കേരളത്തിലെ 4 ജനപ്രതിനിധികള്‍ കൊടും ക്രിമിനലുകള്‍...; എം.പി, എം.എല്‍.എ മാര്‍ക്കെതിരെ 310 കേസുകള്‍; ജീവപര്യന്തം ശിക്ഷ കിട്ടാം; കൊലപാതക കേസുകളില്‍ വരെ കേരളത്തിലെ ജനപ്രതിനിധികള്‍ക്കുള്ള പങ്ക് പരസ്യമായ രഹസ്യം
ഇന്ത്യയില്‍ ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകം നടക്കുന്നത് കേരളത്തിലാണെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യുറോ പറയുന്നത്. ഇത് പ്രബുദ്ധ കേരളം രാഷ്ട്രീയമായി കൈവരിച്ച നേട്ടമാണെന്ന് അഭിമാനിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ കേരളത്തിലുണ്ട്. പിന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ ക്രിമിനുകള്‍ ഉണ്ടായില്ലങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ പറയുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 310 കേസ്സുകളില്‍ സിറ്റിങ് എം.പിമാരും എം.എല്‍.എമാരും ആണ് പ്രതികള്‍. 23 കേസ്സുകളില്‍ മുന്‍ എം.പിമാരും എം.എല്‍.എമാരും ആണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ കോടതികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1992 ലും 97 ലും ജനപ്രതിനിധികള്‍ പ്രതികളായ രണ്ട് ക്രിമിനല്‍ കേസ്സുകളില്‍ വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസ്സുകളിലെ വിചാരണ ഹൈകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ജനപ്രതിനിധി ഉള്‍പ്പെട്ട, ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന 2009 ലെ കേസില്‍ ഇത് വരെയും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട മറ്റ് നൂറോളം കേസ്സുകളില്‍ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല. ഇതില്‍ ചില കേസ്സുകള്‍ 2012ലും 2013ലും രജിസ്റ്റര്‍ ചെയ്തതാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്താകമാനം എം.പിമാരും എം.എല്‍.എമാരും പ്രതികളായ 4442 കേസ്സുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ഉണ്ടെന്നും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 2556 കേസ്സുകളില്‍ നിലവില്‍ ജനപ്രതിനിധികള്‍ ആയവര്‍ ആണ് പ്രതികള്‍. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന 413 കേസ്സുകള്‍ ഉള്ളതില്‍ നിലവില്‍ ജനപ്രതിനിധികള്‍ പ്രതികള്‍ ആണ്. ഇതിനിടെ, ഹീനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പെടുത്തുന്നതിനെക്കുറിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ആറാഴ്ചത്തെ സമയമാണ് കേന്ദ്ര സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ കോടതി അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുന്ന നേതാക്കളെയും നമുക്ക് കേരളത്തില്‍ കാണാം. അവസാനം വെഞ്ഞാറമുടുണ്ടായ ഇരട്ടക്കൊലപാതകത്തിലും ഇക്കാര്യം വ്യക്താണ്. ഏറ്റവും അധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയത് സി.പി.എമ്മാണെന്ന് സ്ഥാപിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ വിവരാവകാശ രേഖകള്‍ പുറത്ത് വിട്ടിയിരുന്നു. 1984 മുതല്‍ 2018 മെയ് വരെ കണ്ണൂരില്‍ മാത്രം 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി. ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ് 53 പേര്‍. സിപിഎം 46, കോണ്‍ഗ്രസ് 19, മറ്റു പാര്‍ട്ടികള്‍ 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്. അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണക്കാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിന്റെ കാര്യത്തിലുള്ള ആകെയുള്ള ആശ്വാസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ജയിലില്‍ കിട്ടന്ന് ഇതുവരെ ഒരു ജനപ്രതിനിധിയും മത്സരിച്ച് ജയിച്ചിട്ടില്ല എന്നതാണ്. അഴിമതിക്കേസില്‍ ആകെ ശിക്ഷപ്പെട്ട ജനപ്രതിനിധി ആര്‍.ബാലകൃഷ്ണപിള്ള മാത്രമാണ്. അല്ലാതെ ഇന്നുവരെ ഒരു അഴിമതി ആരോപണത്തിലോ ക്രിമിനല്‍ കുറ്റത്തിലോ കേരളത്തിലെ ഒരു ജനപ്രതിനിധിയും ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ നിരവധി കേസുകള്‍ ഓരോ നേതാക്കള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha