മരുമോനെ ഉത്തരത്തിലിരുത്താന്‍ സിപി ഐയ്ക്കിട്ട് മുഖ്യന്റെ കടുംവെട്ട്..അടിച്ചിറക്കി. മുഹബത്ത് ലീഗിനോട്.
ഇടതുപക്ഷത്ത് പന്തി പക്ഷവും വിവേചനവും കൊണ്ട് ഘടകക്ഷികള്‍ പൊറുതിമുട്ടി തുടങ്ങിയിരിക്കുന്നു. സിപിഎമ്മിന്റെ വലിയേട്ടന്‍ ഭാവം അവസാനിപ്പിക്കണമെന്ന് സിപി ഐയില്‍ പ്രബല വിഭാഗം ആവശ്യപ്പെട്ട് പാര്‍ട്ടി വേദികളില്‍ നിരന്തരം വാദമുഖങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കാനം രാജേന്ദ്രന്റെ സിപിഎമ്മിനോടുള്ള സമീപനം പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കുന്നുണ്ട്. എന്നും സിപിഎമ്മിന്റെ പിന്നില്‍ അണികളായി നിന്ന് തീരുമനങ്ങളെടുക്കുന്ന സമീപനത്തില്‍ മാറ്റം വേണമെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ നിന്നും സിപിഎം വിട്ടു നിന്നതും സിപി ഐ അതില്‍ പങ്കാളിയായതും അതിലൂടെ കോണ്‍ഗ്രസ് വിശാല സഖ്യത്തിലേയ്ക്ക് എത്തിയതും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചതിന്‍െര പ്രതിഫലനമാണ് പലയിടത്തും നടക്കുന്നത്.
ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ കൂറുമാറിയ സംഭവത്തില്‍ സിപി ഐ എതിര്‍പ്പ് പ്രകടിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിപിഎം വിഷയത്തില്‍ ഇടപെടാത്തത് കടുത്ത അതൃപതിയായി തുടരുകയാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി.ഗണേശ് കുമാര്‍ മുന്നണിയ്‌ക്കെതിരെ നടത്തിയ രോഷ പ്രകടനത്തില്‍ തല്കാലം മറുപടി വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനം ഗണേശിന് മന്ത്രി സ്ഥാനം നല്കാതിരിക്കാനുള്ള അടവിന്റെ ഭാഗമായാണ് കാണുന്നത്. ഗണേശിന്റെ ആവശ്യം തന്നെ സിപിഎമ്മിന് ഇല്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അതുപോലെ മുഹമ്മദ ്‌റിയാസിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മുസ്ലീം സമുദായത്തിന്റെ പിന്‍തുണ വേണമെന്ന നിലപാടിലാണ് പിണറായി വിജയന്‍. അതിന് സിപി ഐ തടസ്സമാണെങ്കില്‍ അവരെ ഒഴിവാക്കി ലീഗിനെ കൂട്ടുന്നതില്‍ വളരെ സന്തുഷ്ടനാണ് പിണറായി വിജയന്‍ എന്നും അനുമാനിക്കുന്നു.
മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത് സിപിഎം പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്. സിപിഐയുടെ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ കൂറുമാറിയത് സിപിഐയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ആണ് 12 പേരെ കോടതി വിട്ടയച്ചത്. സാക്ഷികളായ 2 സിപിഎം നേതാക്കള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവുമായ അനില്‍ ബങ്കളവും തുറന്ന ജീപ്പില്‍ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. ടി.കെ.രവി അന്നു നീലേശ്വരം ഏരിയ സെക്രട്ടറിയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്. സിപി ഐ തഴഞ്ഞ് ബിജെപി സംഘപരിവാര്‍ ബന്ധത്തിന് ശ്രമിക്കുന്ന സിപിഎം നേതാക്കളുടെ കൂട്ടത്തിലുള്ളവരാണ് മൊഴി മാറ്റി പറഞ്ഞതെന്നാണ് സിപി ഐ വിലയിരുത്തിയിരിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചതിന്റെ പ്രത്യുപകാരം ആണിതെന്ന് ആരോപണം ഉയരുന്നുണ്ട്. സിപിഐ വളരെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചിരുന്നു.
സിപിഐയുടെ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ള സാക്ഷികള്‍ പ്രതികളായ ആര്‍ എസ്എസുകാര്‍ക്കു വേണ്ടി കൂറുമാറിയെന്ന ആക്ഷേപത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടെണ്ടെന്ന നിലപാട് സിപി ഐയില്‍ അആശയകുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. സിപിഐ സംസ്ഥാന നേതൃത്വം ആ നിലയില്‍ സമ്മര്‍ദം ഉയര്‍ത്തിയെന്ന വിലയിരുത്തലും സിപിഎമ്മിനില്ല. കാരണം കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ എടുത്ത നിലപാട് വളരെ തണുത്തതായിരുന്നു. എന്നാല്‍ ദേശീയ നേതാവായ പ്രകാശ് ബാബു സിപി എമ്മിനെ നിശിതമായി വിമര്‍ശിച്ചത് അവര്‍ മുഖവിലയ്ക്ക് എടുത്തിട്ടുമില്ല.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരന്‍ വിജയിച്ച ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പ്രതികളായ 12 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വിട്ടയച്ചത്.സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വിട്ടയയ്ക്കാന്‍ കാരണമായതെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നു സിപിഐ നേതാവ് കെ.പ്രകാശ് ബാബു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊലീസ് തന്നെ ചില പ്രതികളുടെ പേരുകള്‍ പറഞ്ഞ് സിപിഎമ്മുകാരുടെ മൊഴിയായി രേഖപ്പെടുത്തിയതാകാമെന്നും പ്രതികളുടെ കാര്യത്തില്‍ അവര്‍ക്ക് ഉറപ്പില്ലാത്തതു കൊണ്ടു പിന്നീട് കോടതിയില്‍ മാറ്റിപ്പറഞ്ഞതാകാമെന്നുള്ള ന്യായമാണ് ചില സിപിഎം നേതാക്കളുടേത്. മറിച്ചെന്തെങ്കിലുമുണ്ടെങ്കില്‍ അതു കാസര്‍കോട് തന്നെ പരിശോധിക്കട്ടെയെന്നാണ് നിലപാട് എടുത്തിരിക്കുന്നത്..
മുന്നണി നേതാവിനെ കൈവിട്ട് ആര്‍എസ്എസിനു വേണ്ടി സിപിഎമ്മുകാര്‍ കൂറുമാറി എന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കെ ഇക്കാര്യത്തില്‍ എല്‍ഡിഎഫിലുള്ള ഭിന്നത മുതലാക്കാന്‍ അവര്‍ നോക്കും.സിപിഐ നിയമസഭാകക്ഷി നേതാവും അസിസ്റ്റന്റ് സെക്രട്ടറിയും എല്‍ഡിഎഫില്‍ സിപിഐയെ പ്രതിനിധീകരിക്കുന്നയാളുമാണ് ചന്ദ്രശേഖരന്‍. കേസില്‍ സിപിഎം കാട്ടിയതു മര്യാദയല്ലെന്ന വികാരം സിപിഐയില്‍ ശക്തമാണ്.
സാക്ഷികളായ സിപിഎമ്മുകാരുടെ മൊഴിമാറ്റം സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തു പ്രതിഷേധിച്ചില്ലെന്ന വികാരം ചന്ദ്രശേഖരനുണ്ട്. കേസിന്റെ കാര്യത്തില്‍ ചന്ദ്രശേഖരന്‍ തന്നെ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് ആരോപിക്കുന്നവരുമുണ്ട്. കാസര്‍കോട്ടെ സിപിഎം, സിപിഐ നേതൃത്വത്തിലെ ഒരു വിഭാഗം അദ്ദേഹവുമായി നല്ല ബന്ധത്തിലല്ല.പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കിലും സംസ്ഥാനതലത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമായി സിപിഎം കാണുന്നില്ല. സിപിഐയില്‍ തന്നെയുള്ള ഭിന്നതയും സിപിഎം ചൂണ്ടിക്കാട്ടുന്നു.
കാനത്തിന്റെ വിശ്വസ്തനായ ചന്ദ്രശേഖരനു വേണ്ടി ആദ്യം രംഗത്തെത്തിയതും സിപിഎമ്മിനെ ചോദ്യം ചെയ്തതും കാനം വിരുദ്ധ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന കെ.പ്രകാശ് ബാബുവാണ്. ദേശീയ നിര്‍വാഹകസമിതി അംഗമായ പ്രകാശ് ബാബു കേരളത്തില്‍ ഇടപെടുന്നതിന്റെ അസ്വസ്ഥതയാണ് കാനത്തിന്റെ പ്രതികരണത്തില്‍ കണ്ടത്. മൂന്നിന് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.
മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍എസ്എസ് പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിലെ ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതു മുതല്‍ സിപിഐയെ മുന്നണിയിലും പൊതുജന മധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വമായ നിരവധി ശ്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് പാലാ നഗരസഭാ അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനു വഴങ്ങിയ സിപിഎമ്മാണ് സിപിഐയെ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ ,സിപിഎമ്മിനെ ചുമക്കുന്നതെന്തിനെന്നു മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.ബിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ടി സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിനു പിന്നില്‍ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ല്‍ അദ്ദേഹത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ടു നല്‍കിയ മൊഴികളില്‍ ബിജെപി പ്രവര്‍ത്തകരുടെ പേരുള്‍പ്പടെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സിപിഎം മൊഴി അട്ടിമറിച്ചത്. വധശ്രമക്കേസില്‍നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 11 പേരെ രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അടുത്തിടെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍നിന്ന് തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാണ്' സുധാകരന്‍ പരിഹാസത്തിന് സിപി ഐ മറുപടി പറഞ്ഞിട്ടില്ല.
''സിപിഎമ്മും ആര്‍എസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം. സംഘപരിവാരങ്ങള്‍ക്കു വിടുപണി ചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷാ കവചം സ്വയം ചാര്‍ത്തി അവരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ സംരക്ഷകര്‍ സിപിഎമ്മാണ്. അതിനാലാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കള്‍ കോടതിയില്‍ കൂറുമാറിയത്' സുധാകരന്‍ പറഞ്ഞു. എന്നാല്‍ സിപിഎമ്മിന് ലീഗിനെ കൂടെ കൂട്ടണമെന്ന ആഗ്രഹത്തിലാണ് മാസങ്ങളായി അവര്‍ പ്രസ്ഥാവനകള്‍ നടത്തി കൊണ്ടിരിക്കുന്നത്. ലീഗ് വന്നാല്‍ സിപി ഐ യെയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയില്ല. സിപി ഐ യെ പുകച്ച് പുറത്തു ചാടിക്കുകയെന്ന നയമാണ് സിപിഎം കൈകൊള്ളുന്നതെന്ന് സിപി ഐ മനസിലാക്കി തുടങ്ങിയിരിക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
വര്‍ഗ്ഗീയ കക്ഷികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ വിജയിക്കാമെന്ന് രണ്ടാ പിണറായി സര്‍ക്കാരിന്റെ വിജയത്തിലൂടെ സിപിഎം മനസിലാക്കിയിരുന്നു. മാണി ഗ്രൂപ്പ് ക്രിസ്ത്യന്‍ മേഖലയേയും മുസ്ലീം ലീഗ് മലബാര്‍ മേഖലയും യോജിപ്പിച്ചാല്‍ സിപിഎമ്മിന് ഒരു കാലത്തും കേരള രാഷ്ട്രീയത്തില്‍ ഭയപ്പെടേണ്ടി വരില്ലെന്ന കണക്ക് കൂട്ടലിലാണവര്‍. എന്നാല്‍ കാര്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കാനം രാജേന്ദ്രന്‍ പിണറായി വിജയനോടും സിപിഎമ്മിനോടും കാണിക്കുന്ന വിധേയത്വം വലിയൊരു പൊട്ടിതെറിയിലെത്തുന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha