ഇനി വേണ്ടത് ചര്‍ച്ചയോ ചുരുട്ടിക്കെട്ടലോ; അതിര്‍ത്തിയില്‍ ഇനി നടക്കുന്നത് മലയാളി ഉദ്യോഗസ്ഥന്‍ തീരുമാനിക്കും; ലഡാക്ക്, അരുണാചല്‍ വിഷയങ്ങളില്‍ ഇന്ത്യയെ പ്രകോപിച്ച് ചൈന; ചൈന അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ എന്ത്? സംഘര്‍ഷഭരിതമായ ഇന്ത്യ-ചൈന അതിര്‍ത്തി
അടി ചെയ്യും ഗുണം അണ്ണന്‍തമ്പിയും ചെയ്യില്ല എന്നാണല്ലോ ചൊല്ല്. അതുകൊണ്ടു തന്നെ ചൈനയുമായി ചര്‍ച്ചകള്‍ നടത്തുന്നതുകൊണ്ട് യാതൊരു ഫലമില്ലെന്ന തിരിച്ചറിവ് ഇന്ത്യക്കുണ്ട്. അങ്ങനെയെങ്കല്‍ എത്രയും വേഗം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാത്രമാണ് ഇന്ത്യ സേനക്ക് മുന്നിലുള്ളത്. ഇതിന് നേതൃത്വം നല്‍കാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത് ഒരു മലയാളി സൈനിക ഉദ്യോഗസ്ഥനാണ്. ഇനി ചൈനയുമായി ചര്‍ച്ച വേണോ അതോ ചുരിട്ടിക്കെട്ടണമോ എന്ന് ഈ ഉദ്യോഗസ്ഥന്‍ തീരുമാനിക്കും. ലെഫ്. ജനറല്‍ പി.ജി.കെ മേനോന്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിയത് അതിനുതന്നെയാണ്.
ചൈനയോട് ചേര്‍ന്ന വടക്കന്‍ ലഡാക് അതിര്‍ത്തി, പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ദ്രാസ്‌കാര്‍ഗില്‍ബട്ടാലിക് മേഖല, സിയാച്ചിന്‍ മേഖല തുടങ്ങിയ തന്ത്ര പ്രധാന പ്രദേശങ്ങളുടെ ചുമതലകളുള്ള ലേയിലെ ഫയര്‍ ആന്‍ഡ് ഫ്യൂരി 14ാം കോര്‍പ്‌സിന്റെ നേതൃത്വം ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗില്‍ നിന്ന് മലയാളിയായ ലെഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ ഏറ്റെടുത്തു. ഒരു വര്‍ഷമായി 14-ാം കോര്‍പ്‌സിനെ നയിക്കുന്ന ലെഫ്. ജനറല്‍ സിംഗ് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി കമാന്‍ഡറായി ചുമതലയേല്‍ക്കും. വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ചൈനീസ് പക്ഷവുമായി ഏഴു വട്ടം നടത്തിയ ഉന്നതതല സൈനിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.
ന്യൂഡല്‍ഹി കരസേനാ ആസ്ഥാനത്ത് കംപഌയിന്റ്‌സ് അഡൈ്വസറി ബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരിക്കെയാണ്, മേനോന്‍ ലേയില്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. 14-ാം കോര്‍പ്‌സില്‍ സൈനിക ഓപ്പറേഷനുകളുടെ ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസാമിലെ 71-ാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ആയിരിക്കെ 2018ല്‍ അരുണാചല്‍ പ്രദേശ് ടിബറ്റ് അതിര്‍ത്തിയില്‍ ചൈനയുമായി നടന്ന മേജര്‍ ജനറല്‍ തല ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ലെഫ്. ജനറല്‍ മേനോന്‍ ആയിരുന്നു. സിക്ക് റെജിമെന്റിന്റെ 17-ാം ബറ്റാലിയനില്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ബറ്റാലിയന്റെ കേണല്‍ കമാന്‍ഡന്റുമായി. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുഷ്‌കരമായ മേഖലയില്‍ ശീതകാലത്ത് സൈന്യത്തെ പൂര്‍ണസജ്ജമായി നിലനിറുത്തേണ്ട ദൗത്യമാണ് മേനോന് മുന്നിലുള്ളത്.
സംഘര്‍ഷം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഉന്നത സേനാതലത്തില്‍ ഇന്നലെ നടത്തിയ ഏഴാം ചര്‍ച്ചയിലും കാര്യമായ ഫലമുണ്ടാകാത്ത സാഹചര്യത്തില്‍, ചൈനീസ് അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കുകയാണ് ഇന്ത്യ. അഞ്ചു മാസം പിന്നിടുന്ന സംഘര്‍ഷത്തിന് അയവു വരുത്താന്‍ ചൈനയുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമമില്ലെന്നും അതിര്‍ത്തിയിലുടനീളം അതീവ ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ശൈത്യകാലത്തു അസഹനീയ കാലാവസ്ഥയുള്ള ലഡാക്ക് അതിര്‍ത്തിയില്‍ നിന്നു സേനാംഗങ്ങളെ പിന്‍വലിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. ശൈത്യ മാസങ്ങളിലേക്കു സൈനികര്‍ക്ക് ആവശ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ സജ്ജമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സേനാംഗങ്ങളെ അതിര്‍ത്തിയിലേക്കു നീക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍ എന്നിവയും സജ്ജം. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങള്‍ക്കു പുറമേ അടുത്തിടെ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ വിമാനങ്ങളും അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. മറുവശത്തു ചൈനയും സമാന രീതിയിലുള്ള പടയൊരുക്കമാണു നടത്തുന്നത്.
അതേസമയം, തര്‍ക്കങ്ങളില്‍ തീരുമാനമായില്ലെങ്കിലും ചര്‍ച്ച ക്രിയാത്മമായിരുന്നുവെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലഡാക്ക് അടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ റോഡ്, പാലം എന്നിവ ഇന്ത്യ നിര്‍മിക്കുന്നതു പ്രകോപന നടപടിയാണെന്നാണു ചൈനയുടെ ആരോപണം. ലഡാക്കിലും അരുണാചല്‍പ്രദേശിലുമുള്‍പ്പെടെ അതിര്‍ത്തിമേഖലയില്‍ ഇന്ത്യ കഴിഞ്ഞ ദിവസം 44 പാലങ്ങള്‍ തുറന്ന പശ്ചാത്തലത്തിലാണിത്. ആരോപണത്തോടു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെയും അരുണാചല്‍പ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നു ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലീജിയാന്‍ പറഞ്ഞു.
വടക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍ക്കിടെ, തന്ത്രപ്രധാന സ്ഥാനങ്ങളില്‍ സുരക്ഷാ ചുമതല വഹിക്കുന്ന സൈനികരെ കൂടുതല്‍ സജ്ജരാക്കാന്‍ യുദ്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സാധനസാമഗ്രികളുമായി സൈനിക വിമാനം സി 17 ഗ്ലോബ്മാസ്റ്റര്‍ ലേ വ്യോമതാവളത്തില്‍ എത്തിയിരുന്നു. വരുന്ന ശൈത്യകാലത്തെ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുളള മുന്നൊരുക്കത്തിന്റെ ഭാഗമായി ലഡാക്കിലെ ലേ വ്യോമതാവളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്ലോബ്മാസ്റ്റര്‍ വിമാനം എത്തിയത്.
അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സി17 ഗ്ലോബ്മാസ്റ്റര്‍ സൈനിക വിമാനം ലഡാക്കില്‍ വന്നിറങ്ങിയതിന് ഏറെ പ്രാധാന്യമുണ്ട്. യുദ്ധ സമാനമായ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. ടാങ്കുകള്‍, അത്യാധുനിക മിസൈലുകള്‍, ഇന്ധനം, ഭക്ഷണം എന്നിങ്ങനെ ഒരു യുദ്ധം നേരിടേണ്ടി വന്നാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ഒരുക്കുന്നതിന് സൈനിക തലത്തില്‍ അതിവേഗത്തിലുളള നടപടികളാണ് കൈക്കൊളളുന്നത്. വലിയതോതിലുളള യുദ്ധ സാമഗ്രികള്‍, സൈനികര്‍, മറ്റു സഹായങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ശേഷിയുളളതാണ് ജംബോ ട്രാന്‍സ്‌പോര്‍ട്ട് സൈനിക വിമാനമായ സി17 ഗ്ലോബ്മാസ്റ്റര്‍.
ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരെ കൂടുതല്‍ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് സൈനിക വിമാനം ലേയില്‍ എത്തിയത്. ഇതിന് പുറമേ വരുന്ന ശൈത്യകാലത്തെ നേരിടുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടിയാണ് സൈനിക വിമാനത്തിന്റെ വരവ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ചൈന സംബന്ധിച്ചു ഭയപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha