ചൈനയുമായുള്ള യുദ്ധസമയത്ത് യുദ്ധഭൂമിയില്‍ നിന്നും ചൈനീസ് സൈനികരുടെ കണ്ണില്‍പെടാതെ ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചേരാന്‍ നടന്നത് 22 ദിവസം ... ഓണററി ക്യാപ്റ്റനായി വിരമിച്ച എം.ഐ.ജോര്‍ജിന്റെ ഓര്‍മ്മകളിലൂടെ...!
റിട്ട.അധ്യാപികയായ ഭാര്യ മറിയാമ്മയുമൊത്ത് സീതത്തോട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന, ഓണററി ക്യാപ്റ്റനായി സര്‍വീസില്‍ നിന്ന് വിരമിച്ച മുളങ്കാട്ടില്‍ എം.ഐ.ജോര്‍ജ് രണ്ട് ദിവസമായി ഏറെ സമയവും ടിവിയുടെ മുന്നില്‍ തന്നെയാണ്. പാംഗോങ് തടാകത്തെപ്പറ്റി വാര്‍ത്തകള്‍ കണ്ടതോടെ ലഡാക്കിലെ ഓരോ പ്രദേശങ്ങളും മനസ്സില്‍ ഓടി എത്തി.
ആര്‍മിയില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ 1950-ലാണ് ജോലിയില്‍ പ്രവേശനം. 1978 വരെ അസം, ലക്‌നൗ അരുണാചല്‍പ്രദേശ്, പഞ്ചാബ്, രജൗരി, പൂഞ്ച്, ഡല്‍ഹി, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ സേവനം. ഇതിനിടെ 1962-ല്‍ ചൈന യുദ്ധം, 1965-ല്‍ പാക്കിസ്ഥാന്‍ യുദ്ധം, 1968-ല്‍ ചൈന യുദ്ധം, 1971-ല്‍ പാക്കിസ്ഥാന്‍ യുദ്ധം, 1975-ല്‍ ഇന്ത്യന്‍ യൂണിയനില്‍ സിക്കിം ചേര്‍ന്നതടക്കമുള്ള കാലത്തെ സംഭവബഹുലമായ 28 വര്‍ഷത്തെ സേവനം.
1962-ല്‍ ചൈനയുമായുള്ള യുദ്ധസമയത്ത് അരുണാചല്‍പ്രദേശ് ഡെറാന്‍സോങ് യുദ്ധഭൂമിയിലായിരുന്നു. അന്ന് ദീപാവലി ആയിരുന്നു. പതിവു പോലെ ജോലിയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഡിവിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള സന്ദേശം എത്തുന്നത്. ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്ക് ചൈന ഷെല്‍ വര്‍ഷിച്ച് മുന്നേറുന്നുവെന്നും അവര്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടണമെന്നുമായിരുന്നു സന്ദേശം. ആ സന്ദേശം എത്തിയതോടെ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു. ഇതിനോടകം ഒപ്പമുണ്ടായിരുന്നവരടക്കം ആയിരക്കണക്കിനു ഇന്ത്യന്‍ സൈനികരെ ചൈന തടങ്കലിലാക്കി.
ചൈനീസ് സൈനികരുടെ കണ്ണ് വെട്ടിച്ച് ജോര്‍ജും ഏതാനും സൈനികരും ഇന്ത്യയുടെ മണ്ണ് ലക്ഷ്യമാക്കി ഓടി. 22 ദിവസം അസം വനത്തിലൂടെ യാത്ര ചെയ്ത ശേഷം ഹെലികോപ്റ്റര്‍ പറക്കുന്ന ശബ്ദം കേട്ട് തുറസ്സായ സ്ഥലത്തെത്തി. ഹെലികോപ്റ്റര്‍ ഇന്ത്യയുടേതെന്ന് തിരിച്ചറിഞ്ഞു. ജോര്‍ജിനേയും കൂട്ടരെയും ഹെലികോപ്റ്ററിലുള്ള സൈനികര്‍ കണ്ടു. ഇവര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും നല്‍കി. നില്‍ക്കുന്ന മണ്ണ് സുരക്ഷിത സ്ഥലമാണെന്നും രണ്ട് ദിവസം കൂടി നടന്നാല്‍ സൈനിക ക്യാംപില്‍ എത്താമെന്നും അവര്‍ അറിയിച്ചു.
അന്ന് 1962-ല്‍ ചൈനീസ് പട്ടാളത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുമ്പോള്‍ ജന്മനാട്ടില്‍ മടങ്ങി എത്താമെന്ന് എം.ഐ.ജോര്‍ജിനും കൂട്ടര്‍ക്കും ഒരു പ്രതീക്ഷയും ഇല്ലെന്നു പറയുന്നതാവും ശരി. മരണം മുന്നില്‍ കണ്ട് 22 ദിവസം നീണ്ട രാപകല്‍ കാല്‍നടയാത്ര. ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിയതിനെ പറ്റി ഓര്‍ക്കുമ്പോള്‍ 91-ാം വയസ്സിലും ഈ പട്ടാളക്കാരന് യുവത്വത്തിന്റെ പ്രസരിപ്പ്.
ഇനി ഒരു ജന്മം ഉണ്ടെങ്കിലും പട്ടാളക്കാരനായി രാജ്യ സേവനം ചെയ്യണമെന്ന ആഗ്രഹമാണ് 91-ാം വയസ്സിലും ഇദേഹത്തിനുള്ളത്. റിട്ട.അധ്യാപികയായ ഭാര്യ മറിയാമ്മയുമൊത്ത് സീതത്തോട്ടില്‍ വിശ്രമ ജീവിതത്തിലാണ്. മക്കള്‍. ഷാജി ജോര്‍ജ് (റിട്ട.ജലസേചന വകുപ്പ് അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍), ഷൈനി (യുഎസ്എ).
https://www.facebook.com/Malayalivartha