ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ക്രമീകരണങ്ങൾ ഒരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ. നിരവധി വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കി . ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. സമയബന്ധിതമായി പൂർത്തിയാക്കാനായി ഇന്ന് പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ ആരംഭിച്ചു.
താലികെട്ടിനായി 5 മണ്ഡപങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാനായി ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കുകയും ചെയ്യും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ നടപ്പന്തലിൽ വിശ്രമിക്കാവുന്നതാണ്. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താവുന്നതാണ്. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകേണ്ടതാണ്.
കിഴക്കേ നട വഴി മടങ്ങാൻ പാടില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയുള്ളൂ. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കുകയില്ല.
https://www.facebook.com/Malayalivartha























