ഈ ചുള്ളന്‍ ഇപ്പോള്‍ നാട്ടിലെ താരം; എഞ്ചിനീയറിംഗുകാരനായ ഈ ഐപിഎസ് ഓഫീസര്‍ക്ക് ആരാധകര്‍ കൂടുന്നു
ഒരൊറ്റ ദിവസം കൊണ്ട് താരമായ ഐപിഎസ് ഓഫീസറാണ് ആലുവ റൂറല്‍ എസ്പി ജി എച്ച് യതീഷ് ചന്ദ്ര. എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ വഴിതടഞ്ഞവരെ ഓടിച്ചിട്ടടിച്ച യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ താരം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹമാണ് ഇപ്പോഴത്തെ താരം.
ഹര്‍ത്താലിനിടെ അങ്കമാലിയില്‍ ആക്രമമുണ്ടായപ്പോള്‍ ലാത്തിവീശി മുന്നില്‍ നിന്ന് നയിച്ച ആളാണ് യതീഷ് ചന്ദ്ര. മാത്രമല്ല അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ ഏരിയാ സെക്രട്ടിയെ പാര്‍ട്ടി ഓഫീസില്‍ നിന്നും പൊക്കിയെടുത്തു കൊണ്ടു വരികയും ചെയ്തു. ഇതോടെ ഹര്‍ത്താലിനെ എതിര്‍ക്കുന്ന പൊതുജനം യതീഷ് ചന്ദ്രക്കായി രംഗത്തെത്തി.
ചുരുങ്ങിയ കാലത്തെ പൊലീസ് ജീവിതത്തില്‍ മികച്ച റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കര്‍ണാടകക്കാരനായ യതീഷ് ചന്ദ്ര. 2011ലെ കേരളാ കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ് 31കാരനായ യതീഷ് ചന്ദ്ര ഐപിഎസ്. ഇലക്ടോണിക്‌സ് എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ ശേഷം ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജീവനക്കാരനായിരുന്ന യതീഷ് കാക്കികുപ്പായത്തിലേക്ക് നീങ്ങിയത് അതിയായ താല്‍പ്പര്യം കൊണ്ട് തന്നെയാണ്.
ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിങ് കഴിഞ്ഞിറങ്ങിയ യതിഷ് ചന്ദ്ര അക്കാദമിക് മികവോടെ തന്നെയാണ് കേരളത്തില്‍ എത്തിയത്. ട്രെയിനിങ് പിരീഡില്‍ തന്റെ സ്‌ക്വാഡിന് ട്രോഫിയും വാങ്ങിയിരുന്നു. മലയാളം ഭാഷയിലും അവാര്‍ഡ് വാങ്ങി. കര്‍ണ്ണാടകയാണ് മാതൃഭാഷയെങ്കിലും നന്നായി തന്നെ മലയാളം സംസാരിക്കുകയും ചെയ്യും.
കേരളത്തിലെ പോസ്റ്റിംഗ് വളരെ സന്തോഷത്തോടെയാണ് യതീഷ് കണ്ടത്. വടകരയില്‍ എ.എസ്പിയായി 2014 ജനവരി ഒന്നാം തീയ്യതിയാണ് അദ്ദേഹത്തിന് ആദ്യ പോസ്റ്റിങ് ലഭിച്ചത്. ടി പി വധക്കേസിന് ശേഷം സംഘര്‍ഷങ്ങള്‍ പതിവായ വടകര മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാനും വടകരയില്‍ ജോലി ചെയ്തിരുന്ന വേളയില്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എഎസ്പിയായിരുന്ന വേളയില്‍ മേഖലയിലെ കുഴല്‍പ്പണക്കാരുടെ പേടിസ്വപ്‌നമായിരുന്നു യതീഷ്. ഷാഡോ പൊലീസിങ് സംവിധാനത്തിലൂടെ കുഴല്‍പ്പണ വേട്ട നടത്താന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഹവാല ഇടപാടുകാര്‍ക്ക് ഭീഷണിയായി ഇദ്ദേഹം മാറിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ തുടങ്ങിയ ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാര്‍ക്ക് ഭീഷണി ആകാനും ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥന് സാധിച്ചു. ഒടുവില്‍ വടകര എഎസ്പി സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോല്‍ തുടര്‍ച്ചയായി മേഖലയിലെ കുഴല്‍പ്പണ ശൃംഖലയെ ശക്തമായി നേരിടാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഒരു കോടി 25 ലക്ഷം കുഴല്‍പ്പണമാണ് ഇദ്ദേഹം പിടികൂടിയത്.
വടകരയില്‍ നിന്ന് കണ്ണൂര്‍ കേരള ആംഡ് പൊലീസ് ബറ്റാലിയനില്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് യതീഷ് ചന്ദ്ര ചുമതലയേറ്റത്. ഇവിടെ അധികകാലം ജോലി നോക്കിയില്ല. തുടര്‍ന്നാണ് ആലുവയില്‍ റൂറല്‍ എസ്പിയായി നിയമനം ലഭിക്കുന്നത്. എറണാകുളത്തിന്റെ 51ാമത് റൂറല്‍ എസ്പി.യായാണ് യതീഷ് ചന്ദ്ര സ്ഥാനമേറ്റിരുന്നത്. ജനങ്ങളുമായി സൗഹാര്‍ദ്ദം ഉണ്ടാക്കുക വഴി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആലുവയില്‍ അദ്ദേഹം സ്ഥനമേറ്റത്.
ആലുവ റൂറല്‍ എസ്പിയായി ചുമതല ഏറ്റശേഷം കുറ്റവാളികളെ കുരുക്കാനായി സ്‌പൈഡര്‍ പൊലീസ് പദ്ധതി തയ്യാറാക്കിയതിന് പിന്നിലും യതീഷ് ചന്ദ്രയുടെ കരങ്ങളായിരുന്നു. കുറ്റവാളികളെ കുരുക്കാനായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌പൈഡര്‍ പൊലീസിങ് എന്ന പേരില്‍ എറണാകുളം ജില്ലാ പൊലീസ് പദ്ധതി തയ്യാറാക്കിയത്.
ഫേസ്ബുക്കിലും ട്വിറ്ററിലും പൊലീസിനെ സജീവമാക്കി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ഒരുക്കാന്‍ യതീഷ് മുന്‍കൈയെടുത്തിരുന്നു. ജില്ലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൊതുജനങ്ങള്‍ക്ക് പരാതി പോസ്റ്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയത്. സ്‌പൈഡര്‍ പൊലീസ് എന്ന പേരില്‍ രൂപീകരിച്ച സേവനം 24 മണിക്കൂറും ലഭ്യമാക്കും വിധമായിരുന്നു ആസൂത്രണം ചെയ്തത്. സ്‌പൈഡര്‍ പൊലീസ് ലോഗോ പതിച്ച വാഹനങ്ങള്‍ റൂറല്‍ ഏരിയകളില്‍ റോന്തു ചുറ്റുകയാണ് ചെയ്തത്.
ഇങ്ങനെ ആലുവയില്‍ പൊലീസിങ് സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രവൃത്തികളുമായി മുന്നോട്ടു പോകുന്ന വേളയിലാണ് യതീഷ് ചന്ദ്ര ഐപിഎസ് ഹര്‍ത്താല്‍ ദിനത്തിലെ ലാത്തിച്ചാര്‍ജ്ജിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. എസ്പിയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ ഈ ഉദ്യോഗസ്ഥന്‍ നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയിലാണ്.
ഈ കരുത്തനായ യുവ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കണമെന്നാണ് പൊതുജനങ്ങളുടെ നിലപാട്. ഇത്തരം ഉദ്യോഗസ്ഥര്‍ കേരളത്തെ രക്ഷിക്കട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha