നവംബർ 27-ന് കസ്റ്റംസിനോട് സ്വപ്നാ സുരേഷ് നടത്തിയ നിർണ്ണയാക വെളിപ്പെടുത്തൽ; സ്വർണക്കടത്ത് മാത്രമല്ല ഡോളർക്കടത്തിലും പല ഉന്നതരും... സ്വർണക്കടത്തിൽ കൂടുതൽ ലോട്ടറിയടിച്ച് വിദേശികൾ.. മുദ്രവെച്ച കവറിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം പുറത്ത്...
സ്വർണക്കടത്തിൽ കൂടുതൽ വിദേശികൾ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴിയെന്ന് സൂചന. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. ഇതെല്ലാം വ്യക്തമാക്കുന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് അന്വേഷണസംഘം മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു. നവംബർ 27-നാണ് സ്വപ്നാ സുരേഷ് കസ്റ്റംസിനോട് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇവയെല്ലാം അതിഗൗരവസ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വർണക്കടത്ത് മാത്രമല്ല ഡോളർക്കടത്തും മൊഴികളിൽ കടന്നുവരുന്നുണ്ട്. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്.
എന്നാൽ, പേരുകളൊന്നും വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. കോടതിയുടെ ഉത്തരവിലും ഈ പേരുകളൊന്നും പരാമർശിച്ചിട്ടില്ല. എന്നാൽ, മൊഴി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സ്വപ്നയ്ക്കൊപ്പം പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും മുദ്രവെച്ച കവറിൽ കൈമാറിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പിന്തുണയ്ക്കുന്ന പല വിവരങ്ങളും ഇതിലുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നവംബർ 28, 29 തീയതികളിലാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പ്രതികളുടെ കസ്റ്റഡി മൂന്നുദിവസത്തേക്കുകൂടി നീട്ടിയത്. വിദേശ പൗരൻമാരുടെ പങ്കാളിത്തമെന്ന വെളിപ്പെടുത്തൽ എൻ.ഐ.എ.യുടെ അന്വേഷണപരിധിയിൽ വരുന്നതാണ്. ഇവർ സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തേക്കും.
എന്നാൽ സ്വർണക്കടത്തിന് പുറമേ വിദേശത്തേക്കു ഡോളർ കടത്തിയതിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ 1.90 കോടി രൂപയുടെ ഡോളർ ഒമാനിലേക്കു കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണു കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തത്. ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ അപേക്ഷയിൽ കോടതി ഇന്നു വിധി പറയും. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയെ ശിവശങ്കറിനെ അഭിഭാഷകൻ എതിർത്തതോടെയാണു കേസ് ഇന്നത്തേക്കു മാറ്റിയത്. 5 ദിവസം കസ്റ്റഡിയിൽ ഉണ്ടായിട്ടും സ്വപ്നയുടെ 27 ലെ മൊഴികളെ കുറിച്ചു ചോദിച്ചില്ലെന്നാണു ശിവശങ്കറിന്റെ വാദം. അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നത് ഐ പാഡിലുപയോഗിക്കുന്ന സിം കാർഡാണെന്നും ഇതുപയോഗിച്ചു ശിവശങ്കർ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതിയോടു മാത്രമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നു സ്വപ്നയും സരിത്തും അറിയിച്ചു.
എപ്പോഴും ചുറ്റും പൊലീസുകാരുള്ളതിനാൽ പലകാര്യങ്ങളും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും പ്രതികൾ ബോധിപ്പിച്ചു. പറയാനുള്ളതു മുഴുവൻ എഴുതി അഭിഭാഷകൻ വഴി കൈമാറാൻ കോടതി നിർദേശിച്ചു. ഇതിനായി അഭിഭാഷകനെ കാണാൻ ഇരുവർക്കും കൂടുതൽ സമയം അനുവദിച്ചു. സ്വപ്ന സുരേഷുമായി സംസാരിക്കണമെന്ന അഭിഭാഷകൻ ജോ പോളിന്റെ അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച ഉച്ചയ്ക്കു 2.30 നു പ്രതിക്ക് അഭിഭാഷകനുമായി വീണ്ടും സംസാരിക്കാം.
https://www.facebook.com/Malayalivartha