ഹമാസിന് പുതിയ റോക്കറ്റുകള്‍ എത്തിച്ചു നല്‍കി ഇറാന്‍; ഇസ്രയേല്‍-പാലസ്തീന്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു; ഇറാന് അമേരിക്ക നല്‍കുന്ന നൂറുക്കണക്കിന് കോടി ഡോളര്‍ ചിലവഴിക്കുന്നത് ഇങ്ങനയോ?
ഇസ്രയേലിന്റെ കാലു പിടിച്ച് വെടി നിര്‍ത്തല്‍ ഇരന്നുവാങ്ങിയ ഹമാസ് വീണ്ടും അണിയറയില്‍ ഒരുങ്ങുകയാണ്. അവരെ സഹായിക്കാന്‍ ഇറാനാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഹമാസ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും ആയിരക്കണക്കിന് പുതിയ റോക്കറ്റുകള്‍ ഉണ്ടാക്കാനാവശ്യമായ സാമഗ്രികള്‍ എത്തിച്ച് നല്‍കുകയാണ് ഇറാന്‍. ടെഹ്റാന്‍ ആസ്ഥാനമായ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടാഴ്ച നീണ്ടു നിന്ന ഏറ്റവും ഒടുവിലത്തെ യുദ്ധത്തില്‍ ഹമാസും മറ്റ് ഭീകര സംഘടനകളും ഇറാന്റെ സഹായത്തോടെ നിര്‍മ്മിച്ച ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടതെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റോക്കറ്റുകള്‍ തീര്‍ന്നതോടെ പകരം പുതിയവ ശേഖരിയ്ക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഹമാസ് ഇപ്പോള്‍. 'ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിനു പിന്നാലെ പാലസ്തീന്‍ ഭീകരര്‍ റോക്കറ്റ് നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞെന്ന് ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗം ഫാത്തി ഹമദ് വെളിപ്പെടുത്തിയതായി ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ഫാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. '
ജറുസലേമിനു നേരെയുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അതിക്രമങ്ങള്‍ക്ക് തടയിടാനെന്ന പേരിലാണ് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഹമാസ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ശാന്തത നിലനില്‍ക്കുന്നുണ്ടെങ്കിലും യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് ഹമാസ് നേതാക്കള്‍. ഇസ്രയേലിന്റെ തിരിച്ചടികള്‍ക്ക് ശേഷവും ഇറാനില്‍ നിന്നു ഗാസയിലെ ഭീകരന്മാര്‍ക്ക് ലഭിക്കുന്ന ആയുധങ്ങളുടെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് മിസൈലുകളാണ് ഇസ്രയേലിനു നേരെ ഹമാസ് തൊടുത്തു വിട്ടത്. മുമ്പൊക്കെ ഉപയോഗിച്ചിരുന്ന പഴയ മോഡല്‍ റോക്കറ്റുകള്‍ക്ക് പകരം, കൂടുതല്‍ ആധുനികമായ മിസൈലുകളും ഇത്തവണ പ്രയോഗിച്ചവയില്‍ പെടുന്നു. ഇറാനാണ് ഇത്തരം ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനാവശ്യമായ പണവും സാമഗ്രികളും കൊടുത്ത് പാലസ്തീന്‍ ഭീകര സംഘടനകളെ സഹായിക്കുന്നത് .
ഹമാസിന് ആയുധങ്ങളും പണവും കൊടുത്ത് സഹായിക്കുമെന്ന് ഇറാന്‍ നേതാക്കള്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് അത് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനുമായി പുതിയൊരു ഉടമ്പടിക്ക് ലക്ഷ്യമിട്ടു കൊണ്ട് ബൈഡന്‍ ഭരണകൂടം നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉപരോധ ആശ്വാസമായി ഇറാന് അമേരിക്ക നല്‍കുന്ന നൂറുക്കണക്കിന് കോടി ഡോളര്‍ ആത്യന്തികമായി ഹെസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകര സംഘടനകളെ ശക്തിപ്പെടുത്തുകയാവും ചെയ്യുകയെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു.
ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ഇറാന്‍ സൈനിക നേതാക്കളും അഭിനന്ദിയ്ക്കുകയുണ്ടായി. ജൂതരാഷ്ട്രത്തെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് അവര്‍ കൂടുതല്‍ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ജറുസലേമിലെ ടെമ്പിള്‍ പര്‍വതത്തിലെ അല്‍-അക്സാ പള്ളിക്കു നേരെ ഏതെങ്കിലും തരത്തില്‍ നീങ്ങിയാല്‍ ഇസ്രയേലിനെതിരെ രൂക്ഷമായ യുദ്ധം വീണ്ടും തുടരുമെന്ന് ഹമാസ് വെടി നിര്‍ത്തലിന് ശേഷവും പ്രതികരിച്ചിരുന്നു. പ്രക്ഷോഭകരെ പിടിക്കാന്‍ വേണ്ടി ഇസ്രയേല്‍ സൈന്യം അല്‍ അഖ്‌സയ്ക്ക് ഉള്ളില്‍ കടന്നതാണ് ഹമാസിന്റെ ആദ്യ റോക്കറ്റ് ആക്രമണത്തിന് ഒരു കാരണം. പലസ്തീനിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രകോപനം ഉണ്ടാവുകയാണെങ്കില്‍ ഇനിയും ഇസ്രയേല്‍ സൈന്യം അല്‍ അഖ്‌സയ്ക്കുള്ളില്‍ കടക്കും എന്ന് ഉറപ്പാണ്. അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ ആക്രമണം നടത്തും എന്നാണ് ഇപ്പോള്‍ ഹമാസ് നേതാവ് പറഞ്ഞിരിക്കുന്നത്.
മരണം ഇരന്നു വാങ്ങുന്നവരെ കുറിച്ച് എന്ത് പറയാനാണ്. ഒരേ സമയം ചിരിയും സഹതാപവും വരുന്നു എന്നല്ലാതെ ഈ ഹമാസ് നേതാക്കളെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അമേരിക്കയും മറ്റു ലോക രാജ്യങ്ങളും കാലു പിടിച്ചിട്ടാണ് ഒരു വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ ഒരു വിധം തയ്യാറായത്. അപ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നു എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി അതി ഭീകരം ആയിരിക്കും എന്ന്. എന്നിട്ടും പഠിക്കാന്‍ തയ്യാറാകുന്നില്ല ഹമാസ് നേതാവായ യാഹ്യ സിന്‍വര്‍. എനിക്ക് ഇസ്രയേലിന്റെ കൈ കൊണ്ട് തന്നെ മരിക്കണം എന്നും പറഞ്ഞു കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുകയാണ് ഹമാസ് നേതാവ്.
ഹമാസ് നേതാക്കള്‍ മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ പ്രസ്താവനകള്‍ അല്ലാതെ വേറെ തെളിവുകള്‍ ഒന്നു തന്നെ ആവശ്യമില്ല. എങ്ങനെയൊക്കെയോ ലോക രാജ്യങ്ങള്‍ കയ്യും കാലും പിടിച്ചാണ് ഇസ്രായേല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ തങ്ങളാണ് വിജയിച്ചതെന്ന മട്ടില്‍ വീരവാദവുമായി പലസ്തീന്‍ നേതാക്കളും അവരുടെ അണികളും ഇറങ്ങിയിരുന്നു. അതിന്റെ ബാക്കി പത്രമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
https://www.facebook.com/Malayalivartha