കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

ആദായ നികുതി റെയ്ഡിനിടെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മുൻകാല ചികിത്സാവിവരങ്ങളെ (മെഡിക്കൽ ഹിസ്റ്ററി) കുറിച്ചും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് അയച്ചിരുന്നു. ആദായ നികുതി വകുപ്പ് നിർമല സീതാരാമന്റെ കീഴിലായതിനാൽ അന്വേഷണക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് നിർമലയാണെന്നും പരമേശ്വര പറഞ്ഞു.
ജനുവരി 30ന് ആണ് ഓഫിസിലെ ക്യാബിനിൽ സി.ജെ. റോയിയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി റോയ് മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന 9-പേജുള്ള, ആത്മഹത്യാ കുറിപ്പിന് സമാനമായ കത്ത് നേരത്തേ കണ്ടെടുത്തിരുന്നു. ‘ഫൈനൽ സ്റ്റെപ്പ്’ എടുക്കുന്നതിൽ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും റോയ് കത്തിൽ എഴുതിയിരുന്നു. മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പരമേശ്വര പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർണായക പണമിടപാടുകളെക്കുറിച്ച് റോയിയുടെ ഭാര്യയ്ക്കും അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഭാര്യയുടെ ഉൾപ്പെടെ വിശദമായ മൊഴിയും ശേഖരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മരണത്തിന് മുൻപ് റോയ് ആരോടൊക്കെ ഫോണിൽ ഉൾപ്പെടെ സംസാരിച്ചുവെന്നതും എസ്ഐടി വിശദമായി അന്വേഷിക്കും. മരിക്കുന്നതിന് മുൻപ് റോയ് അമ്മയോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. റോയിയുടെ മരണശേഷം സെൻട്രൽ ബെംഗളൂരുവിലെ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഫയൽ ചെയ്ത പരാതിയിൽ പറയുന്നത് ഇങ്ങനെ:
ബെംഗളൂരുവിലെ ലാങ്ഫോഡ് റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫിസിൽ റോയിയും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫും കൂടി എത്തുന്നു. റോയി തന്റെ ക്യാബിനിൽ കടക്കുന്നതിനിടെ അമ്മയോട് സംസാരിക്കാനുണ്ടെന്ന് ജോസഫിനോട് പറഞ്ഞു. ജോസഫ് ഉടൻ പുറത്തിറങ്ങി.
പിന്നീട് ജോസഫ് തിരിച്ചുവന്നപ്പോൾ അദ്ദേഹത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു. ആരെയും അകത്തേക്ക് കടത്തിവിടേണ്ടെന്ന് റോയ് നിർദേശിച്ചിരുന്നുവെന്നാണ് അവർ പറഞ്ഞത്. കുറച്ചുനേരം കാത്തിരുന്നശേഷം ജോസഫ് ക്യാബിനിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണവുമുണ്ടായില്ല. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് ഷർട്ടിലാകെ രക്തവുമായി കസേരയിലിരിക്കുന്ന റോയിയെ. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അദ്ദേഹം എഴുതിയ ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ഒരു ആത്മഹത്യാക്കുറിപ്പായി (Suicide Note) കണക്കാക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ലാത്തതിനാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ ആത്മഹത്യാ കുറിപ്പായി കരുതാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചുകയറിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
https://www.facebook.com/Malayalivartha
























