അവസാനമായി ബാലു പറഞ്ഞതെന്താണ്? ദീര്‍ഘ നേരം ഉണ്ടായിരുന്ന ഇരുവരുടെയും സംഭാഷണം അറിയാൻ സിബിഐ! ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും... സിബിഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി നിര്‍ണായക നീക്കം...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. സി ബി ഐ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. നേരത്തെ ബാലഭാസ്കര്‍ മരിച്ച ദിവസം സ്റ്റീഫന്‍ ദേവസി ബാലഭാസ്കറുമായി ദീര്‍ഘ നേരം സംസാരിച്ചിരുന്നു. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് സ്റ്റീഫന്‍ ദേവസി. അപകട വിവരം അറിഞ്ഞ് സ്റ്റീഫന്‍ ആശുപത്രിയിലും എത്തിയിരുന്നു. മരണത്തിന് മുമ്ബ് ബാലഭാസ്കറുമായി സ്റ്റീഫന്‍ ദേവസി സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് സിബിഐക്ക് അറിയേണ്ടത്.
അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയും കഴിഞ്ഞ ദിവസം എടുത്തിരുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ബാലഭാസ്കറിൻറെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളിൽ സിബിഐ മൊഴിയെടുക്കും. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.
ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷ്മിയോട് തൃശൂരിലേക്കുള്ള യാത്രയും മടക്കവും സാമ്പത്തിക ഇടപാടുകളും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സിബിഐ ഇന്നലെ ചോദിച്ചറിഞ്ഞു. സിബിഐ എസ്പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha