'ചൈനക്ക് കൊറോണ സമ്മാനിച്ചവള്‍': ഗൂഢാലോചനാ സിദ്ധാന്തത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാജ് ബെന്നസ്സി എന്ന ഹതഭാഗ്യയായ അമേരിക്കന്‍ സൈനികോദ്യോഗസ്ഥ
കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ഒരു ഗൂഢാലോചനാ സിദ്ധാന്തത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ മാജ് ബെന്നസ്സി എന്ന അമേരിക്കന്‍ റിസര്‍വ് സൈനികോദ്യോഗസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നത് നിരന്തരമുള്ള വേട്ടയാടലുകളാണ്. കൊവിഡ് 19 എന്ന രോഗത്തിന് കാരണം ചൈനീസ് വൈറസ് എന്ന് പ്രകടമായ ദുസ്സൂചനയോടെ തന്നെ തന്റെ എല്ലാ പ്രസ് മീറ്റിലും മുടങ്ങാതെ പറയുന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, രോഗത്തിന്റെ ഉത്ഭവം ചൈനയില്‍ തന്നെയാണ് എന്ന സൂചനയാണ് അദ്ദേഹം നല്‍കാന്‍ ആഗ്രഹിക്കുന്നത്.
ചൈനീസ് നയതന്ത്ര പ്രതിനിധികളും മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേര്‍ന്ന് ആ ആരോപണത്തിനുള്ള മറുപടിയെന്നോണം അമേരിക്കന്‍ സൈനികരെ പ്രതികളാക്കി തിരിച്ചും ഒരു ഗൂഢാലോചനാ സിദ്ധാന്തം പുറത്തുവിട്ടിരുന്നു. ആ കഥകളിലെ മുഖ്യ കഥാപാത്രമാകാനുള്ള നിയോഗം നിര്‍ഭാഗ്യവശാല്‍ മാജ് ബെന്നസ്സിക്കാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ തങ്ങളുടെ പേരുകളും ഫോട്ടോകളും ജോലിയെക്കുറിച്ചുള്ള വിവരങ്ങളും ഒക്കെ വെച്ചുകൊണ്ടുള്ള ആക്ഷേപങ്ങള്‍ക്ക് ശേഷം എന്തുമാത്രം സൈബര്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ വിധേയരാകുന്നു, തങ്ങളുടെ ജീവിതം എത്ര കെടുതികള്‍ നിറഞ്ഞതായി എന്ന് അവര്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തുകയുണ്ടായി.
കാടുകളില്‍ നിന്ന് നിഷ്‌കാസിതരാക്കപ്പെട്ട ചിലയിനം വവ്വാലുകളില്‍ നിന്ന്, സീഫുഡ് മാര്‍ക്കറ്റിലെ കൂടുകളില്‍ അടച്ചിട്ട ഈനാംപേച്ചികളിലേക്ക് പകര്‍ന്നു കിട്ടിയ വൈറസുകള്‍, ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങളിലൂടെ മനുഷ്യരിലേക്ക് പകരുകയായിരുന്നു എന്ന തിയറിയായിരുന്നു തുടക്കത്തില്‍ പറഞ്ഞുകേട്ടിരുന്നത്.
ചൈനയുടെ രോഗാണുഗവേഷണരംഗത്തെ അഭിമാന സ്ഥാപനങ്ങളില്‍ ഒന്നാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അഥവാ WIV. ഈ ലാബ് സ്ഥിതിചെയ്യുന്നത് വൈറസിന്റെ ഉത്ഭവ കേന്ദ്രം എന്ന രീതിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവതരിപ്പിച്ച ഹ്വാനിന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് വെറും 21 കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍, വൈറോളജി ഇന്‍സ്ടിട്യൂട്ടിനെ ഈ സീഫുഡ് മാര്‍ക്കറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങളും അധികം താമസിയാതെ പുറത്തുവന്നു.
'വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നണ് പേരെങ്കിലും, അതിന്റെ ചുവരുകള്‍ക്കുള്ളില്‍ അതിഗൂഢമായ രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നത് ചൈനയുടെ 'ബയോളജിക്കല്‍ വാര്‍ഫെയര്‍ വെപ്പണ്‍സ്' പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു ബയോ സേഫ്റ്റി ലാബ് കൂടിയാണ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ ആക്ഷേപം. അവിടത്തെ ഒരു ഇന്റേണിന്റെ അശ്രദ്ധ വൈറസിനെ അവരിലേക്ക് പകരാനിടയാക്കി, അവര്‍ അത് സ്വന്തം ശരീരത്തിലെ അണുബാധയുടെ രൂപത്തില്‍ ആ അതീവസുരക്ഷാ ലാബിന്റെ ചുവരുകള്‍ക്ക് പുറത്തെത്തിച്ചു, പിന്നീട് സ്വന്തം ബോയ്ഫ്രണ്ടിന് അത് പകര്‍ന്നു നല്‍കി. അയാളില്‍ നിന്ന് ആ വൈറസ് ഹുവാനിന്‍ സീഫുഡ് മാര്‍ക്കറ്റിലെത്തി, അവിടെ നിന്ന് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും പകരുകയായിരുന്നു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ആരോപിച്ചു.
ഏപ്രില്‍ പതിനാറാം തീയതി നടന്ന പ്രസ് മീറ്റില്‍ ഫോക്‌സ് ന്യൂസ് പ്രതിനിധി ജോണ്‍ റോബര്‍ട്‌സ് ആണ് പ്രസിഡന്റ് ട്രംപിനോട് മേല്‍പ്പറഞ്ഞ ആരോപണം ഉന്നയിക്കുന്നത്. അത് സ്ഥിരീകരിക്കാന്‍ തയ്യാറാകാതിരുന്ന ട്രംപ് പക്ഷേ, അത് നിഷേധിക്കാനും തയ്യാറാകാതിരുന്നത് അഭ്യൂഹങ്ങള്‍ക്ക് ബലമേകി.
മറ്റൊരു ഫോക്‌സ് ന്യൂസ് ന്യൂസ് അവതാരക ഏപ്രില്‍ 17 -ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോയോട് വീണ്ടും ജോണ്‍ റോബര്‍ട്‌സിന്റെ ചോദ്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ''അമേരിക്കന്‍ ഗവണ്മെന്റ് അതിന്റെ പിന്നാലെ തന്നെയുണ്ട്. ചൈനീസ് സര്‍ക്കാര്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടതുണ്ട്. അവര്‍ ഇനിയും സുതാര്യത കാണിക്കേണ്ടതുണ്ട്. ഞങ്ങളോട് സഹകരിക്കണമെന്നുണ്ട് എന്ന് ചൈനീസ് അധികാരികള്‍ പറയുന്നുണ്ട്. സഹകരിക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ വൈറസ് എങ്ങനെ ലോകത്തേക്ക് ചോര്‍ന്നു എന്ന കാര്യം കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണത്തില്‍ വസ്തുതകള്‍ തുറന്നു പറയുക, ഒളിച്ചു വെക്കാതിരിക്കുക എന്നതാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് കാര്യങ്ങള്‍ ഇത്ര കുഴപ്പത്തിലേക്ക് നയിച്ചത് '
വാഷിങ്ടണ്‍ പോസ്റ്റും ഫോക്‌സ് ന്യൂസും ഒരുപോലെ ആവര്‍ത്തിക്കുന്നത് ഒരേകാര്യമാണ്. 'ഇതൊരു ബയോളജിക്കല്‍ വാര്‍ഫെയര്‍ ആക്രമണം ഒന്നും ആവാന്‍ തരമില്ല. ലാബില്‍ നിന്ന് 'അബദ്ധവശാല്‍ ചോര്‍ന്നു' എന്നതാണ് തിയറി. ഈ തിയറിക്ക്, ചൈന സ്വന്തം പൗരന്മാര്‍ക്കുമേല്‍ ജൈവായുധ ആക്രമണം നടത്തി' എന്ന സിദ്ധാന്തത്തെക്കാള്‍ വിശ്വാസ്യത അമേരിക്കക്കാര്‍ക്കിടയില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ചൈനീസ് ശാസ്ത്രജ്ഞരുടെ ഭാഗത്തു നിന്നുണ്ടായ ഒരു സൂക്ഷ്മതക്കുറവ്. അതിന്റെ ഫലമായി ആ ഹൈ സെക്യൂരിറ്റി ബയോ സേഫ്റ്റി ലാബില്‍ നിന്ന് ചോര്‍ന്നു പുറംലോകത്തെത്തിയ ഒരു ജനിതകമായ മ്യൂട്ടേഷനു വിധേയമാക്കിയ കൊറോണാ വൈറസ്, അതാണ് ഇന്നത്തെ ഈ കൊവിഡ് 19 ഭീതിക്ക് അടിസ്ഥാനം'. ഇങ്ങനെയൊരു സാധ്യതയെ കുറിച്ചാണ് അമേരിക്ക പറയുന്നത്.
ചൈനയിലെ ബയോ സേഫ്റ്റി ലാബില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാകാം എന്ന ആരോപണത്തോട് ചൈനീസ് നയതന്ത്രപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത് ചൈനയിലേക്ക് അമേരിക്കന്‍ സൈന്യം മനഃപൂര്‍വം ഈ വൈറസ് കൊണ്ടുവന്നു വിട്ടു എന്ന ഗൂഢാലോചന സിദ്ധാന്തം പുറത്തുവിട്ടുകൊണ്ടായിരുന്നു. സാവോ ലിജിയാന്‍ എന്ന മുതിര്‍ന്ന ചൈനീസ് ഒഫീഷ്യല്‍ ആയിരുന്നു, നേരിട്ട് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഈ ഗൂഢാലോചനയുടെ സൂചനകള്‍ ആദ്യമായി പുറത്തുവിട്ടത്.
2019 -ല്‍ വുഹാനില്‍ നടന്ന ലോക സൈനിക ഗെയിംസില്‍ പങ്കെടുക്കാന്‍ വേണ്ടി നൂറുകണക്കിന് അമേരിക്കന്‍ സൈനികര്‍ വുഹാനില്‍ വന്നുപോയിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ ആ സന്ദര്‍ശനത്തെ ചുറ്റിപ്പറ്റി ആരോപണം ഉയര്‍ത്തിയാണ് സാവോ ലിജിയാന്‍ എന്ന മുതിര്‍ന്ന ചൈനീസ് ഒഫീഷ്യല്‍ രംഗത്ത് വന്നത്. അമേരിക്കയിലെ സെന്റേഴ്‌സ് ഓഫ് ഡിസീസസ് കണ്‍ട്രോള്‍ തലവനായ റോബര്‍ട്ട് റെഡ്ഫീല്‍ഡിന്റെ ഒരു വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ്, മൂന്നു ലക്ഷത്തില്‍പരം വരുന്ന തന്റെ ഫോളോവേഴ്‌സിനെ അഭിസംബോധന ചെയ്ത്, സാവോ ലിജിയാന്‍ ഈ ആരോപണം ഉന്നയിച്ചത്.
ഈ ആരോപണത്തിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന പണി, പിന്നീട് ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രൊപ്പഗാണ്ട വിഭാഗവും, അവരുടെ സൈബര്‍ പ്രചാരണ വിഭാഗവും ഏറ്റെടുത്തിരുന്നു. അവരാണ് ലോക സൈനിക ഗെയിംസില്‍ സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ വന്ന മാജ് ബെന്നസ്സിയുടെ പേരില്‍ 'ചൈനയിലേക്ക് കൊവിഡ് ഇറക്കുമതി ചെയ്ത അമേരിക്കന്‍ ചാരയുവതി' എന്ന ആരോപണം പരസ്യമായി ഉന്നയിച്ചത്.
