ഇമ്രാന് തുണ സൈനിക മേധാവി; വെളിപ്പെടുത്തലുമായി നവാസ് ഷെരീഷ്; ഇമ്രാനുവേണ്ടി സൈന്യം തന്റെ സര്‍ക്കാരിനെ അട്ടിമറിച്ചുവെന്ന് നവാസ്; പാകിസ്ഥാന്‍ സൈന്യത്തിന്റെ 'അട്ടിമറി' ബ്രിഗേഡ് അന്നു ചെയ്തത്; ഇമ്രാനെതിരെ പ്രതിഷേധം ശക്തം
പാകിസ്ഥാനില്‍ ഭരണം നിയന്ത്രിക്കുന്നത് സൈന്യമാണെന്ന് ലോകരാജ്യങ്ങള്‍ക്ക് അറിവുള്ള കാര്യമാണ്. സൈന്യത്തിന് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് പാകിസ്ഥാന്‍ ഭരിക്കുക. പാകിസ്ഥാന്‍ സൈന്യത്തിന്റെ 'അട്ടിമറി' ബ്രിഗേഡെന്നാണ് 111 ബ്രിഗേഡ് വളരെ കുപ്രശസ്തമാണ്. പാകിസ്ഥാനില്‍ ഇന്നുവരെ നടന്ന സൈനിക കലാപങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കിയത് ഈ ബ്രിഗേഡിന്റെ സൈനികരെ ഉപയോഗിച്ചാണ്. അതിന് 1958ല്‍ ഇസ്‌കന്തര്‍ മിര്‍സയ്‌ക്കെതിരെ ജനറല്‍ അയൂബ് ഖാന്‍ നടത്തിയതായാലും, 1977ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്‌ക്കെതിരെ ജനറല്‍ സിയാ ഉള്‍ ഹഖ് നടത്തിയതായാലും, അല്ല, 1999ല്‍ നവാസ് ഷെരീഫിനെതിരെ ജനറല്‍ പര്‍വേസ് മുഷാറഫ് നടത്തിയതായാലും, എല്ലാറ്റിന്റെയും മുന്‍നിരയില്‍ 111 ബ്രിഗേഡിന്റെ സൈനികരായിരുന്നു.
പാക്കിസ്ഥാന്‍ സൈനിക മേധാവിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക്ക് പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്(എന്‍) നേതാവുമായ നവാസ് ഷെരീഫ് രംഗത്ത് വന്നത്. 2018 തിരഞ്ഞെടുപ്പില്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെ പ്രതിഷ്ഠിച്ചത് സൈന്യമാണെന്നാണ് സൈനിക മേധാവി ജാവേദ് ബജ്‌വയ്‌ക്കെതിരെ ഷെറീഫിന്റെ വിമര്‍ശനം. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തെ ലണ്ടനില്‍നിന്ന് വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേയാണ് നവാസ് ഷെരീഫിന്റെ പരാമര്‍ശം.
'ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, നന്നായി ഭരണം നടത്തിക്കൊണ്ടിരുന്ന ഞങ്ങളുടെ സര്‍ക്കാരിനെ നിങ്ങള്‍ പുറത്താക്കി. എന്നിട്ട് ദേശത്തെയും രാജ്യത്തെയും നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമാക്കി മാറ്റി.' ഷെരീഫ് പറഞ്ഞു. ഐഎസ്‌ഐ മേധാവിയും തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് മുന്‍ പ്രധാനമന്ത്രി ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ഒന്‍പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന മുന്നണിയുണ്ടാക്കിയാണ് പ്രതിഷേധം നടത്തുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസിന്റെ (പിഎംഎല്‍-എന്‍) നേതാവ് നവാസ് ഷെരീഫ് ഇപ്പോള്‍ ലണ്ടനിലാണ്.
2017 ല്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ട നവാസ് ഷെരീഫും മകള്‍ മറിയവും മകളുടെ ഭര്‍ത്താവ് സഫ്ദറും വിവിധ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യത്തിലാണ്. നാലാഴ്ച ചികിത്സയ്ക്കായി കോടതി അനുമതിയോടെ രാജ്യം വിട്ട അദ്ദേഹം കഴിഞ്ഞ നവംബര്‍ മുതല്‍ ലണ്ടനിലാണു താമസം. നേരത്തെയും വിഡിയോ ലിങ്കു വഴി ഇമ്രാന്‍ ഖാനും സൈനിക മേധാവിക്കുമെതിരെ വിമര്‍ശനവുമായി ഷരീഫ് രംഗത്തുവന്നിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയ ഇമ്രാനെ അധികാരത്തിലെത്തിക്കാന്‍ പിന്തുണച്ച സൈനികനേതൃത്വം രാജ്യത്തിന്റെ നാശത്തിനു വഴിയൊരുക്കിയെന്നാണ് കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) സംഘടിപ്പിച്ച ഐക്യ പ്രതിപക്ഷ സമ്മേളനത്തില്‍ വിഡിയോ ലിങ്ക് വഴി പങ്കെടുത്ത അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ സിന്ധ് പ്രവിശ്യയില്‍ പ്രാദേശിക സര്‍ക്കാരിന് കീഴിലുള്ള രണ്ട് ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ പാക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിയിരുന്നു. ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിന് സമീപമുള്ള ഈ ദ്വീപുകള്‍ നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ദ്വീപുകള്‍ ഏറ്റെടുത്തതിന് ശേഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇത് ചൈനക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
കറാച്ചിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബുണ്ടല്‍, ബുദ്ദോ ദ്വീപുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, പാക് പ്രസിഡന്റ് ആരിഫ് ആല്‍വി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഈ ദ്വീപുകള്‍ ചൈനപാകിസ്താന്‍ ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായി ചൈനയ്ക്ക് കൈമാറുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിന്ധ് തീരത്തുള്ള ഏറ്റവും വലിയ ദ്വീപുകളാണ് ബുണ്ടല്‍, ബുദ്ദോ ദ്വീപുകള്‍. ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് ഒപ്പു വച്ചതിന് പിന്നാലെ സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളില്‍ ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്ങളുടെ ഭൂമി കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിന്ധ് പ്രവിശ്യയുടെ സ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കുന്ന സിന്ധ് തിങ്കേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് സഫര്‍ സഹിതോ ട്വീറ്റ് ചെയ്തു.
ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോറില്‍ നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈനികര്‍ക്ക് പാക് പട്ടാളവും, സര്‍ക്കാരും പിന്തുണ നല്‍കുന്നുണ്ടെങ്കിലും, പാക് അധിനിവേശ കശ്മീരിലെയും ബലൂചിസ്ഥാനിലെയും പൊതുജനങ്ങളുടെ എതിര്‍പ്പ് ശക്തമായി നേരിടേണ്ടി വരുന്നുണ്ട്. ചൈന തങ്ങളുടെ ഭൂമിയില്‍ അധിനിവേശം സ്ഥാപിക്കുകയാണെന്നും, പാക് സര്‍ക്കാര്‍ ഇവിടുത്തെ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഈ ഓര്‍ഡിനന്‍സിനെതിരെ പലയിടങ്ങളിലും പ്രതിഷേധ സമരങ്ങളും നടക്കുന്നുണ്ട്. വൈകാതെ തന്നെ ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി.
ഒരെ സമയം ചൈനയുടെയും പാക് സൈനിക മേധാവിയുടെയും അടിമയായി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ് ഇപ്പോഴും ഇമ്രാന്‍ അധികാരത്തില്‍ തുടരുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതോടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇമ്രാനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് പാകിസ്ഥാനിലെ അന്തര്‍ രാഷ്ട്രീയം സൂചിപ്പിക്കുന്നത്. ഇമ്രനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും രൂപപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha