ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ഇന്ന് രാത്രി 12.30നാണ് ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ. ലോകം ആവേശത്തിലാണ്. അതേസമയം കളിക്കളത്തിലെ സമ്മർദത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് പരസ്പരം സംസാരിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും. ലയണൽ സ്‌കലോണി, ടോം ബ്രാഡി, കെവിൻ ഡ്യൂറന്റ് എന്നിവരോടൊപ്പം ന്യൂയോർക്കിലെ ഒരു ഫെസ്റ്റ് ഇവന്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ലോകകപ്പ് ഫൈനലിൽ സ്‌പെയിനെ നേരിടാനൊരുങ്ങുകയാണ് അർജന്റീന.
എങ്ങനെയാണ് സമ്മർദത്തെ നേരിടാൻ പഠിച്ചതെന്നായിരുന്നു ജോക്കോവിച്ചിന്റെ നേരിട്ടുള്ള ചോദ്യം. സമ്മർദത്തെക്കുറിച്ച് ഞങ്ങളൊരിക്കലും ചിന്തിച്ചിരുന്നില്ലെന്നായിരുന്നു മെസ്സിയുടെ മറുപടി. പകരം അതിനെ സ്വാഭാവികമായ ഒന്നായി കരുതി. വളരെ സന്തോഷത്തോടെയും ആഗ്രഹത്തോടെയുമാണ് ഓരോ കളിക്കുമിറങ്ങിയത്. എന്നാൽ എതിരാളികളും കളിക്കുന്നുണ്ടെന്നും വിജയം എല്ലായ്‌പോഴും കൂടെയുണ്ടായിക്കൊള്ളണമെന്നില്ലെന്നും ഒപ്പം തിരിച്ചറിഞ്ഞു. വിജയത്തേക്കാൾ കൂടുതൽ പരാജയമായിരിക്കും ഉണ്ടാകുകയെന്ന് ചെറുപ്പത്തിൽതന്നെ മനസ്സിലാക്കിയിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിലും തന്നെ പരുവപ്പെടുത്തിയത് ഈ ചിന്തയാണെന്നും മെസ്സി പറഞ്ഞു.
ലോകകപ്പിൽ തുടർച്ചയായി രണ്ടാംതവണയാണ് അർജന്റീന ഫൈനലിലെത്തുന്നത്. ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ ഫൈനലിലേറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കിരീടം നിലനിർത്തി ചരിത്രം കുറിക്കാനാണ് അർജന്റീനയുടെ വരവെങ്കിലും സ്‌പെയിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല.
ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗോളടിപ്പൂരത്തിനൊടുവിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. 1966-ൽ ലോകകിരീടം നേടിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ബുക്കായോ സാക ഹാട്രിക് ഗോളുകളുമായി തിളങ്ങി. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് പടയെ വിജയത്തിലെത്തിക്കാൻ അത് മതിയായില്ല. എങ്കിലും ഈ സീസണിലെയും ഏക്കാലത്തെയും ഗോൾവേട്ടക്കാരിൽ എംബാപ്പെ ഒന്നാമതെത്തി. ഈ സീസണിൽ 10 ഗോളും ആകെ 22 ഗോളുകളുമാണ് അദ്ദേഹത്തിൻ്റെ നേട്ടം. ലയണൽ മെസിയാണ് തൊട്ടുപിന്നിൽ.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37, 45+1 മിനിറ്റുകളിൽ ബുക്കായോ സാകയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. തീർത്തും നിരാശരായി ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പിരിഞ്ഞ ഫ്രാൻസ് വർധിതവീര്യത്തോടെ തിരികെ വന്നതാണ് രണ്ടാംപകുതിയിൽ കണ്ടത്. തന്ത്രങ്ങൾ മാറ്റിയ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. 48, 66 മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും 54-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും ഫ്രാൻസിനായി സ്കോർ ചെയ്തതോടെ കളിയിലെ ലീഡ് 4-3 ആയി കുറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വീണ്ടും കളം നിറഞ്ഞു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു (5-3). തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ (90+6) ഉസ്മാൻ ഡെംബെലെ ഫ്രാൻസിൻ്റെ നാലാം ഗോൾ കണ്ടെത്തിയെങ്കിലും 90+8-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
ഫിഫ ഔദ്യോഗികമായി 'ഫിഫ ബ്രോൺസ് ഫൈനൽ' എന്ന് വിളിക്കുന്ന ഈ മത്സരം വെറുമൊരു ചടങ്ങല്ല. കായികരംഗത്തെ അന്തസിനപ്പുറം കോടികളുടെ സാമ്പത്തിക നേട്ടവും വലിയ റാങ്കിംഗ് ട്വിസ്റ്റുകളും ഇതിന് പിന്നിലുണ്ട്.
1934 മുതൽ ലോകകപ്പിൻറെ ഭാഗമാണ് ഈ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം (റൗണ്ട് റോബിൻ ഫോർമാറ്റിൽ നടന്ന 1950-ൽ മാത്രമാണ് ഇത് ഇല്ലാതിരുന്നത്). ഈ മത്സരത്തിൽ ജയിക്കുന്നവർക്ക് വെങ്കല മെഡലുകൾ ലഭിക്കും. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 29 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 279 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. നാലാം സ്ഥാനക്കാർക്ക് ലഭിക്കുന്നതിനേക്കാൾ 19 കോടിയോളം രൂപ അധികമാണിത്. ഇതിന് പുറമെ വരാനിരിക്കുന്ന വൻ ടൂർണമെൻറുകളിലെ ഗ്രൂപ്പ് സീഡിംഗിനെയും നേഷൻസ് ലീഗ് സ്ഥാനങ്ങളെയും നേരിട്ട് സ്വാധീനിക്കുന്ന വിലപ്പെട്ട ഫിഫ റാങ്കിംഗ് പോയിൻറുകളും ഈ മത്സരത്തിലെ വിജയത്തിലൂടെ ടീമുകൾക്ക് സ്വന്തമാക്കാം.
പലപ്പോഴും ഫൈനലിനേക്കാൾ വലിയ റെക്കോർഡുകൾക്ക് ഈ മൂന്നാം സ്ഥാന പോരാട്ടങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2002 ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ തുർക്കിയുടെ ഹകാൻ സുകുർ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ (വെറും 11 സെക്കൻഡിൽ) നേടിയത് ലൂസേഴ്സ് ഫൈനലിലായിരുന്നു. 1958-ൽ പശ്ചിമ ജർമ്മനിക്കെതിരെ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ 4 ഗോളുകൾ അടിച്ചുകൂട്ടിയതും ഇതേ വേദിയിലാണ്. ഒരൊറ്റ ലോകകപ്പിൽ 13 ഗോളുകൾ എന്ന അദ്ദേഹത്തിൻറെ റെക്കോർഡ് ഇന്നും തകരാതെ നിലനിൽക്കുന്നു.
ചരിത്രമുണ്ടെങ്കിലും ഈ മത്സരത്തിനെതിരെ വലിയ വിമർശനങ്ങളും ഫുട്ബോൾ ലോകത്ത് ഉയരാറുണ്ട്. ഫൈനൽ നഷ്ടപ്പെട്ട മാനസിക വിഷമത്തിലിരിക്കുന്ന കളിക്കാരെ വീണ്ടുമൊരു മത്സരത്തിന് നിർബന്ധിക്കുന്നത് ക്രൂരതയാണെന്നാണ് പല പ്രമുഖ കോച്ചുമാരുടെയും അഭിപ്രായം. മുൻ ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ ഇതിനെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഈ മത്സരം ഒരിക്കലും നടത്തരുത്. ലോക ചാമ്പ്യന്മാരാവുക എന്നതിന് മാത്രമാണ് ഇവിടെ വിലയുള്ളത്. ഏറ്റവും മോശം കാര്യം, ടൂർണമെൻറിലുടനീളം മികച്ച കളി പുറത്തെടുത്തിട്ടും തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റ് വഞ്ചിക്കപ്പെട്ടവരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നു എന്നതാണെന്ന് വാൻ ഗാൽ തുറന്നടിച്ചിരുന്നു.
ഇത്തരം മാനസിക സമ്മർദ്ദങ്ങൾ ഉള്ളതുകൊണ്ട് തന്നെ പല പ്രമുഖ ടീമുകളും തങ്ങളുടെ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകി, റിസർവ് ബെഞ്ചിലിരിക്കുന്നവർക്ക് അവസരം നൽകാനാണ് ഈ മത്സരം ഉപയോഗിക്കാറുള്ളത്. എങ്കിലും ലോകവേദിയിൽ മൂന്നാം സ്ഥാനത്തോടെ ടൂർണമെൻറ് അവസാനിപ്പിക്കുക എന്നത് പല രാജ്യങ്ങൾക്കും ഇപ്പോഴും അഭിമാനകരമായ നേട്ടം തന്നെയാണ്.
അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മത്സരം നിയന്ത്രിക്കുന്ന സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ചിന് മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുയന്റെ. നിയമങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കരുതെന്നും റഫറിമാരും വാറും നിയമങ്ങൾ കൃത്യമായി പാലിച്ച് മത്സരം നിയന്ത്രിക്കണമെന്നും ലൂയിസ് ഡെ ലാ ഫ്യുയന്റെ വ്യക്തമാക്കി. ഫുട്‌ബോൾ നിയമങ്ങൾ അനുവദിക്കുന്ന പരിധിക്ക് പുറത്തേക്ക് ഒരു ടീമിനെയും പോകാൻ അനുവദിക്കരുതെന്നും റഫറിയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പിൽ റഫറിമാരുടെയും വാർ തീരുമാനങ്ങളുടെയും പേരിൽ വലിയ ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് സ്പാനിഷ് പരിശീലകന്റെ പരാമർശം ചർച്ചയായത്. 'ഈ മത്സരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം റഫറിയുടെ പ്രകടനമാണ്. നിയമങ്ങൾ കർശനമായി നടപ്പാക്കണം. ആരെയും പരിധി ലംഘിക്കാൻ അനുവദിക്കരുത്. റഫറിമാരിൽ എനിക്ക് വിശ്വാസമുണ്ട്. ഞങ്ങൾ എങ്ങനെയുള്ള മത്സരം കളിക്കണമെന്നതും വ്യക്തമായി അറിയാം,' ഡെ ലാ ഫ്യുയന്റെ പറഞ്ഞു. ന്യൂയോർക്ക് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച്ച അർധരാത്രിയാണ് ഫൈനൽ.
46-കാരനായ സ്ലാവ്കോ വിൻസിച്ച് തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരമാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. 2022 ഖത്തർ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, അർജന്റീന-സ്‌പെയിൻ ഫൈനലിലൂടെ ലോകകപ്പിലെ ആറാമത്തെയും ഈ ടൂർണമെന്റിലെ നാലാമത്തെയും മത്സരം നിയന്ത്രിക്കും. ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായും അദാം മഖദ്മെഹ് നാലാം റഫറിയായും മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.
വിൻസിച്ചിന് അർജന്റീനയുമായി പ്രത്യേക ബന്ധവുമുണ്ട്. 2022 ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ അർജന്റീന 2-1ന് പരാജയപ്പെട്ട മത്സരത്തിൽ റഫറിയായിരുന്നത് അദ്ദേഹമായിരുന്നു. ആ തോൽവിയോടെ അർജന്റീനയുടെ 36 മത്സരങ്ങളിലേറെയായിരുന്ന അപരാജിത കുതിപ്പ് അവസാനിച്ചു. അതേസമയം, കോർണറിനിടെ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അദ്ദേഹം പെനാൽറ്റി അനുവദിക്കുകയും, അത് ലയണൽ മെസി ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.
അർജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള സ്‌പെയിൻ ടീമിന്റെ പരിശീലനസെഷൻ നിർത്തിവെച്ചു. പ്രദേശത്ത് ഇടിമിന്നൽ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. അടച്ചിട്ട സ്ഥലത്ത് വാംഅപ് ചെയ്യുകമാത്രമാണ് സ്പാനിഷ് ടീം ചെയ്തത്. നഗരത്തിൽ ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് ന്യൂ ജേഴ്‌സി ഗവർണർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് കലാശപ്പോര്.
ന്യൂജേഴ്‌സിയിലെ മെലാനി ലെയ്ൻ ട്രെയിനിംഗ് ഗ്രൗണ്ടിലെ സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലനം, സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നിർത്തിവെച്ചു. കളിക്കാർ ഇൻഡോർ വാം-അപ്പ് സെഷനിലാണ് പങ്കെടുക്കുന്നത്. - സ്പാനിഷ് ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
2010-ൽ കിരീടം നേടിയതിന് ശേഷം സ്‌പെയിൻ കളിക്കുന്ന ആദ്യ ലോകകപ്പ് ഫൈനലാണിത്. സ്പെയിനിൻ്റെ ലക്ഷ്യം രണ്ടാം കിരീടമാണ്.
മറുഭാഗത്ത്, അർജന്റീന തങ്ങളുടെ നാലാം ലോകകപ്പ് കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 1978, 1986, 2022 എന്നീ വർഷങ്ങളിലാണ് അർജന്റീന ജേതാക്കളായത്. എല്ലാ കളിയും ജയിച്ചാണ് അർജന്റീനയുടെ വരവ്. സ്പെയിനാകട്ടെ ഈ ടൂർണമെന്റിൽ പരാജയമറിഞ്ഞിട്ടുമില്ല.
ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്‌പെയിനും തമ്മിലുള്ള പോരാട്ടത്തിന് നിയന്ത്രിക്കാൻ സ്ലാവ്കോ വിൻസിച്ചിനെ നിയമിച്ചത് ഫുട്‌ബോൾ ലോകത്ത് വലിയ ആവേശമായിരുന്നു. സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾക്കിടയിൽ ലോകകപ്പ് ഫൈനലിന്റെ റഫറി ജഴ്‌സി അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോഴും, തന്റെ കരിയർ തകർച്ചയുടെ വക്കിലെത്തിയ ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നുണ്ടാകാം. 2020-ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിൽ നടന്ന ഒരു പോലീസ് റെയ്ഡിൽ ഉൾപ്പെട്ടത് വിൻസിച്ചിന്റെ കരിയറിന് വലിയ തിരിച്ചടിയായിരുന്നു.
ബോസ്‌നിയൻ നഗരമായ ബിജെലിനയിൽ ഒരു ബിസിനസ് മീറ്റിംഗിനായി എത്തിയതായിരുന്നു വിൻസിച്ച്. അവിടെ ഒരു ബിസിനസ് ലഞ്ചിനായി അദ്ദേഹം ക്ഷണിക്കപ്പെട്ടെങ്കിലും, അത് ചെന്നുചാടിയത് വൻ വിവാദത്തിലേക്കായിരുന്നു. പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ സെക്‌സ് റാക്കറ്റിന്റെ തലവനെന്ന് ആരോപിക്കപ്പെടുന്ന ടിജാന മാക്‌സിമോവിച്ചിനൊപ്പം വിൻസിച്ച് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടക്കം പിടിയിലായ സംഘത്തിൽ നിന്ന് കൊക്കെയ്ൻ പാക്കറ്റുകൾ, തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, 10,000 യൂറോയിലേറെ പണം എന്നിവ കണ്ടെത്തിയിരുന്നു.
പിന്നീട് മാക്‌സിമോവിച്ച് കുറ്റസമ്മതം നടത്തുകയും ഒരു വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിൻസിച്ച് ആവർത്തിച്ചു വ്യക്തമാക്കി. 'ഒരു ബിസിനസ് ആവശ്യത്തിനായാണ് ഞാൻ അവിടെ പോയത്. ഉച്ചഭക്ഷണത്തിനായുള്ള ക്ഷണം സ്വീകരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറി. അപ്രതീക്ഷിതമായാണ് പോലീസ് എത്തിയത്.' സ്ലൊവേനിയൻ മാധ്യമമായ 'വെസറി'നോട് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























