റെക്കോഡ് കുറിച്ച് ഇന്ത്യ; ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം നേടി ഇന്ത്യ; വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ കുതിച്ചു; ആവേശം വാനോളമുയർത്തി ടീം ഇന്ത്യ

ഇത് അഭിമാന നിമിഷം. ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം നേടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോഡ് ജയത്തോടെ പരമ്പര തൂത്തുവാരി. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ പൊരുതി നില്‍ക്കാന്‍പോലുമാകാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 73 റണ്ണിന് ശ്രീലങ്കയെ വരിഞ്ഞുക്കെട്ടി. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഈ റെക്കോഡാണ് ഇന്ത്യ മാറ്റിക്കുറിച്ചത്.
നാല് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് ശ്രീലങ്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. 22 ഓവറില്‍ ഒമ്പത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരേയും കരയ്ക്കുകയറ്റി. ഫീല്‍ഡിങിനിടെ പരിക്കേറ്റ ആഷെന്‍ ബണ്ഡാര ബാറ്റിങിനിറങ്ങിയിരുന്നില്ല.
ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ച രോഹിത് പുറത്തായെങ്കിലും പിന്നീടെത്തിയ കോലിയുമായി ചേര്‍ന്ന് ഗില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ 89 പന്തില്‍ നിന്ന് ഗില്‍ തന്റെ രണ്ടാം സെഞ്ചുറി തികച്ചു.
116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത ഗില്ലിനെ പുറത്താക്കി. ഇന്ത്യന്‍ സ്‌കോര്‍ 226-ല്‍ നില്‍ക്കെയാണ് ഗില്ലിന്റെ പുറത്താകല്‍. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.
പിന്നാലെ പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡും മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി 110 പന്തില്‍ നിന്ന് 166 അടിച്ച് പുറത്താകാതെ നിന്നു.
ഗില്ലിനേയും രോഹിത് ശര്‍മയേയും കൂടാതെ ശ്രേയസ് അയ്യര്‍ (32 പന്തില്‍ നിന്ന് 38), കെ.എല്‍.രാഹുല്‍ (ഏഴ്), സൂര്യ കുമാര്‍ യാദവ് (നാല്) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സടിച്ച അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha
























