ചെത്തുകാരന്റെ മകനായി ജനനം; നെയ്ത്തുകാരനായി പണിയെടുത്ത്പഠിച്ചു; ഇല്ലായ്മകള്‍ കണ്ടു വളര്‍ന്ന വിജയനെ പിണറായി വിജയനാക്കിയത് ചെങ്കൊടി
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എത്തുമ്പോള്‍ അറിയണം ഈ ശക്തനായ നേതാവിനെ. 1944 മാര്‍ച്ച് 21ന് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്‍ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ബാല്യവും കൗമാരവും പിന്നിട്ടത്. പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട് ഒരു വര്‍ഷം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. തുടര്‍ന്നാണ് പ്രീയൂണിവേഴ്‌സിറ്റിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേരുന്നത്. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്.എഫി ന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു.
സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന് മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇരുപത്തിനാലാം വയസ്സില്‍ സിപിഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എം വി രാഘവന്റെ നേതൃത്വത്തിന് കീഴിലായിരുന്നു പിണറായി എന്ന നേതാവ് രാഷ്ട്രീയം പഠിച്ചത്. പിന്നീട് കണ്ണൂര്‍ പിടിക്കാനുള്ള വി എസ് അച്യുതാനന്ദന്റെ നീക്കങ്ങളെ പിന്തുണച്ച് സംസ്ഥാന നേതാവായി ഉയര്‍ന്നു. മന്ത്രിയാക്കിയതും പാര്‍ട്ടി സെക്രട്ടറിയാക്കിയതും വി എസ് അച്യുതാനന്ദനായിരുന്നു. പിന്നീട് രണ്ട് ചേരികളിലായത് ചരിത്രം.
1996ല്‍ കേരളത്തിന്റെ സഹകരണവൈദ്യുതി മന്ത്രിയായ കാലത്ത് പിണറായിയുടെ കര്‍മശേഷിയെന്തെന്ന് നാടറിഞ്ഞു. വൈദ്യുതോല്‍പ്പാദനത്തിലും വിതരണത്തിലും കാല്‍ നൂറ്റാണ്ടു കൊണ്ട് കേരളത്തില്‍ സൃഷ്ടിക്കാനാവാത്ത നേട്ടം രണ്ടരവര്‍ഷം കൊണ്ട് നേടി എടുത്തു. സഹകരണമേഖലയിലും സജീവമായ ഇടപെടല്‍ പിണറായി നടത്തി. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി. കൊല്‍ക്കത്തയില്‍ നടന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി.
ഒന്നരവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. ഭീകരമായ മര്‍ദ്ദനങ്ങള്‍ സഖാവിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണ് 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വച്ച് പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക് വിധേയനായപ്പോഴും നിശ്ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ വിനയപൂര്‍വം പിണറായി അത് നിരസിച്ചു. സിപിഐ (എം) ചന്ദിഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവച്ചു കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്റെ വെടി ഇ. പി. ജയരാജനാണ് കൊണ്ടത്.
1967ല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കാലത്ത് കലുഷിതമായ തലശ്ശേരിയില്‍ സിപിഐ (എം) മണ്ഡലം സെക്രട്ടറിയാവാന്‍ നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സില്‍. ജനസംഘവും ആര്‍എസ്എസ്സും സിപിഐ (എം)നെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാലം. ദിനേശ് ബീഡിയെ തകര്‍ക്കാന്‍ കര്‍ണാട കയില്‍ നിന്ന് മാംഗ്ലൂര്‍ ഗണേശ് ബീഡിക്കമ്പനി മുതലാളിമാര്‍ ഇറക്കുമതി ചെയ്ത ക്രിമിനലുകള്‍ സൃഷ്ടിച്ച ഭീകരതയില്‍ ഈ പ്രദേശം കിടിലം കൊണ്ടു. ദിനേശ് സഹകരണസംഘത്തെ തകര്‍ക്കാനിറങ്ങിയ ക്രിമിനലുകള്‍ക്ക് എതിരെ പ്രതിരോധം ഉയര്‍ത്തുന്നതിലും സഖാവ് മുന്‍പന്തിയില്‍ നിന്നു.
