തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി; ആരാധനയ്ക്ക് എത്തുന്നവര്‍ അപരിചതരും യാത്രക്കാരും ; സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും തുറക്കേണ്ടെന്ന് പാളയം ജുമാ മസ്ജിദ്,തീരുമാനത്തിന് സോഷ്യൽ മീഡിയയുടെ കയ്യടി
ലോകത്തോടൊപ്പം ചേർന്ന് കേരളവും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് . അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ നിർദേശങ്ങൾ എല്ലാം തന്നെ ലോക്ക് ഡൌൺ സമയത്ത് പാലിക്കാൻ കേരളം ജനത ഒറ്റ കെട്ടായി നിൽക്കുന്നുമുണ്ട്. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ളതിന്റെ തുടക്കം എന്ന നിലയിൽ ലോക്ക് ഡൗണിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.അതിന്റെ ഭാഗമായ ഒന്നാണ് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാം എന്നത്. ചില നിയന്ത്രങ്ങൾ പാലിക്കണം എന്ന് മാത്രം.എന്നാൽ
നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധാനലയങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം മസ്ജിദ് തുറക്കേണ്ടെന്നാണ് ജമാ അത്ത് പരിപാലന സമിതിയുടെ തീരുമാനം . പാളയം മസ്ജിദ് തുറക്കുന്നില്ല എന്ന ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽനിന്ന് കിട്ടുന്നത്. കോവിഡ് പോലെയുള്ള മഹാമാരി നമ്മെ വിടാതെ പിന്തുടരുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള വിപ്ലവകരമായ തീരുമാനം എടുത്തു എന്നത് തന്നെയാണ് സോഷ്യൽ മീഡിയയുടെ ഈ കയ്യടിക്കു പിന്നിലും.
ജുമാ മസ്ദില്‍ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. അതുകൊണ്ട് തന്നെ കോവിഡ് 19 ന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മസ്ജിദില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു പരിപാലന സമിതിയുടെ വിലയിരുത്തൽ . ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളി തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ആരാധനാലയങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവ ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്ത് ജൂണ്‍ 8 ന് ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ നടപ്പിലാക്കേണ്ട നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് കേന്ദ്രനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
വിഗ്രഹം, വിശുദ്ധപുസ്‌തകം തുടങ്ങിയവയിൽ തൊടാൻ പാടില്ല. പ്രസാദവിതരണവും തീർത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് മുന്‍കരുതല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തി വക്കുകയും ചെയ്യണം.
65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ പ്രവേശനം വെര്‍ച്ചല്‍ ക്യൂ വഴി നിയന്ത്രിക്കുമെന്നും ഒരുസമയം 50 പേരില്‍ അധികം ആളുകള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെയ്യഭിഷേകത്തിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ദേവസ്വം ജീവനക്കാര്‍ക്ക് മാസ്‌കും കൈയ്യുറകളും നിര്‍ബന്ധമായിരിക്കും.
https://www.facebook.com/Malayalivartha