ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം: 12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം കൊടുത്തില്ല... മറഡോണയുടെ കുടുംബ ഡോക്‌ടര്‍ ഉൾപ്പടെ ഏഴ് പേര്‍ ജയിലിലേക്ക്
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണമായത് ഡോക്ടർമാരുടെ കടുത്ത അനാസ്ഥയെന്ന് അന്വേഷണസംഘത്തിൻെറ കണ്ടെത്തൽ. അന്തർദ്ദേശീയ വാർത്താ ഏജൻസിയായ എഎഫ‍്‍പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുെട മരണവുമായി ബന്ധപെട്ട് കുടുംബ ഡോക്‌ടര്‍ അടക്കം ഏഴ് പേര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും. മറഡോണയുടെ മെഡിക്കല്‍ ടീം അനുചിതമായും അപര്യാപ്തമായും അശ്രദ്ധമായുമാണ് പ്രവര്‍ത്തിച്ചതെന്നും മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം ലഭിച്ചില്ലെന്നും മറഡോണയെ താമസിപ്പിച്ച വീട്ടില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളില്ലായിരുന്നുവെന്നുമാണ് രണ്ടു മാസത്തെ അന്വേഷണത്തിനൊടുവില്‍ കമ്മിറ്റി വിലയിരുത്തിയത്. രോഗി മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഒപ്പമുള്ള മെഡിക്കല്‍ സംഘം അവഗണിച്ചു. ഇത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കാന്‍ വേണ്ട ചുരുങ്ങിയ സംവിധാനം പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
നവംബര്‍ 25 നാണ് മറഡോണ മരണപ്പെട്ടത്. നവംബര്‍ 24 ന് രാത്രി പന്ത്രണ്ടര മുതല്‍ മതിയായ നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നും 12 മണിക്കൂറോളം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായിരുന്നുവെന്നും മരണവുമായി മല്ലിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിയ വേദന അനുഭവിച്ചതിന്റെ സൂചനകളുണ്ട്.
ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാര്‍ട്ടിസ്റ്റ് അഗസ്റ്റിനാ കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് തുടങ്ങിയവർക്കെതിർവെ ഗുരുതര ആരോപണമുണ്ട്
കുറ്റം തെളിയുകയാണെങ്കിൽ ഇവർക്ക് എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും . അവസാന കാലത്ത് മറഡോണ ലഹരിക്ക് അടിമയായിരുന്നതായുള്ള തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. മദ്യവും സൈക്യാട്രിക് മെഡിസിനും കഞ്ചാവും അവസാന കാലത്ത് മറഡോണ ഉപയോഗിച്ചതായാണ് സൂചന.
മറഡോണയുെട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞ് നീങ്ങിയതോടെ 'ജസ്റ്റിസ് ഫോര്‍ ഡീഗോ, അദ്ദേഹം മരിച്ചതല്ല കൊല്ലപ്പെട്ടതാണ്' കാമ്പെയിന്‍ അര്‍ജന്‍റീനയില്‍ ശക്തമായി. കാമ്പയിന്‍റെ ഭാഗമായി ബന്ധുക്കളും ആരാധകരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലേക്കിറങ്ങി. ബ്യൂണസ് ഐറിസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മക്കളും മുന്‍ ഭാര്യയും ഉള്‍പ്പെടുന്ന സംഘം മാര്‍ച്ച് നടത്തി. മരണം നടന്നിട്ട് നാല് മാസമായിട്ടും അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് കാമ്പെയിന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
അറുപതാം പിറന്നാള്‍ ആഘോഷത്തിന് ശേഷമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്. നവംബര്‍ മൂന്നിന് ശസ്‌ത്രക്രിയക്ക് വിധേയനായ മറഡോണ 22 ദിവസത്തിന് ശേഷമാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഡോക്‌ടര്‍ ലിയോപോള്‍ഡ് ലൂക്കെക്കെതിരെ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
മറഡോണക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ വൈകിയെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മത്തിയാസ് മോര്‍ല ട്വീറ്റ് ചെയ്‌തതോടെയാണ് അന്വേഷണം ആരംഭിച്ചത്.ഫുട്‌ബോള്‍ ലോകത്ത് സമാനതകളില്ലാത്ത നേട്ടമുണ്ടാക്കിയ മറഡോണ ഇന്നും കാല്‍പന്താരാധകരുടെ ഹൃദയത്തില്‍ അനശ്വര സ്ഥാനമാണുള്ളത്.
ആ കാലുകളുടെ മാന്ത്രികതയിലൂടെയാണ് 1983ലെ ലോകകപ്പ് അര്‍ജന്‍റീന സ്വന്തമാക്കിയത്. മറഡോണക്ക് ശേഷവും മുന്‍പും ലോക ഫുട്‌ബോള്‍ ലോകത്ത് സമാന നേട്ടമുണ്ടാക്കാന്‍ ഇതേവരെ ആര്‍ക്കുമായിട്ടില്ല.
https://www.facebook.com/Malayalivartha