ഫാറൂഖ് എന്‍ജിനീയര്‍- അനുഷ്‌ക വിവാദം: ഞാനും ആത്മാഭിമാനമുള്ള സ്ത്രീയാണ്: അനുഷ്‌ക ശര്‍മ!
എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയെ പരിഹസിക്കാന്‍, ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാള്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടുവെന്ന മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എന്‍ജിനീയറിന്റെ പരാമര്‍ശത്തിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നീണ്ട കത്തിലൂടെ കടുത്ത ഭാഷയില്‍ അനുഷ്‌ക പ്രതികരിച്ചു. ഫാറൂഖ് എന്‍ജിനീയറുടെ പേര് എടുത്തു പറയാതെയായിരുന്നു അനുഷ്‌കയുടെ പ്രതികരണം.
ഇതിനു പിന്നാലെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്് , 82 വയസ്സായവര്‍ അതിന്റെ പക്വത കാണിക്കണമെന്ന് മറുപടി പറഞ്ഞു. നേരത്തെ, ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സിലക്ഷന്‍ കമ്മിറ്റിക്കെതിരെ എണ്‍പത്തിരണ്ടുകാരനായ ഫാറൂഖ് എന്‍ജിനീയര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അദ്ദേഹത്തിന്റെ പരാമര്‍ശം ഇങ്ങനെ:
'ടീം തിരഞ്ഞെടുപ്പില്‍ വിരാട് കോലിക്ക് വ്യക്തമായ സ്വാധീനമുണ്ട്. അതു നല്ലതുമാണ്. എങ്കിലും ഇപ്പോഴത്തെ സിലക്ഷന്‍ കമ്മറ്റി അംഗങ്ങളുടെ യോഗ്യത എന്താണെന്ന് ഞാന്‍ സംശയിക്കുന്നു. നമ്മുടേത് ഒരു മിക്കിമൗസ് സിലക്ഷന്‍ കമ്മിറ്റിയാണ്. അതിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് ആകെ കളിച്ചിട്ടുള്ളത് 10-12 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ്. ലോകകപ്പിനായി പോയപ്പോള്‍ അവിടെ കണ്ടുമുട്ടിയ സിലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗത്തെ എനിക്കു തിരിച്ചറിയാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ആ അപരിചിതനോട് 'ആരാണ് നിങ്ങള്‍' എന്ന് ഞാന്‍ ചോദിച്ചു. സിലക്ഷന്‍ കമ്മിറ്റി അംഗമാണെന്നായിരുന്നു മറുപടി. ലോകകപ്പ് വേദിയില്‍വച്ച് അവരിലൊരാള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഭാര്യയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നതും കണ്ടു. ദിലീപ് വെംഗ്‌സര്‍ക്കാറിനേപ്പോലെയുള്ളവരാണ് സിലക്ഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളാകേണ്ടതെന്നാണ് എന്റെ അഭിപ്രായം' - എന്‍ജിനീയര്‍ പറഞ്ഞു.
പലതവണ വിവാദങ്ങള്‍ തൊട്ടുതഴുകിപ്പോയിട്ടും പതറാതെ നിന്ന അനുഷ്‌ക ശര്‍മ ഒടുവില്‍ പൊട്ടിത്തെറിച്ചു. പ്രതികരണവുമായി രംഗത്തെത്തി. അനാവശ്യ വിമര്‍ശനങ്ങളോടും പടച്ചുവിടുന്ന വാര്‍ത്തകളോടും പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല രീതി അതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തെ കരിയര്‍ ഞാന്‍ രൂപപ്പെടുത്തിയെടുത്തതും അങ്ങനെ തന്നെയാണ്. നിശബ്ദത പാലിക്കുമ്പോഴും അതിനു പിന്നില്‍ സത്യവും അന്തസ്സും ഞാന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്. എങ്കിലും അവര്‍ ഒരേ കള്ളം പലകുറി ആവര്‍ത്തിക്കുമ്പോള്‍ അതു സത്യമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്റെ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതും അതുതന്നെയാണ്. എന്റെ നിശബ്ദത മൂലം ഈ കള്ളങ്ങളെല്ലാം വ്യാപകമായി പ്രചരിക്കുന്നു. ആ പതിവിന് ഇന്ന് വിരാമമിടുകയാണ്.
നേരത്തെ എന്റെ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി ഫോം ഔട്ടാകുമ്പോഴെല്ലാം എനിക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരാറുണ്ട്. അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിട്ടുമില്ല. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത എത്രയോ കാരണങ്ങളുടെ പേരിലാണ് ഞാന്‍ പഴി കേള്‍ക്കേണ്ടി വന്നത്! എന്നിട്ടും ഞാന്‍ മൗനം പാലിച്ചു. അതിനിര്‍ണായകമായ ടീം മീറ്റിങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടെന്നും ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ടെന്നും പലപ്പോഴും വാര്‍ത്തകള്‍ പടച്ചുവിട്ടു. എന്നിട്ടും ഞാന്‍ മൗനം വെടിഞ്ഞില്ല. ഇന്ത്യന്‍ ടീമിനുള്ളില്‍ എനിക്കു ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ചട്ടങ്ങള്‍ ലംഘിച്ച് വിദേശപര്യടനങ്ങളില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനെക്കുറിച്ചും അപവാദങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതിലൊന്നും യാതൊരു വാസ്തവവുമില്ലെന്നും ചട്ടങ്ങള്‍ക്കനുസൃതം മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ബിസിസിഐയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് അറിയാം. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു.
എന്റെ സുരക്ഷയ്ക്കായും എനിക്ക് ടിക്കറ്റ് സംഘടിപ്പിക്കാനും ബിസിസിഐ വളരെയധികം ബുദ്ധിമുട്ടുന്നുവെന്ന തരത്തിലും പ്രചാരണമുണ്ടായി. സത്യത്തില്‍ വിമാന ടിക്കറ്റായാലും മത്സരങ്ങള്‍ക്കുള്ള ടിക്കറ്റായാലും ഞാന്‍ സ്വന്തം നിലയ്ക്ക് പണം മുടക്കി വാങ്ങാറാണ് പതിവ്. എന്നിട്ടും അപവാദ പ്രചരങ്ങളോട് ഞാന്‍ പ്രതികരിച്ചില്ല. ഹൈക്കക്കമ്മിഷനില്‍ ഇന്ത്യന്‍ ടീമിനായി നടത്തിയ വിരുന്നിനൊടുവില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ എന്നോടും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഹൈക്കമ്മിഷണറുടെ ഭാര്യയാണ്. ഞാന്‍ മടിച്ചിട്ടും അവര്‍ എന്നെ നിര്‍ബന്ധിച്ച് ഫോട്ടോയ്ക്കു നിര്‍ത്തി. അതിന്റെ പേരിലും കൊടിയ വിമര്‍ശനങ്ങളും വലിയ വിവാദങ്ങളുമുണ്ടായി. ബിസിസിഐ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയെങ്കിലും ഞാന്‍ മൗനം വെടിഞ്ഞില്ല.
ഇതിനെല്ലാം പിന്നാലെയിതാ പുതിയൊരു കള്ളം പടച്ചുവിട്ടിരിക്കുന്നു. ലോകകപ്പിന്റെ സമയത്ത് സിലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എനിക്കു ചായ കൊണ്ടുവന്നു തന്നു എന്നാണ് ആരോപണം. ലോകകപ്പിനിടെ ഒരു മത്സരത്തിന്റെ സമയത്ത് ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള ബോക്‌സിലിരുന്നാണ് കളി കണ്ടത്. സിലക്ടര്‍മാരുടെ ബോക്‌സിലിരുന്നല്ല. എന്നിട്ടും അവരുടെ സൗകര്യത്തിന് അതു വളച്ചൊടിച്ച് കള്ളം പറഞ്ഞുണ്ടാക്കി. സിലക്ഷന്‍ കമ്മിറ്റിയേക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കിലോ അവരുടെ യോഗ്യതയെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിലോ ആയിക്കോളൂ. എങ്കിലും നിങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കാനോ അതു നാലു പേര്‍ അറിയാനോ എന്റെ പേര് അതിലേക്കു വെറുതെ വലിച്ചിഴയ്ക്കരുത്. ഇത്തരം ചര്‍ച്ചകളില്‍ എന്റെ പേരു വലിച്ചിഴയ്ക്കുന്നത് താല്‍പര്യമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു.
ഇത്തവണ എന്നെക്കുറിച്ച് പടച്ചുവിട്ട അപവാദം വളരെയധികം വേദനിപ്പിച്ചു. അതുകൊണ്ടാണ് ആദ്യമായി നിശബ്ദത വെടിയാന്‍ ഞാന്‍ തീരുമാനിച്ചത്. എന്നോടുള്ള അവരുടെ പെരുമാറ്റം വളരെ ക്രൂരവും ഭീകരവും തീര്‍ത്തും അധപതിച്ചതും വിദ്വേഷജനകവുമാണ്. അതുകൊണ്ടുതന്നെ ഈ 'വാര്‍ത്ത'യോടുള്ള എന്റെ വെറും പ്രതികരണമായി മാത്രം ഈ കത്തിനെ കാണരുത്. ഈ നിശബ്ദതയെ എന്റെ ദൗര്‍ബല്യമായി കാണരുതെന്ന മുന്നറിയിപ്പെന്ന നിലയിലാണ് ഇക്കുറി മൗനം വെടിയാന്‍ ഞാന്‍ തീരുമാനിച്ചത്.
മറ്റൊരാളുടെ ചിന്താരീതിക്കും വിശ്വാസങ്ങള്‍ക്കും നിഗൂഢ താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് തോന്നുംവിധം എടുത്തുപയോഗിക്കാവുന്ന ആളല്ല ഞാന്‍. ഇനിയങ്ങോട്ട് നിങ്ങള്‍ക്ക് ആരെയെങ്കിലും അതു ബിസിസിഐ ആയാലും എന്റെ ഭര്‍ത്താവായാലും വിമര്‍ശിക്കണമെങ്കില്‍ വസ്തുതകള്‍ നിരത്തി അതു ചെയ്യുക. എന്നെ വിട്ടേക്കുക. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ എന്റെ കരിയറും ജീവിതവും രൂപപ്പെടുത്തിയെടുത്തത്. അത് ഒന്നിന്റെയും പേരില്‍ ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. നിങ്ങളില്‍ ചിലര്‍ക്ക് ഇതൊന്നും അത്ര വിശ്വാസം വരുന്നില്ലായിരിക്കാം. ഒന്നോര്‍ക്കുക. ഞാനും വളരെയധികം ആത്മാഭിമാനമുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്‌തെന്നേയുള്ളൂ.
ഒരു കാര്യം കൂടി. ഞാന്‍ കാപ്പി ഇഷ്ടപ്പെടുന്ന ആളാണ് (സിലക്ടര്‍മാര്‍ അനുഷ്‌കയ്ക്ക് ചായ കൊടുക്കുന്നതു കണ്ടെന്ന പരാമര്‍ശത്തോടുള്ള പരിഹാസം).
അതുമിതും പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന ചിലരുടെ രീതി നിരാശപ്പെടുത്തുന്നുവെന്നും ദേശീയ ടീമിന്റെ സിലക്ടര്‍മാരെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ഭാര്യയെയുമാണ് ഇത്തരം നിരര്‍ഥകമായ ആരോപണങ്ങളിലൂടെ അപമാനിക്കുകയും ചെറുതാക്കി കാണിക്കുകയും ചെയ്തതെന്നും പറഞ്ഞ പ്രസാദ് ഈ സിലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐയുടെ പൊതു യോഗത്തില്‍ പതിവു നടപടി ക്രമങ്ങള്‍ പാലിച്ചു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിയോഗിച്ചതാണെന്ന കാര്യം മറക്കരുതെന്നും അഭിപ്രായപ്പെട്ടു. 82 വയസ്സായവര്‍ അതിന്റെ പക്വത കാണിക്കണം. തന്റെ കാലത്തുനിന്ന് ക്രിക്കറ്റ് ഇന്നത്തെ നിലയിലേക്കു വളര്‍ന്നത് ആസ്വദിക്കാനുള്ള മനസ്സെങ്കിലും കാട്ടണം ' - പ്രസാദ് പ്രതികരിച്ചു.
തന്റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഫാറൂഖ് എന്‍ജീനിയര്‍ നിലപാടു തിരുത്തി. താന്‍ നേരമ്പോക്കിനു പറഞ്ഞ കാര്യത്തെ എല്ലാവരും ചേര്‍ന്ന് വലിയ സംഭവമാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ചിതല്‍ക്കൂനയില്‍നിന്ന് പര്‍വതം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.
'ആ പാവം അനുഷ്‌കയെ വെറുതെ ഇതിലേക്കു വലിച്ചിഴച്ചു. സ്‌നേഹമുള്ള പെണ്‍കുട്ടിയാണ് അവര്‍. വിരാട് കോലി ബുദ്ധിയുള്ള ക്യാപ്റ്റനാണ്. രവി ശാസ്ത്രിയും വളരെ നല്ല പരിശീലകന്‍ തന്നെ. ഈ വിവാദമെല്ലാം വെറുതെ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണ്.' 'ഞാന്‍ പറഞ്ഞ സംഭവം ചിലപ്പോള്‍ സംഭവിച്ചിരിക്കാം. പക്ഷേ ഞാന്‍ അനുഷ്‌കയെ വിമര്‍ശിച്ചിട്ടില്ല. അവര്‍ വളരെ സ്‌നേഹമുള്ള ആളാണ്. നല്ലൊരു മനുഷ്യജീവിയുമാണ്. കോലിയും അനുഷ്‌കയും അക്ഷരാര്‍ഥത്തില്‍ മാതൃകാ ദമ്പതികളാണ്. ഞാന്‍ അവരെ വിമര്‍ശിച്ചിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവരെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്റെ ദേഷ്യം മുഴുവന്‍ സിലക്ടര്‍മാരോടായിരുന്നു. അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്ന തോന്നലില്‍നിന്നാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ അനുഷ്‌കയ്‌ക്കെതിരെയല്ല.' - എന്‍ജിനീയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha