ഐ.എന്‍.എസ് സിന്ധുവീര്‍ കളത്തിലിറങ്ങി; മ്യാന്‍മാറിന് ഇനി ഇന്ത്യന്‍ കവചം; ചൈനയെ തകര്‍ത്ത് ഇന്ത്യ-ജപ്പാന്‍ സഖ്യം; ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നും മ്യാന്‍മാര്‍ പിന്‍മാറി; ശക്തിയായി ഇന്ത്യന്‍ പിന്തുണ; ഇനി ഇന്ത്യയുടെ പദ്ധതികളുമായി സഹകരണം
ചൈനയുടെ ഏറ്റവും വലിയ ദുസ്വപ്‌നമായ ഇന്ത്യ-ജപ്പാന്‍ സഖ്യം ശക്തി പ്രാപിച്ചു വരുന്നു എന്നതിന്റെ കൃത്യമായ തെളിവുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്. മ്യാന്‍മാറില്‍ ഇന്ത്യയും വിയറ്റ്‌നാമില്‍ ജപ്പാനുമാണ് ചൈനക്കെതിരെ അതാതു രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഐ.എന്‍.എസ് സിന്ധുവീര്‍ എന്ന അന്തര്‍ വാഹിനിയെയാണ് മ്യാന്മാറിന്റെ രക്ഷ കവചമായി രംഗത്തിറക്കിയിരിക്കുന്നതു. അതെ സമയം ഇന്ത്യ ജപ്പാന്‍ സഖ്യം മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ക്വാഡിന്റെ തന്നെ പ്രവര്‍ത്തനം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ ജപ്പാന്‍ പദ്ധതിയിടുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോള്‍ മ്യാന്‍മാറിന് ആദ്യത്തെ അന്തര്‍വാഹിനി നല്‍കാന്‍ ഇന്ത്യയും തീരുമാനിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പ്രതിരോധമേഖലയില്‍ ഇടപെടലുകള്‍ ഒന്നും നടത്താതിരുന്ന ജപ്പാന്‍ ഇപ്പോള്‍ ചൈനയുമായി വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാട് മാറ്റുകയാണ്. ജപ്പാന്‍ ഇതിനകം തന്നെ ശക്തമായ ശേഷിയുള്ള ഒരു പ്രതിരോധ ശക്തിയായി മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജപ്പാനെ ആയുധങ്ങള്‍ വില്‍ക്കുന്ന ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനാണ് അവരുടെ പുതിയ പ്രധാനമന്ത്രി യോഷിഗെഥെ സുഗ ശ്രമിക്കുന്നത്. ഏഷ്യ നിക്കിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ ജപ്പാന്‍ ഒരുങ്ങുകയാണ് . ഈ കരാറിലൂടെ ടോക്കിയോ രണ്ട് കാര്യങ്ങള്‍ നേടാന്‍ ആണ് ആഗ്രഹിക്കുന്നത് ഒന്നാമതായി, ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലെ പരമ്പരാഗത വിമുഖത ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു, രണ്ടാമതായി, ചൈനയ്‌ക്കെതിരെ ഇന്തോപസഫിക് മേഖലയില്‍ കൂടുതല്‍ കാലുറപ്പിക്കാന്‍ ടോക്കിയോ ആഗ്രഹിക്കുന്നു.
ഇന്ത്യയും ചൈനയും കുറച്ചുകാലമായി മ്യാന്‍മാറില്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കൊല്‍ക്കത്ത തുറമുഖത്തെ മ്യാന്‍മാറിന്റെ സിറ്റ്വെ തുറമുഖവുമായി ബന്ധിപ്പിക്കാനും മ്യാന്‍മാറിനെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കലാഡന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറുവശത്ത്, ഷി ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ ചൈന-മ്യാന്‍മര്‍ ഇക്കണോമിക് കോറിഡോര്‍ ചൈന വിഭാവനം ചെയ്യുന്നു, അതിന്റെ യുനാന്‍ പ്രവിശ്യയെ മ്യാന്‍മറിലെ മണ്ടാലെയുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് ചൈന കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ആദ്യ കാലങ്ങളില്‍ ഈ പദ്ധതിയോട് വളരെയധികം താല്‍പര്യം പ്രകടിപ്പിച്ച മ്യാന്മാര്‍ ഇപ്പോള്‍ അത്ര തല്‍പരര്‍ അല്ല എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. ചൈനയുടെ കടക്കെണി നയവും മറ്റ് അധിനിവേശ താല്പര്യങ്ങളും തന്നെയാണ് കാരണം.
ഇന്ത്യയും ചൈനയും വളരെ വ്യത്യസ്തമായ നയങ്ങളാണ് മ്യാന്‍മാറിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്നത്. പ്രാദേശിക കലാപകാരികളോട് പോരാടുന്നതിന് ഇന്ത്യ സുരക്ഷാ, പ്രതിരോധ മേഖലകളില്‍ മ്യാന്‍മാറുമായി സഹകരിക്കുന്നു, അതേസമയം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലും അയല്‍രാജ്യമായ മ്യാന്‍മാറിലുമുള്ള വിമതര്‍ക്ക് ചൈന ധനസഹായം നല്‍കുന്നു. കലാപകാരികളായ ഗ്രൂപ്പുകളിലൂടെ മ്യാന്‍മാറില്‍ അന്തഃഛിദ്രം ഉണ്ടാക്കുവാനും അതിലൂടെ അവരെ വാണിജ്യപരമായി മുതലെടുക്കുവാനും ആണ് ചൈന ആഗ്രഹിക്കുന്നത് . ഈ പശ്ചാത്തലത്തില്‍, മ്യാന്‍മറിലേക്ക് ഒരു അന്തര്‍വാഹിനി അയക്കാനുള്ള ന്യൂഡല്‍ഹിയുടെ തീരുമാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
മ്യാന്‍മാര്‍ നാവികസേനയ്ക്ക് ഒരു കിലോ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുവീര്‍ ഇന്ത്യ വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്ഥാവിച്ചു. ഇത് മ്യാന്‍മാര്‍ നാവിക സേനയുടെ ആദ്യത്തെ അന്തര്‍വാഹിനിയാണ്. ഇന്ത്യ ഇവിടെ ചൈനയെ വ്യക്തമായി തോല്‍പ്പിച്ചിരിക്കുകയാണ്. ചൈന കുറച്ചുകാലമായി മ്യാന്‍മറിന്റെ മേല്‍ കണ്ണ് വച്ചിരിക്കുകയായിരുന്നു , മാത്രമല്ല ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെ ഒരു പ്രധാന ഘടകമായ ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന്റെ മേല്‍ സ്വാധീനം വര്‍ധിപ്പിക്കുവാന്‍ ഇന്ത്യയും ചൈനയും കുറച്ചു കാലമായി നിരന്തരം ശ്രമിച്ചു വരുകയാണ്. വാസ്തവത്തില്‍, ഇന്ത്യ മ്യാന്‍മറില്‍ നിന്നും ഡ്രാഗണ്‍ പേപ്പറിനെ സാധ്യമായ എല്ലാ വഴികളിലൂടെയും പുറത്താക്കി കൊണ്ടിരിക്കുകയാണ്. ഈയടുത്താണ് മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ധൈര്യം വന്ന മ്യാന്മാര്‍, ചൈന-മ്യാന്മാര്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായ ന്യൂ യാങ്കോണ്‍ സിറ്റി പ്രോജെക്ടില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത്.
അതേസമയം, മ്യാന്‍മാറില്‍ ചൈന മറ്റൊരു തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. അരകന്‍ സൈന്യത്തെ ആക്രമിക്കാന്‍ മ്യാന്‍മാര്‍ മിലിട്ടറി യുദ്ധവിമാനങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാഖൈന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയുമായി ദീര്‍ഘകാല ബന്ധമുള്ള ചൈനയെ അറക്കന്‍ സൈന്യത്തിനെതിരായ ആക്രമണം ശക്തമായി തന്നെ ബാധിക്കും. ഇന്ത്യയുടെ കലാഡന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നതിനായി ചൈന അറക്കന്‍ സൈന്യത്തെ ഉപയോഗിച്ച് വരുകയാണ്. ആത്യന്തികമായി, ചൈനയുടെ ചെലവില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ക്വാഡ് ശക്തമായി വരുകയാണ് . മ്യാന്മാറിന് കിലോ ക്ലാസ് അന്തര്‍ വാഹിനി വിറ്റതിന് പുറമെ ഇന്തോപസഫിക്കില്‍ ചൈനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനായി ബ്രാഹ്മോസ് മിസൈല്‍ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ നിരവധി ആസിയാന്‍ അംഗങ്ങള്‍ക്ക് വില്‍ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.
ഇത്തരം സംഭവ വികാസങ്ങളോടെ മനസ്സിലാകുന്നത് ഇന്ത്യക്ക് മ്യാന്മാറില്‍ സ്വാധീനം കൂടുതല്‍ കൂടുതല്‍ വര്‍ധിച്ചു വരുന്നതായിട്ടും ചൈനക്ക് പുറത്തോട്ടുള്ള വഴി തുറന്നു കിട്ടുന്നതായിട്ടുമാണ്. ബംഗ്ലാദേശിലെ ആഴക്കടല്‍ തുറമുഖ നിര്‍മാണത്തില്‍ നിന്നും ഈയടുത്താണ് ചൈനയെ മറി കടന്നു കൊണ്ട് ജപ്പാന് നിര്‍മ്മാണ കരാര്‍ ലഭിച്ചത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് കൊണ്ടാണ് ഈ കരാര്‍ ചൈനക്ക് കിട്ടാതിരുന്നതും ജപ്പാന് ലഭിച്ചതും. ഇന്ത്യക്ക് ശക്തി കുറഞ്ഞ മേഖലകളില്‍ ജപ്പാനും, അവര്‍ക്ക് ശക്തി കുറഞ്ഞ മേഖലകളില്‍ ഇന്ത്യയും ശക്തര്‍ ആയതു കൊണ്ട് നിലവില്‍ പരുങ്ങലില്‍ ആയിരിക്കുന്നത് ചൈനയാണ്. മേഖലയിലെ അതി ശക്തരായ ഈ രണ്ടു രാജ്യങ്ങള്‍ ഒരുമിച്ചതിലൂടെ സര്‍വ്വ മേഖലയിലും കടുത്ത മത്സരം തന്നെയാണ് ചൈന ഇനി നേരിടാന്‍ പോകുന്നത് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അത് സൈനിക മേഖലയില്‍ ആയാലും സാമ്പത്തിക മേഖലയില്‍ ആയാലും.
https://www.facebook.com/Malayalivartha