ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം
ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്ന ഫ്രഞ്ച് താരം പോൾ പോഗ്ബ (മൂന്നാം മിനിറ്റ്, പെനൽറ്റി), ലൂക്ക് ഷാ (83) എന്നിവരാണ് മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്.
ഈ സീസണിലെ ആദ്യ പ്രകടനം അത്യന്തം ആവേശം പകരുന്ന ഒന്നായിരുന്നു. ചുവന്ന ചെകുത്താന്മാരും ലെസ്റ്ററും ഏറ്റുമുട്ടിയപ്പോൾ മത്സരം തീ പാറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ സീസണിൽ പ്രതിരോധ കളി കളിച്ചതിന് ഏറെ പഴി കേട്ട മൗറിഞ്ഞോയും സംഘവും വളരെ വേഗം ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്.
യുണൈറ്റഡിന്റെ ഹോം മൈതാനത്ത് നടന്ന കളിയിൽ മൂന്നാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡെടുത്തു. പോഗ്ബ അനായാസം ലക്ഷ്യം കണ്ടതോടെ പുതിയ സീസണിന് പെനൽറ്റി ഗോളോടെ തുടക്കം. ലീഡെടുത്തിനു പിന്നാലെ യുണൈറ്റഡ് ആവേശത്തോടെ കളിച്ചെങ്കിലും അധികം വൈകും മുൻപേ ആവേശം കെട്ടു. ലെസ്റ്റർ സിറ്റി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോളടിക്കാനുള്ള ആവേശം അവരും കാട്ടിയില്ല. ഇതിനിടെ 29–ാം മിനിറ്റിൽ ലെസ്റ്റർ നിരയിലെ പുതുമുഖമായ ജയിംസ് മാഡിസൻ ഗോളിനടുത്തെത്തിയെങ്കിലും മാഞ്ചസ്റ്റര് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ തകർപ്പൻ സേവ് തടസ്സമായി. ഒടുവിൽ യുണൈറ്റഡിന്റെ രണ്ടാം ഗോളെത്തിയത് 82–ാം മിനിറ്റിൽ.
https://www.facebook.com/Malayalivartha