ക്യാബിനറ്റില്‍ ഇല്ലെങ്കിലും ക്യാബിനറ്റ് പദവി സ്വന്തമാക്കാന്‍ കെ.ബി ഗണേഷ് കുമാര്‍; മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്? സ്വത്ത് തര്‍ക്കത്തില്‍ മൂത്തസഹോദരി ഒഴികെ മറ്റെല്ലാവരുടെയും പിന്തുണ ഗണേഷിന്
രണ്ടാം പിണറായി സര്‍ക്കാരിന്‍ ആദ്യ ടേമില്‍ മന്ത്രിയാകാന്‍ പരിഗണിച്ചത് കെ.ബി ഗണേഷ് കുമാറിനെ ആയിരുന്നു. എന്നാല്‍ സ്വത്ത് തകര്‍ക്കത്തിനെ തുടര്‍ന്ന് ഗണേഷിന്റെ മൂത്ത സഹോദരി ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ ഈ പരിഗണന ഇല്ലാതാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറുകയാണ്. സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ് കുമാറിന് പിന്തുണ വര്‍ധിക്കുകയാണ്.
ആദ്യം ഇളയ സഹോദരിയും പിന്നിട് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായ പ്രഭാകരന്‍ പിള്ള കെ.ബി ഗണേഷ്‌കുമാറിന് പിന്തുണ നല്‍കി. ഒപ്പം അടുത്തകാലത്തായി ഗണേഷിന്റെ എതിര്‍ചേരിയിലേക്ക് മാറിയ ബന്ധു കൂടിയായ ശരണ്യ മനോജ് കൂടി ഗണേഷിന് പിന്തുണയുമായി വന്നതോടെ സ്വത്ത് തര്‍ക്കത്തില്‍ മൂത്ത സഹോദരി ഉഷാ മോഹന്‍ദാസ് ഒറ്റപ്പെടുകയാണ്.
ഇതിനിടെയാണ് കൈവിട്ടു പോയ മന്ത്രിസ്ഥാനത്തിന് പകരം ക്യാബിനറ്റ് റാങ്കുള്ള പദവി തന്നെ സ്വന്തമാക്കാന്‍ കെ.ബി ഗണേഷ് കുമാര്‍ നീക്കം നടത്തുന്നത്. ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാര്‍. ക്യാബിറ്റ് റാങ്കോടുകൂടിയാണ് അന്ന് സര്‍ക്കാര്‍ ആ സ്ഥാനം അനുവദിച്ചത്. കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിന് പകരമായിയാണ് അന്ന് കേരളാ കോണ്‍ഗ്രസ് ബിക്ക് ക്യാബിനറ്റ് റാങ്കുള്ള പദവി അനുവദിച്ചത്.
ഇത്തവണ ഗണേഷിനെ മന്ത്രിയാക്കി സി.പി.എം ആ പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വത്ത് തര്‍ക്കം വന്നതോടെ മന്ത്രിസ്ഥാനം ഗണേഷിന് ആദ്യ ടേമില്‍ നല്‍കേണ്ട എന്ന് സി.പി.എം തീരുമാനിച്ചു പകരം ജനാതിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കി. സ്വത്ത് തര്‍ക്കം പരിഹരിച്ചുവേണം രണ്ടാം ടേമില്‍ മന്ത്രിയാകാനെന്ന നിര്‍ദ്ദേശവും സി.പി.എം ഗണേഷ് കുമാറിന് മുന്നില്‍ വച്ചു.
എന്നാല്‍ ഇതിനോടകം തന്നെ സ്വത്ത് തര്‍ക്കത്തില്‍ ന്യായം തന്റെ ഭാഗത്താണെന്ന് സ്ഥാപിക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മുമ്പ് കേരളാ കോണ്‍ഗ്രസ് ബിക്ക് അനുവദിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഗണേഷ് കുമാറിന് നല്‍കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് ബി ഉയര്‍ത്തുകയാണ്. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിന് വിട്ടു നല്‍കാനും കേരളാ കോണ്‍ഗ്രസ് ബി തയ്യാറാണ്.
എന്നാല്‍ ഇതില്‍ അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവുമാണ്. നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ബിക്ക് അനുവദിച്ചിട്ടുള്ള പദവി ആയതുകൊണ്ടു തന്നെ മറ്റു ഘടകകക്ഷികള്‍ ഇതിനെ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യം തനിക്ക് നല്‍കിയ സ്വത്തുക്കള്‍ പിന്നീട് ഗണേശന്റെ പേരിലാക്കിയാണ് മൂത്ത സഹോദരി ഉഷ മോഹന്‍ദാസിനെ ചൊടിപ്പിച്ചത്. ആദ്യ വില്‍പത്രത്തില്‍ ഉഷയ്ക്ക് വാളകത്തെ സ്‌കൂളും ഉള്‍പ്പെട്ടിരുന്നു. അവസാന കാലം ആര്‍.ബാലകൃഷണപിള്ളയെ ശുശ്രുഷിച്ചതിലുള്ള സന്തോഷമാണ് ഇത്രയും സ്വത്തുക്കള്‍ ഗണേഷിന് എഴുതി കൊടുത്തതെന്നാണ് പ്രധാന സാക്ഷിയായ പ്രഭാകരന്‍ പിള്ള പറയുന്നത്. എന്നാല്‍ ഇതിനോട് ക്രൂരമായ ചതിയെന്നാണ് ഉഷാ മോഹന്‍ദാസ് പ്രതികരിച്ചത്.
വില്‍പത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേഷ് വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നും ഇളയ സഹോദരി ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ പറയുന്നു.
ബാലകൃഷ്ണപിള്ള സ്വന്തം നിലയിലാണ് വില്‍പത്രം തയാറാക്കിയതെന്നും പെണ്‍മക്കള്‍ക്കാണ് അദ്ദേഹം കൂടുതല്‍ സ്വത്ത് നല്‍കിയതെന്നും ശരണ്യ മനോജ് പറയുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ്. ഗണേഷ് കുമാറുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് വില്‍പത്ര വിഷയത്തില്‍ ഗണേഷിന് പിന്തുണക്കുന്നതെന്നും ശരണ്യ മനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha