ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു: താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് പിരിച്ചത് ലക്ഷങ്ങൾ: ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായി....
മഹാവിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചത് മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായത് വരെ ഇതിൽ പെടുന്നു. ഒരു രൂപയ്ക്ക് ഉപദേവത വിഗ്രഹം പുനർനിർമ്മിക്കാമെന്ന് ശിൽപ്പിയുമായി കരാർ ഒപ്പിട്ടശേഷം ലക്ഷങ്ങൾ പിരിച്ചതും ഭരണ സമിതിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ്. ക്ഷേത്രത്തിൽ താഴികക്കുടങ്ങൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൊതിയാനായി ഭക്തരിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഭരണസമിതി പിരിച്ചെടുത്തു.
എന്നാൽ ഇതുവരേയും താഴികക്കുടങ്ങൾ സ്ഥാപിച്ചിട്ടില്ല. 2019ൽ ഇതിനായി കരാറുണ്ടാക്കിയെങ്കിലും നടപ്പായില്ല. ക്ഷേത്രത്തിലെ ഉപദേവതയായ വിശ്വക്സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണം ഒരു രൂപയ്ക്ക് ചെയ്യാമെന്ന് ശിൽപ്പി കരാർ ഒപ്പിട്ടശേഷം ഭരണ സമിതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറും ചേർന്ന് പിരിച്ചെടുത്തത് 12 ലക്ഷം രൂപയാണ്. രാധാരാമൻ അംഗാഡി വെഞ്ചേഴ്സ് എന്ന സ്ഥാപനം മാത്രം നൽകിയത് 9 ലക്ഷം രൂപയാണ്. എട്ട് ലക്ഷം രൂപയ്ക്കാണ് കരാർ തയാറാക്കി ശിൽപ്പിയുടെ മുന്നിലെത്തിയത്. എന്നാൽ ഒരു രൂപയ്ക്ക് പുനർ നിർമ്മാണം നടത്താമെന്ന് എഴുതിച്ചേർത്ത ശേഷമാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ഫെബ്രുവരി 16ന് ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടിയിരുന്നു. ഭരണ സമിതിക്കെതിരെ ഉയർന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തില്‍ നിന്നും ശ്രീകോവിലിലെ വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷ മാലയും കാണാതായി.
ഇതില്‍ രുദ്രാക്ഷമാല മാത്രം തിരികെ ലഭിച്ചു. ഇതോടൊപ്പമാണ് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയും മാറ്റി നിര്‍ത്താന്‍ രേഖാമൂലം ആവശ്യപ്പെട്ട ജീവനക്കാരനെയാണ് സുപ്രധാനമായ തസ്തികയില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ നിയമിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എക്‌സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.
അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്ന സ്ഥലമാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളാണ് ഇതുവരെയുള്ള കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനെ കുറിച്ചും, ക്ഷേത്ര രഹസ്യങ്ങളെ കുറിച്ചും ഒരുപാട് അപസര്‍പ്പക കഥകളും ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്.
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം എന്നാണ് നിര്‍മിക്കപ്പെട്ടത് എന്നോ വിഗ്രഹം ആരാണ് സമര്‍പ്പിച്ചത് എന്നോ വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ഒന്നും ലഭ്യമല്ല. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമാണ് പത്മനാഭ സ്വാമി. പലനാശങ്ങള്‍ക്ക് ക്ഷേത്രം പലപ്പോഴായി വഴിപ്പെടിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുനരുദ്ധരിച്ചത് തിരുവിതാംകൂര്‍ മഹാരാജാവ് ആയിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. പന്ത്രണ്ടായിരം സാളഗ്രാമങ്ങള്‍ വരുത്തിച്ചാണ് വിഗ്രഹം പുനര്‍നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരത്തിന്റെ അഞ്ച് നിലകളും ഇക്കാലത്താണ് നിര്‍മിക്കപ്പെടിട്ടുള്ളത്. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൃപ്പടിദാനം. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ചതിനെയാണ് തൃപ്പടിദാനം എന്ന് വിശേഷിപ്പിക്കുന്നത്.
ആറ് നിലവറകളാണ് ക്ഷേത്രത്തിനുള്ളത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെയാണ് നിലവറകളെ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ ആണ് സുപ്രീം കോടതി ഈ നിലവറകള്‍ തുറന്ന് പരിശോധിച്ച് അതിലെ നിധിയുടെ മൂല്യം നിശ്ചയിക്കാന്‍ ഉത്തരവിട്ടത്. മറ്റ് നിലവറകള്‍ എല്ലാം തുറന്ന് പരിശോധിച്ചെങ്കിലും , ബി നിലവറ തുറന്നിരുന്നില്ല. ഇത് സംബന്ധിച്ചാണ് ഏറ്റവും അധികം അപസര്‍പ്പക കഥകള്‍ പ്രചരിക്കുന്നത്. നിലവറ തുറന്നാല്‍ സര്‍വ്വനാശം സംഭവിക്കും എന്ന് വരെ കരുതുന്നവരുണ്ട്. എന്തായാലും 2011 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha