ഞെട്ടി തരിച്ചു രാജ്യം; ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്ക് പങ്ക്; സത്യമാകുമോ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം; പോലീസിന്റെ നീക്കം ചെറുക്കുമെന്ന് സീതാറാം യെച്ചൂരി; യെച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും
ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ട് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹി പോലീസ് ശനിയാഴ്ചയാണ് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയ് എന്നിവരെ ഫെബ്രുവരിയിലെ ദില്ലി കലാപത്തെ സംബന്ധിച്ച സപ്ലിമെന്ററി കുറ്റപത്രത്തില്‍ പേര് ചേര്‍ത്തത്. വന്‍ രാഷ്ട്രീയ വിവാദങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, പാര്‍സികള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടി കൊണ്ട് വന്ന നിയമ നിര്‍മാണം ആയ പൗരത്വ ബില്‍ പാസാക്കിയതിന് മറുപടിയായി 2019 ഡിസംബറില്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആരംഭിച്ച പ്രതിഷേധം ആണ് പിന്നീട് ഡല്‍ഹി കലാപം ആയി മാറപ്പെട്ടതു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സുമായി സംയോജിപ്പിക്കുമ്പോള്‍ മുസ്ലീങ്ങളോട് വിവേചനപരവും ഇന്ത്യയില്‍ അവരുടെ നിലനില്‍പ്പിന് ഭീഷണിയുമായാണ് പ്രതിഷേധക്കാര്‍ ഈ നിയമത്തെ കണ്ടത്. ഫെബ്രുവരി 23 ന് തലേദിവസം വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും സിഎഎ അനുകൂലികളും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അധികം വൈകാതെ തന്നെ ആക്രമണം ഒരു സാമുദായിക കലാപത്തിലേക്ക് വഴി തിരിച്ചു വിടപ്പെട്ടു , അടുത്ത 10 ദിവസത്തിനുള്ളില്‍ 53 ല്‍ അധികം ആളുകള്‍ മരിച്ചു. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. കടകളും വീടുകളും കത്തി നശിച്ചു , ആരാധനാലയങ്ങള്‍ പോലും ആക്രമിക്കപ്പെട്ടു.
കലാപകാരികളോട് ഏതറ്റം വരെ വേണമെങ്കിലും പോകാം എന്ന് ആഹ്വാനം ചെയ്തു എന്നാണ് അവര്‍ക്കെതിരെ ഡല്‍ഹി പോലീസ് നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മുസ്ലിം സമൂഹത്തിന്റെ ഇടയില്‍ സി.എ.എ യെയും എന്‍.ആര്‍.സിയെയും പറ്റി അസംതൃപ്തി പടര്‍ത്തുകയും ആ നിയമങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നു പ്രചരിപ്പിക്കുകയും അതിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇതിലൂടെ കലാപം ഏതറ്റം വരെ പോയാലും കുഴപ്പമില്ല എന്ന തരത്തില്‍ ആഹ്വാനം ചെയ്തു എന്നാണ് ഡല്‍ഹി പോലീസ് പുറത്തിറക്കിയ കുറ്റപാത്രത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 23 നും 26 നും ഇടയില്‍ നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ നടന്ന കലാപത്തെക്കുറിച്ച് പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 97 പേര്‍ക്ക് വെടിയേറ്റ മുറിവുകളുണ്ട്.
വനിതാ കൂട്ടായ്മ ആയ പിഞ്ച്ര ടോഡ് അംഗങ്ങളുടെയും ജെഎന്‍യു വിദ്യാര്‍ത്ഥിനികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗള്‍ഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രമുഖരെ പ്രതികളാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം പ്രകാരം ആണ് ഈ മൂന്നു വ്യക്തികളുടെയും പേരില്‍ ആരോപണം ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരസ്യപ്പെടുത്തിയ കുറ്റപത്രത്തില്‍, കലിതയും നര്‍വാളും കലാപത്തില്‍ പങ്കാളികളാണെന്ന് സമ്മതിച്ചതായി ദില്ലി പോലീസ് അവകാശപ്പെട്ടു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്താനും അതിനു വേണ്ടി എത്ര തീവ്രതയിലേക്ക് വേണമെങ്കിലും പോകുവാനും അവരുടെ മെന്റര്‍മാരായ അപൂര്‍വാനന്ദയും റോയ്‌യും ആവശ്യപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. സമാന പരാമര്‍ശങ്ങളുള്ള രണ്ടു കുറ്റസമ്മത പ്രസ്താവനകളില്‍ രണ്ടു ജെ എന്‍ യൂ വിദ്യാര്‍ത്ഥികള്‍, ഡിസംബറില്‍ നടന്ന ദാര്യഗഞ്ജ് പ്രക്ഷോഭവും, ജാഫറാഫാദ് ചൗക്ക് റോഡ് ഉപരോധവും ഏകോപിപ്പിച്ചത് ഘോഷ് , അപൂര്‍വാനന്ദ , റോയ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം തങ്ങള്‍ ആണെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നുണ്ട്.
സിഎഎയ്‌ക്കെതിരായ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ പിഞ്ച്ര ടോഡ് അംഗങ്ങളെ ഉപദേശിക്കാന്‍ ഇസ്ലാമിക ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുമായി ഏകോപിപ്പിച്ചത് ഈ മൂന്ന് പേര്‍ ആണെന്നും വിദ്യാര്‍ത്ഥിപ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു.തുടര്‍ന്നുള്ള സംഭവങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പോലീസ് ജാമിയ വിദ്യാര്‍ത്ഥി ഫാത്തിമയുടെ പ്രസ്താവനയാണ് ഉപയോഗിക്കുന്നത്. യെച്ചൂരി, യോഗേന്ദ്ര യാദവ് എന്നിവരെ കൂടാതെ, ഫാത്തിമയുടെ പ്രസ്താവനയില്‍ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍, വിദ്വേഷ പ്രവര്‍ത്തകനായ ഉമര്‍ ഖാലിദ് മുന്‍ എം എല്‍ എ മതീന്‍ അഹമ്മദ്, എംഎല്‍എ അമന്നത്തുല്ല ഖാന്‍ തുടങ്ങി മുസ്ലീം സമുദായത്തിലെ ചില നേതാക്കളെയും പരാമര്‍ശിക്കുന്നുണ്ട് . കുറ്റപത്ര പ്രകാരം ഇവര്‍ സംഘര്‍ഷത്തെ ഉത്തേജിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുത്തു എന്നാണ് പറയപ്പെടുന്നത്.
'ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി' പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നോട് പറഞ്ഞതായി ഫാത്തിമ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്താവനയില്‍, ഒമര്‍ ഖാലിദ്, ചന്ദ്രശേഖര്‍ രാവണ്‍, യോഗേന്ദര്‍ യാദവ്, സീതാരം യെച്ചൂരി, അഭിഭാഷകന്‍ മഹമൂദ് പ്രാച്ച എന്നിവരുള്‍പ്പെടെ വലിയ വലിയ നേതാക്കളും അഭിഭാഷകരും ഈ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാനും അണിനിരത്താനും വന്നിരുന്നു ഫാത്തിമ വ്യക്തമാക്കുന്നു. സിഎഎ / എന്‍ആര്‍സിക്കെതിരെ പ്രതിഷേധം നടത്തുന്നതിന് ഉമര്‍ ഖാലിദ് ചില പൊടിക്കൈകള്‍ നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ കലിത കൂട്ടിച്ചേര്‍ത്തു. ഈ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, ഉമര്‍ ഖാലിദിന്റെ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് ഗ്രൂപ്പും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഞങ്ങളുടെ പിഞ്ജ ടോഡ് അംഗങ്ങളും ചേര്‍ന്ന് ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. വിദ്യാര്‍ത്ഥിനികള്‍ കുറ്റപത്രത്തില്‍ പറയുന്നു.
അതെ സമയം ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സീതാറാം യെച്ചൂരി. ദില്ലി പോലീസ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയ് എന്നിവരെ ദില്ലി കലാപത്തില്‍ സഹ ഗൂഢാലോചകര്‍ എന്ന് കുറ്റപത്രത്തില്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തു വന്നത്. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് യെച്ചൂരി തുടര്‍ച്ചയായ ട്വീറ്റുകളില്‍ ആരോപിച്ചു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ പൗരത്വം ഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദില്ലി പൊലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
വസ്തുതകള്‍ എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയം ഒന്ന് കൂടെ കലുഷിതമാകാന്‍ പോവുകയാണ്. പുറത്തു വന്ന ആരോപണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സത്യാവസ്ഥയുണ്ടെങ്കില്‍ കടുത്ത നടപടികളാകും ജനമധ്യത്തില്‍ നിന്നും നിയമ പരമായും ഇവര്‍ നേരിടാന്‍ പോകുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സീതാറാം യെച്ചൂരി വിമര്‍ശിക്കുന്നത് പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ അത് ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് തന്നെ ഒരു തീരാ കളങ്കമായിരിക്കും. എന്ത് തന്നെ ആണെങ്കിലും കാത്തിരുന്ന് കാണാം എന്ന് മാത്രമേ പറയുവാനുള്ളു.
https://www.facebook.com/Malayalivartha