ദുരന്തമുഖത്ത് എത്തുന്ന മെഡിക്കല്‍ സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മാനസികാവസ്ഥ വിവരിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആരുടേയും ഉള്ളുലയ്ക്കും! മൃതദേഹങ്ങളും കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തുചെയ്യും...!
കവളപ്പാറയിലും മേപ്പാടിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതക്കയത്തില്‍ നീറുകയാണ് ജനങ്ങള്‍. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായ അവസ്ഥ. അങ്ങനെ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് താല്‍ക്കാലികാശ്വാസമെങ്കിലും എത്തിയ്ക്കാന്‍ എത്തുന്ന മെഡിക്കല്‍ സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മാനസികാവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമന്‍.
ഡോകട്‌റുടെ കുറിപ്പ് വായിക്കാം.
മിഷന്‍ നിലമ്പൂര്‍ ആണ്.
രണ്ടു ദിവസം നിലമ്പൂരില്‍ പോകാന്‍ പോലും, എന്തിന് മഞ്ചേരി ജംഗ്ഷന്‍ കടക്കാനോ, എടവണ്ണ എത്താനോ പോലും കഴിയാതെ വീട്ടില്‍ ആയിരുന്നു. അതു കൊണ്ട് തന്നെ വീടിന്റെ തൊട്ടപ്പുറത്ത് ഉള്ള ഹാസിര്‍ ഇന്നലെ ഉച്ചക്ക് മമ്പാട് ക്യാമ്പില്‍ പോകാം എന്നു പറഞ്ഞപ്പോള്‍ തന്നെ അവിടെ എത്തി. എല്ലായിടത്തും ഡോക്ടര്‍മാരും, നഴ്സ്മാരും, അനുബന്ധ ആള്‍ക്കാരും കുറവ് തന്നെ. ഹോളിഡേ ആയതുകൊണ്ടു മാത്രമല്ല , അവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ വീടുകളില്‍ വരെ വെള്ളം കയറി, അത് വൃത്തിയാക്കല്‍ വരെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്. പിന്നെ അവര്‍ എങ്ങനെ ക്യാമ്പുകളില്‍ വരും.
കെ.ജി.എം.ഒ.എ യും, ഐ.എം.എ യും സംഘടിതമായി രംഗത്തെത്തി. ഇന്നലെ രാത്രി 9 മണിക്ക് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ യോഗത്തിനൊടുവില്‍ 2 വണ്ടി നിറയെ ഡോക്ടര്‍മാരും, മരുന്നുകളും എല്ലാവരും, ഇന്ന് രാവിലെ 8 മണിക്ക് തന്നെ നിലമ്പൂരില്‍ എത്താന്‍ റെഡി.
ഒടുവില്‍ രാവിലെ 8.30-യോട് കൂടി നിലമ്പൂരില്‍ എത്തി. ബേസ് ക്യാമ്പ് ഒരുക്കിയത് പി.എച്.സി പോത്തുകല്ലില്‍. രാവിലെ ബ്രീഫിങ് കഴിഞ്ഞു അവിടുന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീമുകള്‍ മരുന്നുകളും, പറ്റുന്ന മറ്റു വസ്തുക്കളും ആയി പല ഭാഗങ്ങളിലേക്ക് തിരിച്ചു.
പോകുന്ന വഴികള്‍ മുഴുവന്‍ നദിയുടെ സംഹാര താണ്ഡവം വിളിച്ചറിയിച്ചിരുന്നു. കുത്തിയൊലിച്ചു വന്ന നദി കൊണ്ടുവന്ന മാലിന്യങ്ങള്‍ കെട്ടിടങ്ങളുടെ ജനലിലൂടെ പുറത്തേക്കു തെറിച്ചു നില്‍ക്കുന്നു. പാഴ് വസ്തുക്കള്‍ നിറഞ്ഞിരിക്കുന്ന തുണിക്കടകളും, പലചരക്കുകടകളും. കടപുഴകി ഒലിച്ചു വന്ന മരങ്ങളും, വേരുകളും കൊണ്ട് ചില വഴികള്‍ മുഴുവന്‍ അടഞ്ഞു പോയിരിക്കുന്നു. ജെസിബി കൊണ്ട് അതിന് നടുവിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന ഒരു വഴി ഒരുക്കിയിരിക്കുന്നു.
നിലമ്പൂര്‍ മുണ്ടേരിയില്‍ ഭംഗിയുള്ള ഫാം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോള്‍ കുറച്ചു മണല് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അവിടെ 5 കോളനികളിലായി കുറേ പേര്‍ ഭക്ഷണവും, വെള്ളവും ഇല്ലാതെ കുടുങ്ങി കിടക്കുന്നുവെന്നും. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്. ഭക്ഷണം നല്‍കാന്‍ ഹെലികോപ്റ്റര്‍ സേവനം തുടങ്ങിയിട്ടുണ്ട്. അവരെ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വരുമ്പോഴേയ്ക്കും ഇക്കരെ ഞങ്ങളും എത്തിയിരുന്നു. കളക്ടറും, അസിസ്റ്റന്റ കളക്ടറും , ഡിഎംഒ മാഡവും, ഐ.റ്റി.ഡി.പി ഓഫീസറും, നാട്ടുകാരും, ആര്‍മിയും ഒക്കെ അവിടെ ഉണ്ടായിരുന്നു.
ഒഴുക്കില്‍പ്പെട്ട് ആടിഉലഞ്ഞു പോകുന്ന ബോട്ടില്‍ കയറു കെട്ടി അപ്പുറത്തുള്ളവരെ ഇങ്ങോട്ടു എത്തിച്ചു. അവര്‍ ഇപ്പുറം എത്തിയതും ഒതുക്കി വെച്ച കണ്ണുനീര്‍ അവര്‍ അറിയാതെ ഒഴുകുന്നുണ്ടായിരുന്നു. അത്രക്ക് ഭീതി അനുഭവിച്ചിരുന്നു അവര്‍ എന്നു നമുക്ക് മനസ്സിലാകും. ചുണ്ടുകള്‍ വിതുമ്പി ഒന്നും പറയാനാകാതെ കുടുംബത്തെ ഒന്നടങ്കം കെട്ടിപ്പിടിച്ചു കൊണ്ടുള്ള അവരുടെ ആ ഇരുപ്പ്... ആ കാഴ്ച എത്ര നാള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നു മായുമെന്ന് തോന്നുന്നില്ല.
പറ്റുന്ന മുറക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും, വെള്ളവും ഇട്ടു കൊടുക്കുന്നു. വലിയ ഉരുളന്‍ പാറക്കഷ്ണങ്ങളില്‍ തട്ടിപലതും പൊട്ടിപോയിട്ടും ഒരിറ്റു വെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, നമ്മള്‍ നശിപ്പിച്ചു കളയുന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ ഇടപെടലുകള്‍ കാരണം കൊണ്ട് തന്നെ ഒരുപാട് പേര്‍ ഇന്ന് സുരക്ഷിതരായി ക്യാമ്പുകളില്‍ ഉണ്ട്.'ചുണ്ണാമ്പ് തേച്ചിരിക്കുന്ന'വരെന്ന് കളിയാക്കപ്പെടുന്ന ന്യൂ ജന്‍ പിള്ളേര്‍ തന്നെയാണ് പലരെയും തക്ക സമയത്ത് രക്ഷപെടുത്തി എത്തിച്ചത്.
സാധാരണ നടത്തുന്ന ക്യാമ്പുകള്‍ പോലെ,ക്യാമ്പുകളെ ആക്കിയെടുക്കാന്‍ പറ്റുന്ന പോലെ ശ്രമിച്ചു. പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ബ്ലീച്ചിങ്, ക്ലോറിനേഷന്‍, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയെ കുറിച്ചു സംസാരിച്ചു. പക്ഷേ മനസ്സില്‍ വല്ലാത്ത ഒരു ഭാരം. എല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരുട്ടുകുത്തിയില്‍ വീണ്ടും പോയി ആര്‍മി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു, മറ്റു 2 ക്യാമ്പുകളും ഇന്നത്തെ റിപ്പോര്‍ട്ടുമായി 5 മണിക്ക് പൊതുകല്ലില്‍ തിരിച്ചെത്തി. അവിടുന്നു 2 മണിക്കൂര്‍ കൂടി മതി വീട്ടില്‍ എത്താന്‍.
പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ കവളപ്പാറയില്‍ കൂടി ക്യാമ്പിന് പോകട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു...
എന്തിനാ അശ്വതി... പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടയ്ക്ക്, കഴിഞ്ഞ പ്രളയത്തിലും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ കുഴിച്ചെടുക്കുമ്പോള്‍ കിട്ടുന്ന കയ്യും, കാലും, തലയും കൊണ്ട് തരുമ്പോള്‍ നമ്മള്‍ എന്താ ചെയ്ക. അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യില്‍ പിടിച്ചു ഒത്തു നോക്കും?എങ്ങനെ പോസ്റ്റ് മോര്‍ട്ടം ചെയ്യും? ഞങ്ങളും മനുഷ്യരല്ലേ ? രാത്രി 2 മണിവരെ, ഒറ്റക്ക് ഇതു കാണാന്‍ പറ്റാത്തതുകൊണ്ട്, കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങള്‍ മാറി മാറിയാ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത്ര കാലത്തെ സര്‍വീസിനിടയില്‍ പല കുറി പല തരത്തില്‍ ഉള്ള മൃതദേഹങ്ങള്‍ കണ്ടിട്ടു പോലും നിലമ്പൂരില്‍ കഴിഞ്ഞ ദിവസം കണ്ടതുകണ്ട് തളര്‍ന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങള്‍ക്ക്. ശരീരം ജിഗ്സോ പസില്‍ പോലെ വെച്ചു നോക്കേണ്ട അവസ്ഥ. അത്രക്ക് മനക്കട്ടിയൊന്നും നിനക്ക് ഇല്ല മോളേ. അതോണ്ട് അവിടേക്ക് നീ ഇപ്പോള്‍ പോണ്ട, നാളെ നിനക്കവിടെ ക്യാമ്പ് ഇട്ടാല്‍ മാത്രം പോയാല്‍ മതി!
കേട്ടറിയുന്നതിനേക്കാള്‍ പതിന്മടങ്ങ് വലുതാണ് ഈ അനുഭവം എന്നു പറയുന്ന സത്യം. അതു അനുഭവിച്ചു തന്നെ അറിയണം.ഘനീഭവിച്ച മനസ്സോടെ അവിടുന്നു ഇറങ്ങുമ്പോള്‍ മാനത്ത് മഴക്കാറുകള്‍ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു.
മണ്ണെടുക്കുന്ന ക്വാറികളും, മണലെടുക്കുന്നവരും, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവരും, വെള്ളം ദുരുപയോഗം ചെയ്യുന്നവരും എല്ലാവരും ഒന്നു ചിന്തിക്കുക. പ്രകൃതിയുടെ ഈ മാറ്റത്തിന് എല്ലാവരും ഉത്തരവാദികള്‍ ആണെന്ന്. ഈ വീഴുന്ന ഓരോ കണ്ണുനീരിനും ഒരു ചെറുഉത്തരവാദിത്വം നമുക്കും ഉണ്ടെന്ന്...!
ശ്രീ അബ്ദുള്‍ കലാമിന്റെ '2070-ല്‍ നിന്നുള്ള ഒരു കത്ത്' എന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്ന പോലെ.. We are the last generation who can make a change...ഒരു മാറ്റം വരുത്താന്‍ കഴിയുന്ന അവസാന തലമുറയാണ് നമ്മള്‍ എന്നു എത്ര പേര്‍ മനസ്സിലാക്കുന്നു....
https://www.facebook.com/Malayalivartha