ടി20 ലോകകപ്പിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....

ടി20 ലോകകപ്പിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം. യുഎസ്എയെ 38 റൺസിനു പരാജയപ്പെടുത്തി. നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ടീമിലുള്ള തിലക് വർമ മാത്രമാണ് ഇന്ത്യ എ ടീമിൽ കളിക്കുന്നത്. താരം പരിക്കു മാറി ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങി ഫോമിൽ ബാറ്റ് വീശുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. യുഎസ്എയുടെ പോരാട്ടം 19.4 ഓവറിൽ 200 റൺസിൽ അവസാനിക്കുകയും ചെയ്തു. പരിക്കു മാറി ആദ്യമായി കളിക്കാനിറങ്ങിയ തിലക് വർമ 24 പന്തിൽ 3 ഫോറും 2 സിക്‌സും പറത്തി 38 റൺസെടുത്തു. യുഎസ്എ ബാറ്റിങിനിടെ പന്തെടുത്ത് തിലക് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് താരത്തിന്റെ തിരിച്ചു വരവ് വലിയ ആത്മവിശ്വാസം നൽകുന്നതു കൂടിയാണ്. ഓപ്പണർ നരായൺ ജഗദീശൻ ഇന്ത്യക്കായി സെഞ്ച്വറി നേടി. താരം 5 സിക്‌സും 11 ഫോറും സഹിതം 55 പന്തിൽ 104 റൺസെടുത്തു. ക്യാപ്റ്റൻ ആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. താരം 6 ഫോറും 4 സിക്‌സും സഹിതം 26 പന്തിൽ 60 റൺസ് കണ്ടെത്തി. ഓപ്പണർ പ്രിയാംശ് ആര്യ 13 പന്തിൽ 3 ഫോറും 2 സിക്‌സും സഹിതം 28 റൺസുമായി മടങ്ങി.
മറുപടി ബാറ്റിങിൽ യുഎസ്എ പൊരുതി. ഓപ്പണർ ആൻഡ്രിസ് ഗോസാണ് (44) അവരുടെ ടോപ് സ്‌കോറർ. താരം 5 ഫോറും 2 സിക്‌സും തൂക്കി. 41 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയാണ് തിളങ്ങിയ മറ്റൊരാൾ. താരം വെറും 18 പന്തുകളിൽ നിന്നാണ് ഇത്രയും റൺസ് അടിച്ചത്. 4 സിക്‌സും 2 ഫോറും ഇന്നിങ്‌സിലുണ്ട്. ഹർമീത് സിങ് 9 പന്തിൽ 2 വീതം സിക്‌സും ഫോറും സഹിതം 25 റൺസ് വാരി. ശുഭം രഞ്ജനെ 17 പന്തിൽ 28 റൺസുമെടുത്തു.
"
https://www.facebook.com/Malayalivartha
























