സിങ്കത്തിന് വീഴ്ച പറ്റിയോ? തുറന്ന ജയിലില്‍ തുറന്ന് വിട്ടത് 75 യോളം കൊടുംകുറ്റവാളികളെ; ജയില്‍ ചാട്ടം രണ്ടില്‍ ഒതുങ്ങിയത് ഭാഗ്യം; സ്വഭാവം, കേസ്, പെരുമാറ്റം ഒന്നു പരിഗണിക്കാതെ ജയില്‍ എത്തി; ജയിലിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി നിഗമനം
തിരുവനന്തപുരം തുറന്ന ജയിലില്‍ നിന്നും രണ്ടു പ്രതികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച. കോവിഡിന്റെ മറവിലാണ് കൊടുംകുറ്റവാളികളായ ഇവരെ തുറന്ന ജയിലില്‍ എത്തിയത്. നല്ല നടപ്പിന്റെ പേരിലാണ് ഇവരെ പരിഗണിച്ചത്. ഈ നല്ലനടപ്പുകാരില്‍ ഒരാള്‍ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും മറ്റൊരാള്‍ കാമുകിയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തിയയാളും. ചുറ്റുമതിലോ നിയന്ത്രണങ്ങളോ ഇല്ലാത്ത തുറന്ന ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എഴുപത്തഞ്ചോളം കൊടും കുറ്റവാളികളെ ആണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രതികളുടെ തടവു ചാട്ടത്തില്‍ ജയില്‍ അധികൃതരുടെ വീഴ്ച വ്യക്തമാണ്.
ഇന്നലെ വൈകുന്നേരമാണ് കൊടും കുറ്റവാളികളായ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസന്‍ എന്നിവര്‍ രക്ഷപ്പെട്ടത്. കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ഓപ്പണ്‍ ജയിലിലെ സ്ഥിരം തടവുകാര്‍ക്ക് പരോള്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് തടവുകാരുടെ സ്വഭാവമോ നല്ല നടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ എത്തിച്ചത്. ജയില്‍ വകുപ്പിനെ നയിക്കുന്നത് ഡിജിപിയായ ഋഷിരാജ് സിംഗാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഈ ഉദ്യോഗസ്ഥന് ഇത് തീരാകളക്കമാകുകയും ചെയ്തു.
പുറം ലോകവുമായി ദിവസവും ബന്ധപ്പെടാന്‍ കഴിയുന്ന ഈ തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ ജയിലിനുള്ളില്‍ നിന്നും പുറത്തു നിന്നും സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം. കൃഷിയും മൃഗപരിപാലനവുമാണ് ഈ പ്രതികള്‍ ജയിലിനുള്ളില്‍ നിര്‍വഹിച്ചിരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെയടക്കം ഇത്ര ലാഘവമായി ജയില്‍ അധികൃതര്‍ കൈകാര്യം ചെയ്തത് വിമര്‍ശനത്തിന് ഇടവെച്ചിട്ടുണ്ട് . സാധാരണ ഗതിയില്‍ തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റണമെങ്കില്‍ അയാളുടെ സ്വഭാവം, കേസ്, പെരുമാറ്റം ഇതെല്ലാം പരിശോധിച്ച ശേഷമാണ്. എന്നാല്‍ ഈ പ്രതികളുടെ കാര്യത്തില്‍ അതുണ്ടായില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷിന് 2013 ല്‍ വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ മോഷണം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗത്തിന് ജീവപര്യന്തം തടവും മോഷണക്കുറ്റത്തിന് പത്ത് വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയും വിധിക്കുകയായിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വിധി പ്രസ്താവിച്ചത്. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി രാവിലെ തന്നെ നിരീക്ഷിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തനിക്ക് 30 വയസായിട്ടേ ഉള്ളുവെന്നും ഭാര്യയും അമ്മയും മകളുമുണ്ടെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 മാര്‍ച്ചിലാണ് പത്താംക്ലാസുകാരി കൊല്ലപ്പെട്ടത്. മാര്‍ച്ച് ആറിന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് വീട്ടില്‍ ഇരിക്കവെ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് പത്താംക്ലാസുകാരിയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂ ഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ വീടിനകത്തുകയറുകയും കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കില്‍ വ്യാജപേരില്‍ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം നടന്ന് മൂന്നുമാസത്തിനുള്ളില്‍ തന്നെ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി രാജേഷിന്റെ രണ്ട് ഭാര്യമാരും കേസില്‍ സാക്ഷിയായി. കേസില്‍ ഒരുസാക്ഷിയും കൂറുമാറിയില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
തടവു ചാടിയ രണ്ടാമന്‍ കാമുകിയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വന്ന ശ്രീനിവാസന്‍ തമിഴ്നാട് സ്വദേശിയാണ്.
https://www.facebook.com/Malayalivartha