കേരള രാഷ്ട്രീയ ചരിത്രത്തിലെ കാമ്പയിന്‍ പ്രവര്‍ത്തന രംഗത്ത് തിളങ്ങി നില്‍ക്കുന്ന രണ്ട് മാര്‍ച്ചുകളാണ് കേരള മാര്‍ച്ചും നവകേരള മാര്‍ച്ചും ഈ രണ്ട് മുന്നേറ്റങ്ങളേയും നയിച്ചത് പിണറായി വിജയനായിരുന്നു. 1998 മുതല്‍ 2015 വരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ചു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ ഗുരുവായ വിഎസുമായി തെറ്റുന്നത്. പാലക്കാട്ടെ സമ്മേളനത്തില്‍ വിഎസിന്റെ വെട്ടിനിരത്തലിന് കൂട്ടു നിന്ന് പിണറായി മലപ്പുറം സമ്മേളനത്തില്‍ വ്യത്യസ്തമായ നിലപാട് എടുത്തു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ വിഎസിന്റെ ചിറകരിഞ്ഞു. പക്ഷേ മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിഎസിനെ മാറ്റി നിര്‍ത്താന്‍ പിണറായി നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. സീറ്റ് നിഷേധിച്ചപ്പോഴൊക്കെ ജനകീയ പിന്തുണയുമായി വി എസ് മുന്നേറി. ഈ ഭിന്നത പാര്‍ട്ടിയെ തളര്‍ത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ പിബിയില്‍ നിന്നുള്ള തരംതാഴ്ത്തല്‍ പോലും പിണറായിയും വിഎസും നേരിട്ടു. പിണറായി അച്ചടക്കമുള്ള പ്രവര്‍ത്തകനായി പിബിയില്‍ തിരിച്ചെത്തി.
1998ല്‍ സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയനെ എത്തിച്ചത് വി എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ഗുരുവിന്റെ കരുനീക്കങ്ങളാണ്. ചടയന്റെ ഗോവിന്ദന്റെ മരണത്തിലൂടെ ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്ത് എതിര്‍പ്പുകളൊന്നും കൂടാതെ പിണറായിയെ വി എസ് നിയോഗിച്ചു.
പതിനെട്ട് വര്‍ഷത്തിന് ശേഷം ഭരണത്തിന്റെ തലപ്പത്ത് പിണറായിയെ നിയോഗിക്കാന്‍ പാര്‍ട്ടി ഒന്നടങ്കം തീരുമാനിക്കുന്നു. ഇതിനെ വി എസ് എന്ന തളരാത്ത പോരാളിയും എതിര്‍പ്പുകളൊന്നും കൂടാതെ അംഗീകരിച്ചു. അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച പിണറായി വിജയനും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കരുത്തുമായി മുഖ്യമന്ത്രി പദത്തിലെത്തുന്നു.
ഇടതുമുന്നണിക്ക് 91 സീറ്റുകളാണ് ജനം നല്‍കിയത്. വിവാദമുണ്ടാകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിച്ചത്. വി എസ് എതിര്‍ ശബ്ദമുയര്‍ത്തുമോ എന്ന് ചില മാദ്ധ്യമങ്ങള്‍ സംശയം ഉയര്‍ത്തി. എന്നാല്‍ കേരള ഭരണത്തെ നയിക്കാന്‍ പിണറായി യോഗ്യനാണെന്ന് വിഎസും പറയുമ്പോള്‍ എതിരാളികളില്ലാതെ 1998ല്‍ പാര്‍ട്ടി സെക്രട്ടറിയായതിന് സമാനമായി ഭരണ തലപ്പത്തും എതിരില്ലാതെ പിണറായി എത്തുന്നു. 1998ല്‍ വിഎസിന്റെ അനുഗ്രഹമാണ് തുണയായതെങ്കില്‍ ഇന്ന് അതേ നേതാവ് പിണറായിക്കായി മൗനം പൂണ്ടു. എതിരായി ഒരക്ഷരം പറഞ്ഞതുമില്ല. അങ്ങനെ മുഖ്യമന്ത്രി പദത്തിലേക്കുള്ള പിണറായിയുടെ യാത്രയും സുഗമമാവുകയാണ്.
1998ല്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് പിണറായി സിപിഎമ്മിന്റെ പ്രധാന നേതാവാകുന്നത്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലൊന്നും പിണറായി മത്സരിച്ചിരുന്നില്ല. ലാവ്‌ലിന്‍ കേസിലെ ഭീഷണിയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഈ അഴിമതി കേസില്‍ നിന്ന് കുറ്റവിമുക്തനായതിനൊപ്പം മൂന്ന് ടേം മാനദണ്ഡത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട അവസ്ഥയും വന്നു. അതിനാല്‍ രണ്ട് പതിറ്റാണ്ടിന് ശേഷം മത്സരിക്കാനെത്തി. വി എസ് മലമ്പുഴയില്‍ മത്സരിച്ചതിനാല്‍ ആരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയുമില്ല. 91 സീറ്റിന്റെ ഭൂരിപക്ഷവും സിപിഎമ്മിന് കിട്ടിയ മേല്‍കോയ്മയും പിണറായിക്ക് കരുത്തായി. അങ്ങനെ മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണൂരിന്റെ പ്രിയസഖാവ് എത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha