മഹാത്മാ ഗാന്ധിയുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഒരു 'ദളിത്' യുവതിയെ വിവാഹം കഴിക്കണം, പിന്നാലെ നാം രണ്ട് നമുക്ക് രണ്ട് ഉയര്‍ത്തിപ്പിടിക്കണം'! രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് കേന്ദ്രമന്ത്രി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനസംഖ്യാ നിയന്ത്രണത്തിനായുള്ള 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിച്ച് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം ഉപയോഗിച്ചിരുന്നത്. ഈ മുദ്രാവാക്യം പ്രചരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം. ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കണം. യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഇത് ഉപകരിക്കും', അതാവലെ പറഞ്ഞു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എന്‍ഡിഎയില്‍ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ജാര്‍ഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 11നാണ് മോദിയ്‌ക്കെതിരെ നാം രണ്ട് നമുക്ക് രണ്ട് പരാമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നാല് പേരെ വച്ചാണ് രാജ്യത്തിന്റെ ഭരണം നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജി.എസ്.ടി, നോട്ട് നിരോധനം, ലോക്ക്ഡൗണ്‍, കാര്‍ഷിക നിയമങ്ങള്‍ എന്നിങ്ങനെ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. ‘കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് പുതിയൊരു അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. നാല് പേരെക്കൊണ്ടാണ് മോദി ഈ രാജ്യം ഓടിക്കുന്നത്. എല്ലാവര്‍ക്കും അവരെ അറിയാമല്ലോ’ എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
അതേസമയം പാചകവാതക വില വര്‍ധനവിനെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കര്‍ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ വികസനത്തിന് സഹായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പൊതുജനത്തില്‍നിന്ന് കൊള്ളയടിക്കുന്നു, വികസനം വെറും രണ്ടുപേര്‍ക്ക് മാത്രം', അദ്ദേഹം ട്വീറ്റ് ചെയ്തു. പാചക വാതകത്തിന് വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഹിന്ദിയിലാണ് രാഹുലിന്റെ ട്വീറ്റ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടിയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം ഡല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 769 രൂപയാകും. പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വര്‍ധന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കെയാണ് പാചകവാതകത്തിന്റേയും വിലവര്‍ധന.
അതേസമയം പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും. എന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിനാരായണസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ഇന്ന് പുതുച്ചേരിയിലെത്തും.തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് പുതുച്ചേരിയില്‍ ഭരണപ്രതിസന്ധി ഉണ്ടായത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി പുതുച്ചേരിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിനെ വീഴ്ത്തിയുള്ള അട്ടിമറി നീക്കം ഉണ്ടായത്.
മുന്‍ പുതുച്ചേരി കോണ്‍ഗ്രസ് അധ്യക്ഷൻ നമശിവായത്തിനും മന്ത്രി കൃഷ്ണറാവുവിനും പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ഇന്നലെ സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബിജെപിയില്‍ ചേരാനുള്ള നീക്കത്തിലാണ് എംഎല്‍എമാര്‍. ഇതോടെ 30 അംഗ സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. എന്‍ആര്‍ കോണ്‍ഗ്രസ് - ബിജെപി - അണ്ണാ ഡിഎംകെ സഖ്യത്തിനും 14 പേരുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയത്തിന് മുന്‍പേ മുഖ്യമന്ത്രി നാരായണസ്വാമി രാജിക്ക് തയാറായെങ്കിലും ഹൈക്കമാന്റ് ഇടപെട്ട് തിരുത്തുകയായിരുന്നു. എംഎൽഎമാരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതാണെന്നും ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha