ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ വീണു, ഇംഗ്ലണ്ടിന് കിരീടം... പാക്കിനെ തറപറ്റിച്ച് ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ട്വന്റി 20 ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ച് ലോക കിരീടം ഉയർത്തിയത്. ഓള്‍ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ് പ്രകടനമാണ് ശക്തമായ പാക്കിസ്ഥാൻ ബോളിങ്ങിനെ മറികടന്ന് ആറു പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലിഷ് വിജയമുറപ്പിച്ചത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലോകോത്തര നിലവാരമുള്ള ബൗളിംഗിലൂടെ പാകിസ്താനെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ ബാബർ അസമിനും സംഘത്തിനും സാധിച്ചുള്ളൂ. മറുപടിയായി 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.
4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സാം കറനാണ് പാകിസ്താൻ ബാറ്റിംഗിനെ തകർത്തത്. ആദിൽ റഷീദും ക്രിസ് ജോർദാനും 2 വിക്കറ്റ് വീതം വീഴ്‌ത്തി. 38 റൺസ് എടുത്ത മസൂദും 32 റൺസ് എടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ പിടിച്ചു നിന്നത്.
പാക് ബൗളിംഗ് നിരയെ ആക്രമണത്തിലൂടെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ഇംഗ്ലണ്ട് മൈതാനത്ത് ഫലപ്രദമായി നടപ്പിലാക്കിയത്. അർദ്ധ സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സായിരുന്നു ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ കൂരമ്പ്. സ്റ്റോക്സ് 52 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്ട്ലർ 26 റൺസും ഹാരി ബ്രൂക് 20 റൺസും നേടി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 2 വിക്കറ്റ് വീഴ്‌ത്തി.
49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിങ്ങനെയാണ് പുറത്തായ ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.
എട്ട് വിക്കറ്റുകൾ നഷ്‌ടമായ പാകിസ്ഥാന് വേണ്ടി നായകൻ ബാബർ അസം (28 പന്തിൽ 32), ഷാൻ മസൂദ് (28 പന്തിൽ 38), ശദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വീതം വിക്കറ്റുകൾ നേടി. ഓപ്പണർ റിസ്വാൻ (15), ഹാരിസ് (8), ഇഫ്‌തികർ അഹ്‌മദ് (0), മുഹമ്മദ് നവാസ് (5), വസീം(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.
https://www.facebook.com/Malayalivartha


























