കേരളത്തിലെ കൊലയാളി രാഷ്ട്രീയത്തിന് പുതിയ മുഖം; പാര്‍ട്ടി വളര്‍ത്താന്‍ ഇരയെത്തേടുന്നവര്‍; കണ്ണൂര്‍ കൊലയാളികള്‍ തൃശ്ശൂരില്‍? ആരോപണങ്ങളുമായി ബി.ജെ.പിയും സി.പി.എമ്മും; അറിഞ്ഞിട്ടും അറിയാതെ പോലീസ്; തൃശ്ശൂരില്‍ സംഭവിക്കുന്നത്
രാജ്യത്തു തന്നെ ഏറ്റവും അധികം രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ വൈര്യത്തിന്റെ പേരിലുള്ള കൊലപാതങ്ങള്‍ കേരളത്തില്‍ പതിവാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം കൊലപാതങ്ങളുടെ സ്വാഭാവിത്തില്‍ ചെറിയൊരു മാറ്റമുണ്ടായിട്ടുണ്ട്. തൃശ്ശൂരിലെ കൊലപാതകങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇത്തരത്തിലൊരു സാധ്യതയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പാര്‍ട്ടിവളര്‍ത്താന്‍ രാഷ്ട്രീയ കൊലയാളികള്‍ തൃശൂരിലെത്തി എന്നാണ് ആരോപണം.
അടുത്തയിടെ ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ ചുവടുപിടിച്ചു നടക്കുന്ന അന്വേഷണത്തില്‍ ഇതു വ്യക്തമാകുന്നുണ്ട്. ആദര്‍ശ് വധത്തിനു പിന്നാലെ നടന്ന മുഖ്യപ്രതികളിലൊരാളായ നിധിന്റെ അരുംകൊലയും കൊലപാതകങ്ങളില്‍ കണ്ണൂര്‍ ബന്ധത്തിനു സൂചന നല്‍കുന്നതാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ നിധിന്റെ കൊലപാതകത്തെ കുറിച്ച് സൂചന നല്‍കി സോഷ്യല്‍മീഡിയായില്‍ നേരത്തെ കുറിപ്പ് പ്രചരിപ്പിച്ചതും ഈ ബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തൃശൂരില്‍നിന്ന് അടുത്തദിവസം തന്നെ ശുഭകരമായ വാര്‍ത്ത കേള്‍ക്കാമെന്ന രീതിയിലായിരുന്നു കുറിപ്പ്. ഇതേകുറിച്ച് പോലീസിനും സൂചന ലഭിച്ചിരുന്നെങ്കിലും ഇരയാരാകുമെന്നതില്‍ വ്യക്തത ലഭിച്ചിരുന്നില്ല. എന്നാല്‍ സൂചന ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് വഴുതി മാറി ക്വട്ടേഷന്‍ രംഗത്തേക്ക് ഗുണ്ടാസംഘങ്ങള്‍ സജീവമായതോടെയാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം രൂക്ഷമായത്. തൃശൂരിലാണെങ്കില്‍ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ രഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതോടെയാണ് ആക്രമണം രുക്ഷമാകുതെന്നാണ് മാറ്റം. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകങ്ങളില്‍ കലാശിക്കുന്നതെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തുണ്ട്. ഗുണ്ടാ ക്വട്ടേഷന്‍ ടീമുകളുടെ രാഷ്ട്രീയബന്ധമാണ് ഇരു പാര്‍ട്ടികള്‍ക്കും ഊര്‍ജ്ജമായി മാറുന്നത്. ശനിയാഴെ്ച പട്ടാപകല്‍ നടന്ന മുറ്റിച്ചൂര്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട നിധിന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതൃത്വം സി.പി.എമ്മിന്റെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും ആരോപിച്ചു. ഇന്നലെ മേഖലയില്‍ ബി.ജെ.പി ഹര്‍ത്താലും നടത്തി.
നിധിന്‍ എട്ടാംപ്രതിയായിരുന്ന പെരിങ്ങോട്ടുകര ആദര്‍ശ് വധക്കേസില്‍ സി.പി.എമ്മായിരുന്നു അവകാശവാദം ഉന്നയിച്ചിരുന്നത്. ആദര്‍ശിനെ വധിച്ചതിലുള്ള പ്രതികാരമായാണ് നിധിന്റെ കൊലപാതകമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച നടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെ പഴിചാരി രംഗത്തെത്തിയത് മന്ത്രി എ.സി മൊയ്തീനായിരുന്നെങ്കില്‍ മുറ്റിച്ചൂര്‍ കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കി രംഗത്തെത്തിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. ഉന്നത നേതൃത്വങ്ങള്‍ തന്നെ അവകാശവാദവും ആരോപണങ്ങളുമായി രംഗത്തത്തുമ്പോള്‍ തകരുന്നത് ജില്ലയിലെ ക്രമസമാധാന രംഗംകൂടിയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ ശമനമുണ്ടായ സാഹചര്യത്തിലാണു തൃശൂരില്‍ ആശങ്കയുണര്‍ത്തി ആക്രമണം രൂക്ഷമാകുന്നതെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ അന്തിക്കാട് നിധില്‍ വധക്കേസില്‍ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ശ്രീരാഗാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് കടക്കാന്‍ സഹായിച്ച രണ്ട് പേര്‍ക്കൊപ്പമാണ് അറസ്റ്റ്. കൊലയാളികള്‍ രക്ഷപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തി. കൊച്ചി പനങ്ങാട് നിന്നാണ് വാനും ബൈക്കും പിടിച്ചെടുത്തത്. മുറ്റിച്ചൂരില്‍ കൊലപാതകക്കേസ് പ്രതി നിധിലിനെ വെട്ടിക്കൊന്ന ശേഷം കേറ്ററിങ് വാനില്‍ രക്ഷപ്പെട്ട ഗുണ്ടാസംഘം വാഹനം മാറ്റി കൊച്ചിയിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha