കോപ്പ അമേരിക്ക ഫുട്ബോളില്‍ ഫൈനല്‍ തേടി കൊളംബിയയും അര്‍ജന്‍റീനയും നാളെ ഇറങ്ങും; കോപ്പ അമേരിക്ക കിരീടത്തില്‍ ഇതേ വരെ മുത്തമിടാന്‍ സാധിച്ചിട്ടില്ലെന്ന മോശം ചരിത്രം തിരുത്താൻ മെസ്സിക്ക് ഇനിയുള്ള ജയങ്ങൾ അനിവാര്യം
കോപ്പ അമേരിക്ക ഫുട്ബോളില്‍ ഫൈനല്‍ തേടി മെസ്സിപ്പട നാളെ ഇറങ്ങും. പുലര്‍ച്ചെ 6:30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് അര്‍ജന്‍റീനയുടെ എതിരാളി.ഗോളടിച്ചും ഗോളടിപ്പിച്ചും കാല്‍പന്ത് കളിയിലെ മിശിഹ കളം നിറഞ്ഞാടുമ്പോൾ ആഹ്ലാദലഹരിയിലാണ് ആരാധകര്‍. കളിച്ച 5 മത്സരങ്ങളില്‍ നിന്നും രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ ഉള്‍പ്പടെ മെസി നേടിയത് ആകെ നാലു ഗോളുകള്‍. നാല് അസിസ്റ്റുകളും അര്‍ജന്റീന നായകന്റെ പേരിലുണ്ട്. ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടക്കാരില്‍ ഒന്നാമനാണ് ഇപ്പോള്‍ കാല്‍പന്ത് കളിയിലെ മിശിഹ.
കോപ്പ അമേരിക്ക കിരീടത്തില്‍ ഇതേ വരെ മുത്തമിടാന്‍ സാധിച്ചിട്ടില്ലെന്ന മോശം ചരിത്രം ഇക്കുറി മെസിക്ക് തിരുത്തണം. കിരീടത്തിലേക്ക് ടീമിന് ഇനി വേണ്ടത് രണ്ടേ രണ്ടു വിജയമാണ്.പ്രതിരോധവും മധ്യനിരയും മുന്നേറ്റ നിരയും തമ്മിലുള്ള ഒത്തിണക്കമാണ് ലയണല്‍ സ്കലോണി പരിശീലകനായ ആല്‍ബി സെലസ്റ്റകളുടെ പ്രത്യേകത. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും തകര്‍പ്പന്‍ ഫോമിലാണ്. അജയ്യത തുടരുന്ന അര്‍ജന്‍റീന ടീമിന് സെമി എതിരാളി അട്ടിമറി വീരന്മാരായ കൊളംബിയയാണ്.
ഉറുഗ്വയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു കൊളംബിയയുടെ സെമി പ്രവേശം. മാസ്മരിക പ്രകടനം പുറത്തെടുക്കുന്ന വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് കൊളംബിയന്‍ ടീമിന്റെ മുന്നണിപ്പോരാളി. ഭാവനാസമ്പന്നമായ മധ്യനിരയാണ് ടീമിന്റെ കരുത്ത്. ജുവാന്‍ ക്വാഡ്രാ ഡോയും ലൂയിസ് ഡയസും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഫോമിലാണ്:
പ്രതിരോധ നിരയുടെ തകര്‍പ്പന്‍ പ്രകടനം പരിശീലകന്‍ റെയ്നാള്‍ഡോ റുയ്ഡയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എങ്കിലും സെമി ഫൈനലില്‍ ലയണല്‍ മെസിയെ പൂട്ടുകയെന്നത് യെറി മിനയും ഡേവിന്‍സണ്‍ സാഞ്ചെസും അണിനിരക്കുന്ന കൊളംബിയന്‍ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും.അജയ്യത തുടരാനുറച്ച് അര്‍ജന്‍റീനയും അട്ടിമറിക്ക് കോപ്പ് കൂട്ടി കൊളംബിയയും നേര്‍ക്ക് നേര്‍ പോരിനിറങ്ങുമ്പോൾ ത്രസിപ്പിക്കുന്ന പോരിന് തന്നെയാകും ടൂര്‍ണമെന്‍റ് സാക്ഷ്യം വഹിക്കുക.
https://www.facebook.com/Malayalivartha