പാണ്ഡ്യയില്ലാതെ ഇന്ത്യ... ജയിച്ച് കയറുന്ന ഇന്ത്യയുടെ മറ്റൊരു പോരാട്ടത്തിന് കണ്ണും നട്ട് ലോകം; ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യ ന്യൂസീലന്‍ഡ് പോരാട്ടത്തില്‍ തീപാറും; നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് ജയം; 229 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയുമായി നാണക്കേടിന്റെ പടുകുഴിയില്‍ ഇംഗ്ലണ്ട്; കരുത്തോടെ ദക്ഷിണാഫ്രിക്ക

വമ്പന്‍മാര്‍ അടിപതറുന്ന കാഴ്ച കാണുമ്പോള്‍ ഇന്ത്യ വിജയ കുതിപ്പ് തുടരുകയാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യ ന്യൂസീലന്‍ഡ് പോരാട്ടത്തില്‍ തീപാറും. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകളാണ് ഞായറാഴ്ച ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റു പട്ടികയില്‍ ഒന്നാമതുള്ള കിവീസുമായി കടുത്ത പോരാട്ടം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഇതിനിടെയാണ് പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിന് നഷ്ടമാകുന്നത്. ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ബോളിങ്ങിനിടെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ പാണ്ഡ്യ നാളത്തെ മത്സരത്തിനുണ്ടാകില്ല. ശക്തമായ പോരാട്ടത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന പാണ്ഡ്യയെ നഷ്ടമാകുന്നത് ടീമിന് തിരിച്ചടിയാകും.
പാണ്ഡ്യയുടെ അഭാവത്തില്‍ കെ.എല്‍.രാഹുലിനെ ഉപനായകനാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ പകരക്കാരനായി ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ആര്‍.അശ്വിന്‍ എന്നിവരില്‍ ഒരാളെ ടീമിലേക്ക് ഉള്‍പ്പെടുത്തിയേക്കും.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച ഫോമിലായതിനാല്‍ ഇഷാന്‍ കിഷന് അവസരം ലഭിക്കാനിടയില്ല. മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നതിനാല്‍ സൂര്യകുമാറിനും സാധ്യത കുറവാണ്. ധരംശാലയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതില്‍ അശ്വിനെ അന്തിമ ഇവനിലേക്കു പരിഗണിക്കാനാണു സാധ്യത കൂടുതലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. പേസര്‍ മുഹമ്മദ് ഷമി നാളെയും സൈഡ് ബെഞ്ചിലിരിക്കാനാണ് സാധ്യത.
അതേസമയം ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് ജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 49.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ പാതും നിസ്സങ്കയും (54) സധീര സമരവിക്രമയും (91*) അര്‍ധ സെഞ്ചറി നേടി. ഇത്തവണത്തെ ലോകകപ്പില്‍ ശ്രീലങ്കയുടെ ആദ്യ ജയമാണിത്. സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ് 49.4 ഓവറില്‍ 262ന് പുറത്ത്. ശ്രീലങ്ക 49.4 ഓവറില്‍ 5ന് 263.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് സ്‌കോര്‍ 18ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റണ്‍സുമായി ഓപ്പണര്‍ കുശാല്‍ പെരേര മടങ്ങി. 11 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും വൈകാതെ കൂടാരം കയറി. സ്‌കോര്‍ 104ല്‍ നില്‍ക്കേ നിസ്സങ്ക പുറത്തായി. നാലാം വിക്കറ്റില്‍ ചരിത് അസലങ്കയെ കൂട്ടുപിടിച്ച് സമരവിക്രമ 77 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തി.
അതേസമയം ഏകദിന ലോകകപ്പ് ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയെന്ന വന്‍ നാണക്കേടില്‍നിന്ന് രക്ഷപ്പെട്ടതിന് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് അവരുടെ വാലറ്റത്തോട് കടപ്പെട്ടിരിക്കുന്നു. ഒന്‍പതാം വിക്കറ്റില്‍ ഗുസ് അറ്റ്കിന്‍സന്‍ മാര്‍ക്ക് വുഡ് സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തില്‍ 'വാലില്‍ക്കുത്തി' പൊരുതിയിട്ടും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍വി. 229 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 399 റണ്‍സ്. ഇംഗ്ലണ്ടിന്റെ മറുപടി 22 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ട് നിരയില്‍ പരുക്കേറ്റ റീസ് ടോപ്‌ലി ബാറ്റിങ്ങിന് ഇറങ്ങിയില്ല.
ഈ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനോടു വഴങ്ങേണ്ടി വന്ന തോല്‍വി കാര്യമായിത്തന്നെ ബാധിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയാകട്ടെ, കൂടുതല്‍ ദുര്‍ബലരായ നെതര്‍ലന്‍ഡിനോടേറ്റ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തകര്‍പ്പന്‍ തിരിച്ചുവരവും കാഴ്ചവച്ചു.
"
https://www.facebook.com/Malayalivartha






















