തനതു ഫണ്ടു കുറവായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നല്‍കാന്‍ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുമ്പോഴാണ്, പഞ്ചായത്തുകള്‍ക്കു മേല്‍ സംഭാവനകളുടെ ഭാരം കൂടി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നത്.
കേരള സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തില്‍ മുങ്ങി നീങ്ങുന്ന ഈ കാലത്തും ആഡംബരത്തിനും അനാവശ്യ ചിലവുകള്‍ക്കും യാതൊരും കുറവും വരുത്തുന്നില്ല. കടം വാങ്ങിയാലും ആഡംബരം കുറയ്ക്കരുതെന്ന കാഴ്ചപാടിലാണ് സര്‍ക്കാരിലെ എല്ലാ വകുപ്പുകളും മുന്നേറുന്നത്. ഓണക്കിറ്റ് വിതരണം ചെയ്ത സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നല്കാനിട്ട പദ്ധതിയും ഇത്തരത്തിലായിരുന്നു.
ഒടുവില്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വിതരണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാല്‍ എല്ലാം കൊണ്ടും തകര്‍ന്നു തരിപ്പണമായിരിക്കുന്ന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന ഫണ്ടിലും കൈയിട്ടു വാരുന്നത് ഏറെ ചര്‍ച്ചയാവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനത്തില്‍ ഓഹരി വിപണിയില്‍ ഗിമിക്കുകള്‍ കാണിച്ച അദാനിയെ വെല്ലുന്ന തരത്തിലാണ് സിപിഎം ന്റെ പോക്കെന്നും പൊതുവേ അനുമാനിക്കുന്നു.
ഭരണത്തിലിരിക്കുന്നതുകൊണ്ട് സിപിഎം ന് കാലാകാലങ്ങളില്‍ സമരം ചെയ്യാന്‍ വിഷയ ദാരിദ്ര്യമുണ്ട്. അതു കൊണ്ട് പലവിധ ഫെസ്റ്റുകള്‍, ആഘോഷങ്ങള്‍, മേളകള്‍ എന്നിവ നടത്തി പൊതുസമൂഹത്തില്‍ നിറഞ്ഞു നില്ക്കാനുള്ള നയമാണ് നടത്തുന്നത്. പരിപാടിയില്‍ സര്‍ക്കാരിന്റെ നേബലു കൂടി ഉള്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഫണ്ടും ഉപയോഗിക്കാം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യത്തിലേറെ പിരിക്കുകയുമാകാം. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മേളകളുടെ തലപ്പത്തെത്തുന്നതു കൊണ്ട് നാട്ടിലെ പിരിവിന്റെ കണക്ക് പുറത്തു വരാറുമില്ല. മാഫിയകളില്‍ നിന്നും പിരിക്കുന്ന പണവും പുറത്തു പറയാറില്ല. പരിപാടിയെല്ലാം സര്‍ക്കാര്‍ ചിലവില്‍ നടക്കുകയും ചെയ്യും.
നിയോജക മണ്ഡലങ്ങള്‍ തോറും നടത്തുന്ന ഫെസ്റ്റുകള്‍ക്ക് എംഎല്‍എമാരാണ് നേതൃത്വം നല്കുന്നത്. മണ്ഡലത്തില്‍ കാല് കുത്താത്ത എംഎല്‍എമാര്‍ പോലും നിയോജക മണ്ഡലം തലത്തില്‍ കലാ ഫെസ്റ്റുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. അടുത്ത ഘട്ടമായി ഫെസ്റ്റുകള്‍ പഞ്ചായത്ത് തലത്തിലേയ്ക്കും എത്തും. എന്നാല്‍ പദ്ധതി വിഹിതം കൊണ്ടു മാത്രം ദൈനംദിന ചിലവുകള്‍ക്ക് പണം കണ്ടെത്തുന്ന പഞ്ചായത്തുകള്‍ പോലും വന്‍ തുകകള്‍ ഇതിനൊക്കെ നീക്കി വെയ്‌ക്കേണ്ടി വരുന്നു വെന്നത് കേരളത്തില്‍ തന്നെ ആദ്യ സംഭവമാണ്. സര്‍ക്കാര്‍ പണം കൊണ്ടു വളരുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.
തനതു ഫണ്ടു കുറവായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നല്‍കാന്‍ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുമ്പോഴാണ്, പഞ്ചായത്തുകള്‍ക്കു മേല്‍ സംഭാവനകളുടെ ഭാരം കൂടി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നത്. നാട്ടില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം എംഎല്‍എമാരുടെയോ, സംഘാടക സമിതിയുടെയോ ആവശ്യപ്രകാരം ഫണ്ട് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ട്. ഫണ്ട് കുറവായതിനാല്‍ അവശ്യ ക്ഷേമപദ്ധതികള്‍ പോലും മുടങ്ങുമ്പോഴാണു തദ്ദേശവകുപ്പിന്റെ ഉത്തരവുകളുടെ പേരില്‍ സംഭാവന നല്‍കേണ്ടിവരുന്നത്.
പാലക്കാട് തൃത്താലയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന് സംസ്ഥാനത്തെ പഞ്ചായത്തുകള്‍ 30000, ബ്ലോക്ക് പഞ്ചായത്തുകള്‍ 70000, ജില്ലാ പഞ്ചായത്തുകള്‍ 2 ലക്ഷം, മുനിസിപ്പാലിറ്റികള്‍ ഒന്നേകാല്‍ ലക്ഷം, കോര്‍പറേഷനുകള്‍ 5 ലക്ഷം എന്നിങ്ങനെ നല്‍കാനാണു നിര്‍ദേശം. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിനു പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ 5000 രൂപ വീതം നല്‍കണമെന്ന ഉത്തരവ് വിവാദമായിരുന്നു.
തെരുവുനായ ആക്രമണത്തിനു പരിഹാരം തേടി പഞ്ചായത്ത് അസോസിയേഷന്‍ നല്‍കിയ കേസ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നു 3000 രൂപ വീതം പിരിച്ചു. കാസര്‍കോട് കയ്യൂരില്‍ നടന്ന കയ്യൂര്‍ ഫെസ്റ്റിനു വേണ്ടി കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ നല്‍കിയത് ഒന്നരലക്ഷം രൂപ വീതം. ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഒരു ലക്ഷം വീതവും പഞ്ചായത്തുകള്‍ 50,000 വീതവും നല്‍കി. തോന്നയ്ക്കല്‍ സാംസ്‌കാരിക സമിതിയുടെ വാര്‍ഷികാഘോഷത്തിനു തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിശ്ചയിച്ച ക്വോട്ട 25000 രൂപ വീതമാണ്. കൊല്ലത്ത് ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി പഞ്ചായത്തുകള്‍ 10000 വീതവും നഗരസഭകള്‍ 20000 വീതവും നല്‍കി. തേഞ്ഞിപ്പലത്തു നടന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്കു മലപ്പുറത്തു നിന്നും കൊടുങ്ങല്ലൂരില്‍ നടന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തിനു തൃശൂരില്‍നിന്നും ഇതുപോലെ സംഭാവന പിരിച്ചു.
മങ്കടയിലും കൊണ്ടോട്ടിയിലും പൊന്നാനിയിലും ഉപജില്ലാ കലോല്‍സവങ്ങള്‍ക്ക്, ഉപജില്ലകള്‍ക്കു കീഴിലെ തദ്ദേശസ്ഥാപനങ്ങള്‍ 25000 രൂപ മുതല്‍ 50000 രൂപ വരെ നല്‍കി. കോട്ടൂര്‍ പഞ്ചായത്താണു കോട്ടൂര്‍ ഫെസ്റ്റ് നടത്തിയതെങ്കിലും കോഴിക്കോട്ടെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും 15000 രൂപ വീതം നല്‍കേണ്ടിവന്നു. മലപ്പുറത്തെ ഒരു കലാപഠനകേന്ദ്രത്തിനു കെട്ടിടം നിര്‍മിക്കാന്‍ ജില്ലയിലെ പഞ്ചായത്തുകള്‍ 10000 രൂപ വീതവും നഗരസഭകള്‍ 20000 രൂപ വീതവും നല്‍കി.
പൊന്നാനി മണ്ഡലത്തിലെ ഓണാഘോഷത്തിന് പഞ്ചായത്തുകള്‍ ഒരു ലക്ഷവും നഗരസഭകള്‍ 3 ലക്ഷവും നല്‍കി. അടൂരിലെ ചലച്ചിത്രമേളയ്ക്ക് നഗരസഭ ഒരുലക്ഷവും എം.ജി.സോമന്‍ ഫൗണ്ടേഷന്റെ കലാപരിപാടിക്കു തിരുവല്ല നഗരസഭ 3 ലക്ഷവും നല്‍കി. വെള്ളായണി കായലിലെ ജലോല്‍സവത്തിന് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് 50000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കി.
ആവശ്യത്തിനു ഫണ്ടില്ലാത്തതു കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത 68 പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ടെന്നു തദ്ദേശവകുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പഞ്ചായത്തുകള്‍ക്ക് ആകെ 10 കോടി രൂപയും നഗരസഭകള്‍ക്ക് ആകെ 5 കോടി രൂപയും ഗ്യാപ് ഫണ്ട് ആയി സര്‍ക്കാര്‍ വകയിരുത്തിയെങ്കിലും എല്ലാ പഞ്ചായത്തുകള്‍ക്കും ഫണ്ട് ലഭിച്ചിട്ടില്ല. വല്ലാതെ ഞെരുങ്ങുന്നതിനിടയിലാണു സംഭാവനപ്പൂരം. സംഭവമപൂരത്തിന്റെ പേരില്‍ തദ്ദേശ വകുപ്പുകള്‍ കൂടെകൂടെ ഇറക്കുന്ന ഉത്തരവുകള്‍ അനുസരിക്കാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് അവിടത്തെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ കഴിയാതെ സര്‍ക്കാര്‍, എംഎല്‍എ പരിപാടികള്‍ക്കായി വേദി ഒരുക്കലും സംഘാടനവുമായി നടക്കേണ്ട അവസ്ഥയാണ്.
സിപിഎം ഭരിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്. എന്ത് പരിപാടിയിട്ടാലും പിഴിയാനുള്ള വകുപ്പായി മാറിയിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. എകൈസ്, സിവില്‍ സ്‌പ്ലൈസ്, റവന്യു വകുപ്പികളില്‍ നിന്നും വകമാറ്റിയ തുകയും ഇത്തരം ധൂര്‍ത്തുകള്‍ക്കായി മാറ്റി വെയ്ക്കുന്നുണ്ട്. മന്ത്രിമാര്‍ക്കും, ഗവര്‍ണര്‍ക്കും ആഡംബര വാഹനങ്ങള്‍ വാങ്ങി കൂട്ടുന്ന പിണറായി സര്‍ക്കാര്‍ പൊതുജനത്തിന് എന്തുണ്ടെന്ന ചിന്തിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സാമ്പത്തിക കടം മണിക്കൂറുകള്‍ തോറും വളര്‍ന്നു കൊണ്ടിരിക്കുന്ന സംസ്ഥാനമായിട്ടും കൂടുതല്‍ കടമെടുപ്പിനെ കുറിച്ച് ആലോചിക്കുമ്പോഴും മന്ത്രിമാര്‍ക്കും, ഇടത് നേതാക്കള്‍ക്കുമുള്ള സുഖസൗകര്യങ്ങള്‍ എങ്ങനെ കൂട്ടാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം കടുക്കുമ്പോള്‍ അവര്‍ക്കും എന്തെങ്കിലും ചെറിയ ആനുകൂല്യങ്ങള്‍ നല്കി വിവാദങ്ങളെ തണുപ്പിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാറ്റിനേക്കാളുമുപരി പണം ധൂര്‍ത്തടിക്കുന്നതിന് നിയന്ത്രണം വേണമെന്ന് കേന്ദ്രവും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പാര്‍ട്ടിയേയും പാര്‍ട്ടിക്കാരേയും സംര്കഷിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിന് പുറമേ അബ്കാരി, ക്വാറി, മയക്കുമരുന്ന് മാഫിയ എന്നിവരില്‍ നിന്നും കാലാകാലാങ്ങളില്‍ പിരിക്കുന്ന തുകയ്ക്ക് ഒരിടത്തും കണക്ക് സൂക്ഷിക്കാറില്ല. മാസപ്പടി നല്കുന്ന ബാര്‍ , ക്വാറി മുതലാളിമാരുമുണ്ട്. പിരിക്കുന്ന പണമൊന്നും പാര്‍ട്ടിയുടെയോ , പൊതുപരിപാടികളുടെയോ ആവശ്യത്തിന് ഉപോയഗിക്കാറില്ല. മറിച്ച് പിരിവെടുക്കുന്ന ഘടകങ്ങള്‍ തന്നെ വീതിച്ചെടുക്കുന്ന പതിവാണ്. പിരിവ് കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍ പലയിടത്തും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സര്‍ക്കാരിനോ സിപിഎമ്മിനോ യാതൊരു കൂസലുമില്ലെന്നതാണ് മറ്റൊരു വസ്തുത.
https://www.facebook.com/Malayalivartha