'കളി ചോദിച്ച് നടക്കുന്നവര്‍.. ഒരു പെണ്ണിനാവശ്യം എങ്ങനെയുള്ള പുരുഷന്മാരെയാണെന്ന് എണ്ണിപ്പറഞ്ഞ് ജോമോൾ ജോസഫ് വീണ്ടും
ഒരു പെണ്ണിനാവശ്യം എങ്ങനെയുള്ള പുരുഷന്മാരെയാണെന്ന് എണ്ണിപ്പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും. വന്‍ സൈബര്‍ ആക്രമണത്തിനാണ് ജോമോൾ ജോസഫിന് ഇരയാകേണ്ടിവന്നിട്ടുള്ളത്. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും താഴെ ലൈംഗിക അധിക്ഷേപങ്ങളും കളിയാക്കലുകളും തെറിവിളിയും ജോമോള്‍ അനുഭവിക്കേണ്ടി വന്നു. ഇതിനിടെയിലും തന്റെ നിലപാട് കടുപ്പിക്കുകയാണ് ജോമോള്‍ ചെയ്തത്. ഇത്തരത്തില്‍ ലൈംഗികാധിക്ഷേപം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് ജോമോള്‍ ജോസഫിന്റെ പുതിയ കുറിപ്പ്. ' കളി ചോദിച്ച് നടക്കുന്നവര്‍' എന്ന തലക്കെട്ടിലാണ് ജോമോള്‍ കുറിപ്പെഴുതിയിരിക്കുന്നത്.
'ഒരു കളി തരുമോ' എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യ/ കുടുംബ പശ്ചാത്തലം ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവര്‍ക്കാര്‍ക്കും നല്ല പെണ്‍സൌഹൃദങ്ങള്‍ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരില്‍ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരില്‍ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകള്‍ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങള്‍. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികില്‍സയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.-ജോമോള്‍ കുറിച്ചു.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
കളി ചോദിച്ച് നടക്കുന്നര്‍..
എന്റെ പോസ്റ്റുകളില്‍ ചില മഹാന്‍മാര്‍ 'ഒരു കളി തരുമോ' എന്ന് കമന്റ് ചെയ്യുന്നത് കാണാം. മിക്കവര്‍ക്കും മനസ്സിലായിക്കാണില്ല എന്താണ് ഈ 'കളി തരുമോ' എന്ന് ചോദിച്ചതിലൂടെ ഈ മഹാന്‍മാര്‍ അര്‍ത്ഥമാക്കിയതെന്ന്.. അവരുമായി ലൈംഗീബന്ധത്തിനായി എനിക്ക് സമ്മതമാണോ എന്ന ചോദ്യമാണ് അവര്‍ കമന്റില്‍ ചോദിച്ചത്. ആ ചോദ്യത്തില്‍ ഒറ്റനോട്ടത്തില്‍ യാതൊരു കുഴപ്പവും തോന്നില്ല, അതൊരു മഹാപാതകവുമല്ല താനും. എന്നാല്‍ എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തിയോട് എന്ത് ആകര്‍ഷണത്തിന്റെ പുറത്താണ് ഞാന്‍ ലൈംഗീകബന്ധത്തിന് തയ്യാറാകേണ്ടത്?
ഇവിടെയാണ് മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ, ഓപ്പസിറ്റ് സെക്‌സിനെ കുറിച്ചുള്ള ധാരണകളുടെ പിഴവിന്റെ ദൂഷ്യങ്ങള്‍. ഒരു സ്ത്രീക്ക്, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് എന്തൊക്കെയാണ് അവളുടെ പ്രിഫറന്‍സുകള്‍, എന്തൊക്കെയാണ് അവളുടെ ചോയ്‌സുകള്‍ എന്നു പോലും പലര്‍ക്കും അറിയില്ല, അഥവാ അറിയാന്‍ ആഗ്രഹമില്ല. അവളുടെ ചോയ്‌സുകള്‍ക്ക് യാതൊരു പ്രിഫറന്‍സും നല്‍കാന്‍ അവര്‍ തയ്യാറല്ല. ഒരു പെണ്‍കുട്ടിയെ എങ്ങനെ കണ്‍വിന്‍സ് ചെയ്യണമെന്നോ എങ്ങനെ പ്രൊപോസ് ചെയ്യണമെന്നോ, എങ്ങനെ അവളുമായി നല്ല സൗഹൃദത്തിന്റെ മേഖലകള്‍ കണ്ടെത്താമെന്നോ, എങ്ങനെ നല്ല സുഹൃത്ബന്ധം ഉണ്ടാക്കാമെന്നോ പോലും മലയാളികള്‍ക്ക് അറിയില്ല.
പെണ്‍കുട്ടികളില്‍ നിന്നും അവനെ അകന്നു നില്‍ക്കാനോ, അവനില്‍ നിന്നും അവളെ അകറ്റിനിര്‍ത്തിയും മാത്രം ശീലിച്ച സമൂഹത്തിന്, പെണ്ണ് എന്നത് വെറും ലൈംഗീക ഉപകരണം മാത്രമായി തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനാകില്ല. പൊതുവിടങ്ങളില്‍ നിന്നും അവളെ മാറ്റിനിര്‍ത്തി, പൊതുവിടങ്ങള്‍ അവള്‍ക്ക് റീച്ചബിളല്ലാതായി മാറുമ്പോള്‍, കളിക്കളങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകയാകുമ്പോള്‍, കുളിക്കടവുകള്‍ അവന്റേതായി മാറ്റപ്പെടുമ്പോള്‍,, പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും അവള്‍ക്ക് റിസര്‍വേഷന്‍ വേണ്ടിവരുമ്പോള്‍, ആ സമൂഹത്തില്‍ അവളെ ലൈംഗീകതക്ക് വേണ്ടി മാത്രം സമീപിക്കപ്പെടേണ്ടവള്‍ എന്ന ധാരണ നിലനില്‍ക്കുമ്പോള്‍ അതിന് കാരണക്കാര്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഇവിടെ മാറേണ്ടത് സമുഹത്തിന്റെ പൊതുബോധമാണ്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിന് അദ്ധ്യയനം മുടക്കിയ അദ്ധ്യാപകരും, വഴിയോരത്ത് നിര്‍ത്തിയിട്ട കാറില്‍ ഒരാണും പെണ്ണും ഇരുന്ന് സംസാരിച്ചതില്‍ അനാശാസ്യം കണ്ട നാട്ടുകാരും, അവരുടെ വിളികേട്ട് ഓടിയെത്തി അവരെ ചേസ് ചെയ്ത് പിടിച്ച പോലീസുകാരും ഒക്കെ ഇതേ പൊതുബോധത്തിന്റെ സഹയാത്രികര്‍ മാത്രം. കൊച്ചു കുട്ടികള്‍ പോലും ആണും പെണ്ണും ഇടകലര്‍ന്ന് കളികളിലേര്‍പ്പെടുമ്പോള്‍, അതില്‍ നിന്നും പെണ്‍കുട്ടികളെ അകറ്റി മാറ്റി വീട്ടില്‍ വിളിച്ചിരുത്തുന്ന മാതാപിതാക്കളും 'പെണ്ണിനെ ലൈംഗീകവസ്തുവായി മാത്രം കാണുന്ന' പൊതുബോധത്തിന്റെ ഭാഗം തന്നെയാണ്.
അടുത്ത തലമുറക്കെങ്കിലും ആണും പെണ്ണും രണ്ട് ധ്രുവങ്ങളിലുള്ള ജീവികളല്ല എന്നും, അവര്‍ പരസ്പര പൂരകങ്ങളാണ് എന്നുമുള്ള ബോധം ലഭിക്കാനായി ആഴത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അവര്‍ വളര്‍ന്നുവരുന്ന ഓരോ ദിവസങ്ങളിലും ആ ബോധം അവരില്‍ ഊട്ടിയുറപ്പിക്കപ്പെടണം. ചെറു ക്ലാസ്സുകള്‍ മുതല്‍ ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകമുള്ള കളികള്‍ക്ക് പകരമായി ഒരുമിച്ച് കളിക്കാവുന്ന കളികളും ഇടപെടലുകളും ഉണ്ടാകണം. അവര്‍ ഇടകലര്‍ന്നിരുന്ന് പഠിക്കണം, അവര്‍ ലിംഗവ്യത്യാസമില്ലാതെ ഇടപഴകണം, ലിംഗവ്യത്യാസത്തിനതീതമായ സൗഹൃദങ്ങള്‍ അവര്‍ക്ക് ലഭിക്കണം. അങ്ങനെ സൗഹൃദത്തിന്റെ മേഖലകള്‍ ധാരാളമായി അവര്‍ക്ക് ലഭിക്കണം. അതുവഴി കണ്ണിന് മുന്നില്‍ കാണുന്ന പെണ്‍വര്‍ഗ്ഗത്തില്‍പെട്ടവര്‍ മുഴുവനും തനിക്കു പറ്റിയ ഇണകള്‍ മാത്രമല്ല എന്ന മിനിമം ധാരണകളെങ്കിലും അവന് ലഭിക്കും. അതുവഴി അവളുടെ ചോയ്‌സുകളെ കുറിച്ച്, അവളുടെ പ്രിഫറന്‍സുകളെ കുറിച്ച് ഒരു മിനിമം ധാരണയെങ്കിലും അവന് ലഭിക്കട്ടെ.
'ഒരു കളി തരുമോ' എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യ/ കുടുംബ പശ്ചാത്തലം ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവര്‍ക്കാര്‍ക്കും നല്ല പെണ്‍സൌഹൃദങ്ങള്‍ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരില്‍ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരില്‍ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകള്‍ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങള്‍. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികില്‍സയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.
നബി 1 - ഒരു പെണ്ണിനാവശ്യം നല്ല കളിക്കാരെയല്ലെന്ന് ഇവരോടൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കില്‍. നബി 2 - പെണ്ണിനെ കുറിച്ച് ഇതാണ് ഇവരുടെ ധാരണ എങ്കില്‍ ഇതരലിംഗത്തില്‍ പെട്ടവരെ കുറിച്ചുള്ള ഇവരുടെ ധാരണ എത്രമാത്രം വികലമാകും.
https://www.facebook.com/Malayalivartha