നു. 'ഞങ്ങളുടെ മക്കള്‍ കളിച്ചുനടക്കുന്ന വീടാണിത്. ഇതു വിട്ട് ഞങ്ങള്‍ എങ്ങോട്ടും വരില്ല', എന്നു തന്നെയായിരുന്നു ഭൂരിപക്ഷം പേരും പറഞ്ഞത്. നിര്‍ബന്ധിച്ചപ്പോള്‍ ചിലര്‍ വള്ളത്തില്‍ ഞങ്ങളോടൊപ്പം ക്യാംപുകളിലേക്കു വരാന്‍ തയാറായി. ചിലര്‍ വെള്ളമിറങ്ങിത്തുടങ്ങിയെന്നു പറഞ്ഞ് വീടുകളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം പോയ സംഘം രക്ഷാദൗത്യം പൂര്‍ത്തീകരിച്ച് ഇന്നലെയാണ് തിരിച്ചെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കാനും വീടുകളുടെ ടെറസില്‍ കഴിഞ്ഞിരുന്ന കുറേപ്പേര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും കഴിഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് സംഘം തിരിച്ചെത്തിയത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം. ചില സ്ഥലങ്ങളില്‍ ഇവരെത്തുന്നതു വരെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ദുരന്തനിവാരണസേനയുടെ ബോട്ടില്‍ നാമമാത്രമായ ആളുകളെ കൊണ്ടുവരുമ്പോള്‍ തങ്ങളുടെ ബോട്ടില്‍ ഒരു തവണ ഇരുപത് മുതല്‍ മുപ്പതോളം പേരെ ക്യാംപുകളിലെത്തിക്കാന്‍ കഴിഞ്ഞതായി ബാലു പറഞ്ഞു.
അജാനൂര്‍, പുഞ്ചാവി കടപ്പുറങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളായ രഘു, എ.കെ.രാജേഷ്, ടി.അനീഷ്, കെ.രമേശന്‍, വി.രവി, മുകുന്ദന്‍, എ.കെ.സതീഷന്‍, പ്രണേഷ്, എ.കെ.വിജു, എ.എന്‍.ബാലു, ഷൈജു, എം.മനു, എ.കെ.അനീഷ്, ശ്രീജിത്ത്, പി.പി.സജേഷ്, ദുഷ്യന്തന്‍, എ.ആര്‍.അശോകന്‍, എ.എസ്.വിനു, എ.കെ.മഹേഷ്, സി.മണി, വിപിന്‍, കെ.രവി, എ.കെ.രഞ്ജിത്ത്, എ.കെ.സുകേഷ്, എ.കെ.അജേഷ്, എ.കെ.സനൂപ്, ബി.സുനീഷ്, എ.എസ്.ജയന്‍, ജ്യോതിഷ് രാജ്, പ്രിയേഷ്, എ.പി.ബൈജു, പ്രിയേഷ് എന്നീ യുവാക്കളാണ് ജില്ലയില്‍ നിന്ന് പുറപ്പെട്ട ജീവന്‍രക്ഷാ സംഘത്തിലുണ്ടായിരുന്നത്.
മാളയിലെ ക്യാംപില്‍ ദുരിതബാധിതര്‍ക്കൊപ്പമായിരുന്നു ഇവരുടെയും ഭക്ഷണം. നാടിന്റെ കണ്ണീരൊപ്പാന്‍ പോയി മടങ്ങവേ തങ്ങള്‍ ക്യാംപിലെത്തിച്ച ഒരമ്മ വിതുമ്പലോടെ പറഞ്ഞുവത്രേ, 'കാഞ്ഞങ്ങാട്ടുകാരുടെ നല്ല മനസ്സിനു നന്ദി' സങ്കടത്തോടൊപ്പം അഭിമാനവും തോന്നിയ നിമിഷമായിരുന്നു അതെന്ന് ബാലു പറയുന്നു.
https://www.facebook.com/Malayalivartha