ഭാര്യ ക്രൂരമായി പെരുമാറുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കോടതി... സ്കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയില്‍ അയക്കണമെന്നും കോടതി ഉത്തരവിട്ടു...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ ക്രൂരമായി പെരുമാറുന്നവെന്ന് കാട്ടി ധവാന്‍ നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഭാര്യ അയേഷ മുഖര്‍ജിക്കെതിരെ ധവാൻ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എതിർകക്ഷി എതിർക്കാതിരുന്നതോടെയാണ് വിവാഹമോചനം അനുവദിച്ചുള്ള കോടതി ഉത്തരവ്.
വിവാഹബന്ധം അവസാനിപ്പിക്കാൻ ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും പരസ്പര ധാരണയോടെ സമീപിച്ചതും എളുപ്പത്തിൽ വിവാഹമോചനം അനുവദിക്കാൻ കാരണമായി. ഏറെക്കാലമായി ഇരുവരും പിരിഞ്ഞു താമസിച്ചുവരികയായിരുന്നു.
2020 ഓഗസ്റ്റ് എട്ട് മുതൽ അയേഷ മുഖർജി മകനെയുംകൊണ്ട് ഓസ്ട്രേലിയയിലേക്ക് പോകുകയും അവിട സ്ഥിരതാമസമാക്കുകയും ചെയ്തു. ഇതിനുശേഷം ധവാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. കൂടാതെ വര്‍ഷങ്ങളോളം മകനോടൊപ്പം താമസിക്കാൻ ധവാനെ അയേഷ അനുവദിച്ചതുമില്ല. ഇത്തരത്തിൽ ക്രൂരമായാണ് അയേഷ ധവാനോട് പെരുമാറിയിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ധവാനെ മാനസികമായി പീഡിപ്പിച്ചതിന് ജഡ്‌ജി ഹരീഷ് കുമാര്‍ അയേഷയെ വിമർശിച്ചു.
ഇടയ്ക്ക് കോടതി ഇടപെട്ട് മകനെ കാണാൻ പ്രത്യേക സമയം ധവാന് അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം കുട്ടിയെ വിടാൻ വിസമ്മതിച്ചു. സ്കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയില്‍ അയക്കണമെന്നും കോടതി ഉത്തരവിട്ടു.
2012ലാണ് ശിഖര്‍ ധവാനും അയേഷയും വിവാഹിതരായത്. 2014ല്‍ ഇവരുടെ മകൻ സൊരവര്‍ ധവാൻ ജനിച്ചു. എന്നാൽ വിവാഹശേഷം അയേഷ ഓസ്ട്രേലിയയിലേക്ക് മടങ്ങി. ആദ്യ വിവാഹത്തിലെ രണ്ട് പെൺമക്കൾക്കൊപ്പം താമസിക്കാനാണ് അവർ ഓസ്ട്രേലിയയിലേക്ക് പോയത്.
ധവാനോട് ഓസ്ട്രേലിയയിൽ വന്ന് സ്ഥിരതാമസമാക്കാൻ അയേഷ ആവശ്യപ്പെട്ടു. എന്നാൽ കരിയറിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനാലും ഇന്ത്യയിൽ ക്രിക്കറ്റ് കളി തുടരാൻ ആഗ്രഹിച്ചിരുന്നതിനാലും ധവാൻ ഓസ്ട്രേലിയയിലേക്ക് പോയില്ല.
വിവാഹശേഷം ധവാനൊപ്പം ഇന്ത്യയില്‍ താമസിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അയേഷ ഇത് പാലിച്ചില്ല. ആദ്യ വിവാഹത്തിലെ പെൺമക്കളെ വളർത്തുന്നതിന് ചെലവിന് നൽകണമെന്ന് അയേഷ ആവശ്യപ്പെട്ടിരുന്നതായും ധവാന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
https://www.facebook.com/Malayalivartha






