മാജ് ആണ് ചൈനയിലെ 'പേഷ്യന്റ് സീറോ' എന്നതാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ഈ ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം ഓണ്‍ലൈനും ഓഫ്ലൈനുമായ ജീവിതങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് ബെന്നസ്സി കുടുംബം.
2019 ഒക്ടോബറില്‍ വുഹാനില്‍ വച്ചുനടന്ന സൈക്ലിങ് മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ മാജ് ബെന്നസ്സി മറിഞ്ഞു വീണു പരിക്കേല്‍ക്കുകയുണ്ടായി. വീഴ്ചയില്‍ വാരിയെല്ലുകള്‍ നുറുങ്ങിയെങ്കിലും ഒരു വിധം മത്സരം പൂര്‍ത്തിയാക്കാന്‍ ബെന്നസ്സിക്ക് കഴിഞ്ഞു. മാര്‍ച്ചിലായിരുന്നു ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വരവ്. ബെന്നസ്സി കുടുംബത്തിന്റെ ഫോണ്‍ നമ്പറുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഇമെയില്‍ ഐഡികള്‍ തുടങ്ങി സകല വ്യക്തിവിവരങ്ങളും ചോര്‍ത്തി അതും വെച്ചുകൊണ്ടായിരുന്നു സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. മാര്‍ച്ച് അവസാനത്തോടെ ആ സിദ്ധാന്തങ്ങള്‍ വിശ്വസിച്ച്, ക്രുദ്ധരായ ചൈനക്കാരുടെ ഫോണിലൂടെയുള്ള അസഭ്യവര്‍ഷവും, വധഭീഷണികളും മാജിന് വന്നുതുടങ്ങി.
ഈ വിഷയത്തിലേക്ക് ബെന്നസ്സി കുടുംബത്തെ വലിച്ചിഴച്ചത്, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വിറ്റുകൊണ്ട് ഉപജീവനം കണ്ടെത്തുന്ന, ജോര്‍ജ് വെബ്ബ് എന്ന അമ്പത്തൊമ്പതുകാരനായ അമേരിക്കന്‍ യൂട്യൂബര്‍ ആണ്. താനൊരു അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് എന്ന് അവകാശപ്പെടുന്ന വെബ്ബിന്റെ ഗൂഢാലോചനാ സിദ്ധാന്ത യൂട്യൂബ് ചാനലിന് ഇതുവരെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സും ഏകദേശം 27 മില്യണ്‍ വ്യൂസും കിട്ടിയിട്ടുണ്ട്.
അമേരിക്കയുടെ ഏതോ രഹസ്യ ബയോളജിക്കല്‍ വെപ്പണ്‍സ് ലാബില്‍ നിര്‍മിച്ച്, മാജ് ബെന്നസ്സിയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് അമേരിക്ക വുഹാന്‍ മിലിട്ടറി ഗെയിംസ് സമയത്ത് ചൈനയിലേക്ക് കടത്തിവിട്ടതാണ് നോവല്‍ കൊറോണ വൈറസെന്നാണ് വെബ്ബിന്റെ സിദ്ധാന്തം. മാജ് ബെന്നസ്സിയോ, ഭര്‍ത്താവ് മാറ്റ് ബെന്നസ്സിയോ ഇതുവരെ കൊവിഡ് ബാധിതായിട്ടില്ല എന്നതാണ് വാസ്തവം. എന്തായാലും, ഈ സിദ്ധാന്തം അവതരിപ്പിക്കുന്ന വെബ്ബിന്റെ വീഡിയോയ്ക്ക് ചുവട്ടിലായി ഇന്നും, 'കൊല്ലണം ബെന്നസ്സിമാരെ', 'ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് വിടണം' എന്നൊക്കെയുള്ള കമന്റുകള്‍ ധാരാളം വരുന്നുണ്ട്. അവരുടെ വീട്ടിലേക്ക് നേരിട്ടുള്ള ഭീഷണിക്കത്തുകളും നിരവധി വന്നുകഴിഞ്ഞു.
എന്തായാലും, വെബ്ബിന്റെ ഈ കണ്‍സ്പിറസി തിയറി പുനഃപ്രസിദ്ധീകരിച്ച 'ഗ്ലോബല്‍ ടൈംസ്' എന്ന ചൈനീസ് പത്രമാണ് ഈ സിദ്ധാന്തത്തെ ചൈനയിലേക്ക് പറിച്ചു നടുന്നത്. അമേരിക്കയില്‍ നിന്നുവന്ന സൈനിക സംഘത്തിന്റെ പൂര്‍ണ്ണമായ ആരോഗ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാനും ട്രംപിനെ അവര്‍ വെല്ലുവിളിച്ചു. ഈ റിപ്പോര്‍ട്ടിനെ ചൈനീസ് നയതന്ത്രജ്ഞനായ സാവോ ലിജിയാനും ഏറ്റെടുത്ത് ഏറെ പ്രചരിപ്പിച്ചിരുന്നു.
ചൈനയിലെ ഉത്തരവാദിത്തപ്പെട്ട സൈബര്‍ പോരാളികളില്‍ പലരും വെബ്ബിന്റെ 'ബെന്നസ്സി - കൊവിഡ് ഗൂഢാലോചനാ സിദ്ധാന്ത വീഡിയോകള്‍ ഒരെണ്ണം പോലും വിടാതെ എല്ലാം തന്നെ ചൈനീസ് സബ്‌ടൈറ്റിലുകള്‍ നല്‍കിയും, ഓഡിയോ വോയ്സ്ഓവറിട്ടും ഒക്കെ വീചാറ്റ്, വെയ്ബോ, സിഗുവാ വീഡിയോ തുടങ്ങിയ ചൈനീസ് ജനപ്രിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചു.
'അമേരിക്കന്‍ ഗവണ്‍മെന്റിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച സ്ഥിരീകരണം' എന്ന വാക്കാലുള്ള പരാമര്‍ശം ഒഴിച്ചാല്‍ വെബ്ബ് ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇന്നോളം ഹാജരാക്കിയിട്ടില്ല. തങ്ങളെക്കുറിച്ചുള്ള കള്ളക്കഥകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കാനുള്ള ബെന്നസ്സി കുടുംബത്തിന്റെ പ്രയത്‌നങ്ങളും ഇന്നോളം വിജയം കണ്ടിട്ടില്ല.
തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്നെയും കുടുംബത്തെയും വൈകാരികമായി ആകെ തളര്‍ത്തിയിട്ടുണ്ടെന്നും, ഇത് പ്രചരിപ്പിക്കുന്നവര്‍ ആരാണെങ്കിലും ദയവായി അവസാനിപ്പിക്കണമെന്നും മാജ് ബെന്നസി അപേക്ഷിക്കയുണ്ടായി. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ സാധാരണ കുറച്ചുനാള്‍ കഴിഞ്ഞാല്‍ താനേ കെട്ടടങ്ങാറുണ്ട് എങ്കിലും, അപൂര്‍വം ചില ദുഷ്പ്രചാരണങ്ങള്‍ 'പിസ്സാ ഗേറ്റ് റെസ്റ്റോറന്റ് വെടിവെപ്പു'പോലെ അക്രമങ്ങളിലും കലാശിച്ച ചരിത്രവും അമേരിക്കയിലുണ്ട്. അത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് മാറ്റ് ബെന്നസ്സി സൂചിപ്പിച്ചു. ഈ കള്ളക്കഥകള്‍ ഒക്കെ വിശ്വസിച്ച് നാളെ ഏതെങ്കിലും ഒരു ചൈനാ അനുഭാവി വന്നു തങ്ങളെ വെടിവെച്ചു കൊന്നുകളയില്ല എന്നതിന് യാതൊരുറപ്പുമില്ല എന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha