90 ശതമാനം സ്ത്രീകളും പീഡനത്തിന് ഇരകളാകുന്ന രാജ്യം,ബലാത്സംഗം പ്ലേഗ് പോലെ, പ്രായമായ സ്ത്രീകള്‍ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചു ജനനേന്ദ്രിയം വികൃതമാക്കുന്ന ആചാരം ..വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്ന് സ്ത്രീകളെ തടയാനായി തുന്നിക്കെട്ടുന്ന ഏർപ്പാട് വരെ...

സ്ത്രീകളില്ലാത്ത ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച ഒരു ചക്രവർത്തിയും ലോകചരിത്രത്തിലുണ്ടായിട്ടില്ല. അങ്ങനെയൊരു ഭരണാധികാരി ഇനി ഉണ്ടാകുകയുമില്ല . അത് തിരിച്ചറിയുന്ന സ്ത്രീകൾക്ക് സ്വതന്ത്രയാകാനും അന്തസ്സോടെ ജീവിക്കാനും ഒന്നല്ല ഒരുപാട് വഴികളുണ്ടായെന്നു വരും. അമേരിക്കൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ നോറ എഫ്രോണിന്റെ വരികൾ കടമെടുത്തു പറഞ്ഞാൽ - ‘‘എല്ലാറ്റിനുമുപരിയായി, ഇരയല്ല, നിങ്ങളുടെ ജീവിതത്തിലെ നായികയാകുക എന്നതായിരിക്കണം സ്ത്രീയുടെ ലക്‌ഷ്യം ..അവൾക്ക് വേണ്ടി ശബ്ദമുയർത്താനും പോരാനും അവൾ മാത്രമേ ഉള്ളു എന്ന് ആദ്യം മനസ്സിലാക്കണം ..അല്ലെങ്കിൽ പുരുഷന്മാർ സ്ത്രീ അമ്മയാണ് ,സഹോദരിയാണ് എന്നൊക്കെ കരുതുമായിരുന്നു എങ്കിൽ ലോകത്തു ഇത്തരം പീഡനങ്ങൾ നടക്കുമായിരുന്നില്ലല്ലോ .. ലോകം വളരുന്നതിന് അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനും പദവിക്കും എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെ ഉത്തരം പറയേണ്ട അവസ്ഥയാണ് ഇന്നുള്ളത് . നമ്മുടെ ഇന്ത്യയിൽ പോലും പീഡനത്തിനും സ്ത്രീ ഹത്യയ്‌ക്കും ഒരു കുറവുമില്ലല്ലോ .
ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് സൂചിപ്പിക്കുന്നത് . സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽനിന്ന് സ്ത്രീകളെ പൂർണമായും അകറ്റിനിർത്തുന്ന നിബന്ധനകളാണ് താലിബാൻ നടപ്പിലാക്കുന്നത്. ലിംഗാധിഷ്ഠിത അക്രമങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ് രാജ്യം. 100 സ്ത്രീകളിൽ 35 പേരും പങ്കാളിയിൽനിന്നു പീഡനം അനുഭവിക്കുന്നതായും റിപ്പോർട്ടുണ്ട്.
രാജ്യവ്യാപകമായി പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാവിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകള്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ഒരുക്കമല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുള്ളത്.
സ്ത്രീകളുടെ വിദ്യാഭ്യാസം, രാഷ്ട്രീയതലത്തിലെ പ്രാതിനിധ്യം, മാതൃമരണനിരക്ക്, നേരത്തേയുള്ള വിവാഹം, കൗമാരഗർഭധാരണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, പാക്കിസ്ഥാൻ, ഇറാഖ്, ദക്ഷിണ സുഡാൻ, ചാഡ്, കോംഗോ, സുഡാൻ, സിയറ ലിയോൺ എന്നീ രാജ്യങ്ങളാണ് മിക്കപ്പോഴും ഡബ്ല്യുപിഎസ് സൂചികയിലെ അവസാന റാങ്കുകാർ. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലുമാണ് ലിംഗവിവേചനം അതിന്റെ തീവ്രതയിൽ ഇന്നും തുടരുന്നത്. 170 രാജ്യങ്ങളിലെ പട്ടികയാണ് ഇവർ പുറത്തിറക്കുന്നത്.
സ്ത്രീകളെ ജീവിക്കാൻ അനുവദിക്കാത്ത രണ്ടാമത്തെ രാജ്യമാണ് പാകിസ്ഥാൻ. മനുഷ്യാവകാശങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതിൽ അഫ്ഗാനിസ്ഥാന് ഒട്ടും പിന്നിലല്ല പാകിസ്ഥാൻ. സ്‌ത്രീപീഡനം-ബലാത്സംഗം, ആസിഡ് ആക്രമണം, കൊലപാതകം, നിർബന്ധിത വിവാഹം, ഗാർഹിക പീഡനം എന്നിവ പാകിസ്ഥാനിൽ സർവ്വസാധാരണമാണെന്ന്ഹ്യൂ മൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നൂറുകണക്കിനു പഷ്തൂൺ സ്ത്രീകളെ പാക്ക് സൈനികർ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് വിളിച്ചു പറഞ്ഞ മനുഷ്യാവകാശപ്രവർത്തകയാണ് ഗുലാലായ് ഇസ്മയിൽ. പക്ഷേ ഇതിന്റെ പേരിൽ അവർക്ക് ജീവൻ രക്ഷിക്കാൻ ആ രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടിവന്നത് 2019ലാണ്. രാജ്യത്തെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യനിരക്ക് വളരെ കുറവാണു .സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന അതിക്രമണങ്ങൾക്ക് കയ്യും കണക്കുമില്ല
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും നടപ്പിലാകുന്നില്ല . മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശവ ശരീരങ്ങൾ കണ്ടെടുക്കുന്നു .വിശപ്പ് സഹിക്കാനാവാതെ ബാക്കി വരുന്ന ഭക്ഷണത്തിനും ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾക്കും മറ്റും വേണ്ടി ഓടിയെത്തുന്ന കുട്ടികളെ മാഫിയ വലയിൽ വീഴ്ത്തുന്നു. അശ്ലീല ചലച്ചിത്ര നിർമാതാക്കൾ ഭക്ഷണത്തിനായി അലയുന്ന പെൺകുട്ടികളെ തേടി കണ്ടെത്തി വേശ്യാലയങ്ങൾക്കു വിൽക്കുന്നെന്നും ആൺകുട്ടികൾ സ്വവർഗരതിയുടെ ഇരകളാകുകയാണെന്നും പോറെഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.. വലിയ വേർതിരിവുകളുള്ള സാമൂഹിക മാനദണ്ഡങ്ങളും നിയമ ചട്ടക്കൂടുകളുമാണ് സ്ത്രീകളോടുള്ള സമീപനത്തിൽ പാക്കിസ്ഥാൻ പിന്തുടരുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ഇവിടെ ഒട്ടും കുറവല്ല. അതേസമയം ഈ കണക്കുകൾ വളരെ ഭംഗിയായി പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
ഇസ്‍ലാമിക രീതിയിൽ ജീവിക്കുകയാണെങ്കിൽ ഐഎസിനു കീഴിൽ ജീവിക്കണമെന്ന പ്രലോഭനത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പെൺകുട്ടികളാണ് സിറിയയിൽ എത്തിച്ചേരുന്നത് , അവിടെ അവരെ കാത്തിരിക്കുന്നതു കടുത്ത ദാരിദ്രവും പീഡനവും മാത്രം.
സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നു മാത്രമല്ല അവർ പരസ്യമായി പീഡിപ്പിക്കപ്പെടുന്നുമുണ്ട് സിറിയയിൽ. ഭരണാധികാരികളുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതിഷേധിച്ചതിന് ആയിരക്കണക്കിനു സ്ത്രീകളാണ് സിറിയൻ ജയിലുകളിൽ കഴിയുന്നത്. സൈനികരുടെ ലൈംഗികാതിക്രമങ്ങളുടെ ഇരകൾ കൂടിയാണ് ഈ തടവുകാർ. സിറിയന്‍ ജയിലുകളില്‍നിന്ന് മോചിതരായി തുർക്കിയിലെത്തിയ സ്ത്രീകൾ നൽകുന്ന വിവരങ്ങൾ ആരെയും നടുക്കുന്നതാണ്.
ഇവരിലൊരാളായ അഭിഭാഷക ഗുല്‍ഡന്‍ സോണ്‍മെസ് സിറിയയിലെ സ്ത്രീകളുടെ അവസ്ഥ വിവരിച്ചത് അമ്പരപ്പോടെയാണ് ലോകം കേട്ടത്.
സിറിയയിൽ ഇന്നും വിവാഹം എന്നത് വരനും വധുവിന്റെ പിതാവും തമ്മിലുള്ള ഒരു കരാറാണ്.
അധികാര വടംവലിയും ഗോത്ര കലാപങ്ങളും ചോരപ്പുഴയൊഴുക്കുന്ന നാടാണ് രണ്ടായി പിരിഞ്ഞ സുഡാനും ദക്ഷിണ സുഡാനും. പുരുഷാധിപത്യം തീർത്ത ലിംഗ മാനദണ്ഡങ്ങളിൽ നട്ടംതിരിയുന്ന സ്ത്രീകളുടെ നാട് കൂടിയാണ് ഇത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും തീരുമാനങ്ങളിൽനിന്നും ഇവിടെ സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു. സ്വന്തം കുടുംബത്തിനുള്ളിൽപോലും തീരുമാനമെടുക്കാനുള്ള അവകാശം ഈ സ്ത്രീകൾക്കു കുറവാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യമാണിത്. 100 ഗർഭിണികളിൽ ഒന്നിലധികം പേർ എന്ന കണക്കിൽ ഗർഭാവസ്ഥയിലെ സങ്കീർണതയോ പ്രസവത്തിലെ പ്രശ്നമോ കാരണം ഇവിടെ മരണപ്പെടുന്നുണ്ട്.
സ്ത്രീസുരക്ഷയ്ക്കും ക്ഷേമത്തിനുമായി സർക്കാരും സംഘടനകളും കരാറുകളുണ്ടാക്കുന്നുണ്ടെങ്കിലും ആഫ്രിക്കയിലെ സ്ത്രീകളുടെ ജീവിതത്തിൽ അത് വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കുന്നില്ല. സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴെത്തന്നെയാണ് അവരുടെ സ്ഥാനം. വളരെ ദരിദ്രമായ സാമൂഹികാന്തരീക്ഷവും രോഗങ്ങളും കഠിനമായ അധ്വാനവും മൂലം കഷ്ടപ്പെടുന്നവരാണ് അധികവും. ഇതിനൊക്കെ പുറമെ നൂറ്റാണ്ടുകളായി തുടരുന്ന ലിംഗവിവേചനവും ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ ഇരുളിലാഴ്ത്തുന്ന പ്രധാന ഘടകമാണ്. വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽനിന്ന് ഏറെ അകലെയാണിന്ന് ശരാശരി ആഫ്രിക്കൻ സ്ത്രീ.
പട്ടിണിമരണങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സൊമാലിയയിലും സ്ഥിതി വ്യത്യസ്തമല്ല. മാതൃ-ശിശുമരണനിരക്കിന്റെ കണക്കിൽ രാജ്യം മുന്നിലാണ്. സ്ത്രീകൾക്കെതിരായ പീഡനവും അക്രമവും വേതന വ്യത്യാസവും ഇവിടെ സാധാരണമാണ്. അതുപോലെത്തന്നെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്ത്രീകൾക്ക് പൊതുവെ മൂന്നു വർഷത്തെ സ്കൂൾ വിദ്യാഭ്യാസം മാത്രമേ നൽകാറുള്ളൂ. പ്രാദേശിക പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം 9 ശതമാനത്തിൽ താഴെയാണ്. അഞ്ചിൽ ഒരു സ്ത്രീ വീതം പങ്കാളിയിൽനിന്ന് കൊടിയ മർദനം നേരിടുന്നെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
15 വയസ്സ് മുതലുള്ള പെൺകുട്ടികളുടെ ജനനേന്ദ്രിയം വികൃതമാക്കുന്ന (Female Genital Mutilation)എന്ന വിചിത്രമായ ആചാരം ഈ രാജ്യം പിന്തുടരുന്നു. അതായത് ഈ രാജ്യത്തെ 90 ശതമാനം സ്ത്രീകളും ഈ പീഡനത്തിന് ഇരകളാണ്. സൊമാലിയയിലെ മാതൃമരണ നിരക്കിനേക്കാൾ ഉയർന്നതാണ് സിയറ ലിയോണിലേത്. സ്ത്രീകൾക്ക് പൊതുവേ വിദ്യാഭ്യാസം നൽകുന്ന രീതി ഇവിടെയില്ല.
ചേലാകര്‍മ്മം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിൽ പോലും FGM അഥവാ ചേലാകര്‍മ്മം വ്യാപകമായി നടന്നിരുന്നു. ഈയടുത്തകാലം വരെ ഇത്തരം റിപ്പോർട്ടുകൾ വരികയുണ്ടായി. ഇറാഖില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലുള്ള നാല്‍പത് ലക്ഷം സ്ത്രീകളില്‍ ഐസിസി ഭീകരവാദികള്‍ ചേലാകര്‍മം നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയും, ഏഴാം വയസ്സില്‍ ചേലാകര്‍മ്മത്തിന് ഇരയായിട്ടുണ്ടെന്ന ബോളിവുഡ് നടി ശോഭിക ധൂളിപാലയുടെ വെളിപ്പെടുത്തലിന് ശേഷവും, കേരളത്തിലെ സ്ത്രീകളിലും ചേലാകര്‍മ്മം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് (SAHIYO) പുറത്ത് വന്നതിന് ശേഷവുമെല്ലാം ഈ വിഷയം വീണ്ടുംവീണ്ടും ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നു
പ്രായമായ സ്ത്രീകള്‍ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചേലാകര്‍മ്മം ചെയ്യുന്നത് . നിയമവിരുദ്ധ പ്രവര്‍ത്തനമായത് കൊണ്ട് ആശുപത്രികളില്‍ ഇത് ചെയ്യില്ല. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ജൂത മതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കിടയിലും ചേലാകര്‍മ്മം നടക്കുന്നതായും പറയപ്പെടുന്നു. ചേലാകര്‍മ്മത്തിനു വിധേരായ പെണ്‍കുട്ടികളില്‍ മാസമുറ താളം തെറ്റുക, ലൈംഗികാവയവത്തിനു കഠിനമായ വേദന, അമിത രക്തസ്രാവം, ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, അണുബാധ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്ന് സ്ത്രീകളെ തടയാനായി തുന്നിക്കെട്ടുന്ന ഏർപ്പാട് വരെ ചെയ്യുന്നുണ്ട്
സ്ത്രീകളോട് കടുത്ത അനാദരവ് തുടരുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഇനിയുമുണ്ട്. ലൈബീരിയ, നൈജർ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് തുടങ്ങിയവയാണ് ഇതിൽ മുന്നിൽ.
നോർവേ, ഫിൻലാൻഡ്, ഐസ്‌ലൻഡ്, ഡെന്മാർക്ക്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഓസ്ട്രിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് സ്ത്രീകളെ ബഹുമാനിക്കുന്നതിൽ മുന്നിൽ. ജപ്പാൻ (35), ചൈന (89) നേപ്പാൾ (95) തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം നിലനിർത്തുന്നുണ്ട്. അമേരിക്ക 21 ഉം ബ്രിട്ടൻ ഒന്‍പതും സ്ഥാനത്തെത്തി സ്ത്രീസൗഹൃദ രാഷ്ട്രങ്ങളായി തിളങ്ങുന്നു.
2021-22 ലെ ഡബ്ല്യുപിഎസ് സൂചികാ പട്ടികയിൽ ഇന്ത്യ148 ാം സ്ഥാനത്താണ്. ഇന്ത്യ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിനു പോലും സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവ് നൽകാൻ കഴിയുന്നില്ലെന്നത് ആശങ്കാജനകമാണ്. ജോലി ചെയ്യുന്ന പ്രായത്തിലുള്ള 240 കോടി സ്ത്രീകൾക്ക് തുല്യ സാമ്പത്തിക അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണ് ലോകബാങ്കിന്റെ വുമൺ, ബിസിനസ് ആൻഡ് ലോ 2022 റിപ്പോർട്ട് പറയുന്നത്. 178 രാജ്യങ്ങൾ സ്ത്രീകളുടെ പൂർണ സാമ്പത്തിക പങ്കാളിത്തം തടയുന്ന നിയമപരമായ തടസ്സങ്ങൾ നിലനിർത്തുന്നു. 86 രാജ്യങ്ങളിൽ സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ നിയന്ത്രണങ്ങൾ നേരിടുന്നു, 95 രാജ്യങ്ങൾ തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പ് നൽകുന്നില്ല. ഇതിനൊക്കെ പുറമെ, പൊതു-സ്വകാര്യ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലാത്തിടത്തോളം കാലം സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഒരു രാജ്യത്തിനും അവകാശപ്പെടാനുമാകില്ല.
വ്യക്തിഗതവും കുടുംബപരവും സാമൂഹികവുമായി സംഭവിക്കുന്ന മാറ്റങ്ങൾകൊണ്ടു മാത്രമേ ലിംഗസമത്വത്തിലേക്കുള്ള യാത്ര സുഗമമാക്കാനാകൂ. നൂറ്റാണ്ടുകളായി പേറേണ്ടിവരുന്ന വിവേചനവും അടിമത്തവും അവസാനിക്കുന്നത്തിനു സ്ത്രീകൾ തന്നെ വിചാരിക്കണം . തീർത്തും അപരിഷ്കൃതങ്ങളായ രാജ്യങ്ങൾ പോലും മാറി ചിന്തിക്കാൻ തുടങ്ങിയതായും സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ തയാറാകുന്നതായുമുള്ള നല്ല വാർത്തകളുമുണ്ട്.
https://www.facebook.com/Malayalivartha