കോണ്‍ഗ്രസില്‍ ഇന്നും നാളെയും മേജര്‍ ശസ്ത്രക്രിയ; ഹൈകമാന്റ് പ്രതിനിധി എത്തി; ഹൈകമാന്റ് കരുതിവച്ചിരിക്കുന്നത്; ഡി.സി.സി മുതല്‍ കെ.പി.സി.സി വരെ അഴിച്ചുപണി; പോസ്റ്റുകള്‍ വീണ്ടും; സീറ്റു കച്ചവട ആരോപണങ്ങള്‍ സജീവം
ഇത്രയും അനുകൂലമായ ഘടകങ്ങളുണ്ടായിരുന്നിട്ടും തോറ്റു. അതിന് ഉത്തരവാദികള്‍ തമ്മിലടിച്ച് സീറ്റു കച്ചവടം നടത്തിയ നേതാക്കള്‍. ഇവര്‍ക്കെതിരെ എന്തു നടപടി ഹൈകമാന്റ് എടുക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിന് ലഭിക്കും. അതിനായി ഹൈകമാന്റ് സംഘം ഇന്ന് കേരളത്തില്‍ എത്തിയിരിക്കുകയാണ്. ഇനി രണ്ടു ദിവസം തിരക്ക് പിടിച്ച ചര്‍ച്ചകളാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലുടലെടുത്ത അസ്വസ്ഥതകള്‍ തീര്‍ക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ സമൂലപരിഷ്‌കരണം ആലോചിക്കാനുമായിയാണ് ഹൈകമാന്റ് പ്രതിനിധികളെത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വി. മോഹന്‍, പി. വിശ്വനാഥന്‍, മഹിളാകോണ്‍ഗ്രസ് ചുമതലക്കാരിയായ കബിത എന്നിവരാണ് എത്തിയത്. ഇന്നും നാളെയുമായി ഇവര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. തല്‍ക്കാലം നേതൃമാറ്റം ഇല്ലെങ്കിലും ഭൂരിഭാഗം ഡി.സി.സികളുടെ തലപ്പത്ത് മാറ്റം വന്നേക്കും. എം.പി, എം.എല്‍.എമാര്‍ ഡി.സി.സി പ്രസിഡന്റുമാരായ ജില്ലകളില്‍ മാറ്റം ഉറപ്പാണ്. കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെ മാറ്റും. താരിഖ് അന്‍വര്‍ മടങ്ങിയ ശേഷം എ.ഐ.സി.സി സെക്രട്ടറിമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പ്രവര്‍ത്തകരുമായി വിശദമായ ചര്‍ച്ച നടത്തും. പാര്‍ട്ടിയുടെ എല്ലാ തലങ്ങളുടെയും പ്രവര്‍ത്തനം പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡ് തേടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും മാറ്റങ്ങള്‍.
ഇന്ന് രാവിലെ ആദ്യം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി താരിഖ് അന്‍വര്‍ വ്യക്തിഗത കൂടിക്കാഴ്ച നടത്തും. അതിനുശേഷം എം.പിമാരെയും എം.എല്‍.എമാരെയും കെ.പി.സി.സി ഭാരവാഹികളെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണും. ഇവരുടയും ജില്ലാതലങ്ങളിലെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാവും അന്തിമറിപ്പോര്‍ട്ട്.സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായി ഉയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകാത്തതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.
കെ.പി.സി.സി പുന:സംഘടനാവേളയില്‍ ഉയര്‍ന്ന അതൃപ്തി, തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തോടെ നേതാക്കള്‍ തമ്മിലുള്ള പരസ്യമായ വിഴുപ്പക്കലിലേക്ക് കാര്യങ്ങളെത്തിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷമായ കടന്നാക്രമണമാണ് നേതൃത്വത്തിനെതിരെ ഉണ്ടായത്. അതിന്റെ തുടര്‍ചലനങ്ങള്‍ ഇന്നും നാളെയുമായി നടക്കുന്ന കൂടിക്കാഴ്ചകളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
രണ്ട്, മൂന്ന് ദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ജില്ലാതല അവലോകനയോഗങ്ങളും സംഘര്‍ഷഭരിതമാവുകയാണ്. 24ന് രാത്രി വൈകി തിരുവനന്തപുരം ജില്ലായോഗത്തില്‍ സംഘര്‍ഷം പാരമ്യത്തിലെത്തിയപ്പോള്‍ നേതാക്കള്‍ ഇടപെട്ട് മറ്റൊരു ദിവസം ചേരാന്‍ നിശ്ചയിച്ച് പിരിയുകയായിരുന്നു. കെ.പി.സി.സി ജനറല്‍സെക്രട്ടറി പാലോട് രവി കെ.പി.സി.സി പ്രസിഡന്റിനെ വിമര്‍ശിച്ചായിരുന്നു തുടക്കം. വി.എസ്. ശിവകുമാറും അതുപോലെ പ്രതികരിച്ചതോടെ ചിലര്‍ കൂട്ടത്തോടെ ശിവകുമാറിനും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിനും നേര്‍ക്ക് തിരിഞ്ഞു.
അഴിമതിയാരോപണമടക്കം ഉയര്‍ന്നതോടെ തര്‍ക്കം രൂക്ഷമായി. കോഴ വാങ്ങി സീറ്ര് നല്‍കിയെന്ന ആക്ഷേപമാണ് ജില്ലയിലെ പ്രമുഖര്‍ക്കെതിരെ സംഘടിതമായി ഉയര്‍ന്നത്. പതിവ് മുഖങ്ങളെ മാറ്റി നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന് ആറ്റിപ്ര അനില്‍ നിര്‍ദ്ദേശിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതോടെ തര്‍ക്കമായി.
അതിനിടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ സുധാകരനെ വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതിന് മുമ്പും കെ സുധാകരനെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha