ലക്ഷദ്വീപിന് പിന്നാലെ അസാമിലും ആ നിയമമെത്തി..രണ്ട് കുട്ടികള്‍ നയം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങി അസം; രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; ഇങ്ങനെ ഒരു നയം രാജ്യത്ത് നിലവിലുണ്ടോ?
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കരണ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ മാത്രമല്ല രാജ്യത്ത് ആകെ തന്നെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയത് രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ഇനി മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു. ഇപ്പോള്‍ ഇതാ ആ നിയമം അസാമില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവിടെ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ നയം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തീരുമാനമെടുത്തിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു.
രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരായിരിക്കില്ല. പോപ്പുലേഷന്‍ ആന്‍ഡ് വിമന്‍ എംവപര്‍മെന്റ് പോളിസി ഓഫ് അസം എന്ന നിയമ പ്രകാരമാണിത്. ഇവര്‍ക്ക് പഞ്ചായത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അംഗങ്ങളാകാനും സാധിക്കില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും ഇവര്‍ക്ക് സാധിക്കില്ല. 2021 ജനുവരി 21-നാണ് നയം നിലവില്‍ വന്നത്. ആദ്യഘട്ടത്തില്‍ നാലു മുതല്‍ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുക. തേയിലത്തോട്ടം തൊഴിലാളി സമൂഹം, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ഇളവു നല്‍കുമെന്നും അസാം മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ മാസം ആദ്യവാരമാണ് ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. ഇതിനായി ചെറിയ കുടുംബങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ശര്‍മ കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ കുടിയേറ്റക്കാരായ മുസ്ലിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ വിസ്ഫോടനമുണ്ടാകുന്ന പക്ഷം താമസസ്ഥലത്തിനു വേണ്ടി തര്‍ക്കങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സെന്‍ട്രല്‍-ലോവര്‍ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലീംവിഭാഗത്തെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായാണ് അസാം സര്‍ക്കാര്‍ കണക്കാക്കുന്നത്. അസമിലെ തദ്ദേശീയരെ കുടിയേറ്റക്കാരില്‍ നിന്ന് സംരക്ഷിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണവിഷയം.'കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഞങ്ങള്‍ ജനസംഖ്യാനയം നടപ്പാക്കിയിട്ടുണ്ട്. ജനസംഖ്യ വര്‍ധനവ് പരിഹരിക്കുന്നതിനായി മുസ്ലീം ന്യൂനപക്ഷവുമായി പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ശര്‍മ പറഞ്ഞിരുന്നു. ദാരിദ്ര്യം, ഭൂമി കൈയേറ്റം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ക്കുളള പ്രധാനകാരണം ജനസംഖ്യാവര്‍ധനവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായിയാണ് പുതിയ നീക്കത്തെയും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.
ജന സംഖ്യ വര്‍ദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങള്‍ മുതലായവ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികള്‍ നയം നടപ്പിലാക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ശര്‍മയുടെ പ്രസ്താവനയെ തള്ളി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേ 2020 ഡിസംബറിലാണ് പുറത്തെത്തിയത്. സര്‍വേ പ്രകാരം അസമിലെ സ്ത്രീകളിലെ പ്രത്യുല്‍പാദന നിരക്ക് 2015-2016ല്‍ 2.2 ആയിരുന്നത് 2020-21ല്‍ 1.9 ആയി കുറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha