ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുന്‍പ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടു വരുമോ? വെംബ്ലിയില്‍ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനല്‍ നേടാന്‍ ആശംസകളുമായി ഇംഗ്ലീഷ് ജനത...!! ചരിത്രം ആവര്‍ത്തിക്കുവാൻ ഒരു ജനത മുഴുവന്‍ കാത്തിരിക്കുന്നു..!! യൂറോ കപ്പ് ഫൈനലില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല
ഒരു രാജ്യം മുഴുവന്‍ ഒന്നടങ്കം വിളിച്ചു പറയുന്നു, അതിങ്ങ് കൊണ്ടു വരൂ. 55 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ടിലേക്ക് ഒരു പ്രധാന ഫുട്ബോള്‍ കപ്പ് എത്തുന്നത്. ആവേശകരമായ ഫൈനലില്‍ അന്ന് ജര്‍മ്മനിയെ തോല്‍പിച്ച് നാട്ടിലെത്തിച്ച ലോകകപ്പില്‍ പിന്നീടൊരിക്കലും മുത്തമിടാന്‍ ഇംഗ്ലണ്ടിന് ഭാഗ്യമുണ്ടായിട്ടില്ല. മാത്രമല്ല,ഒരു സുപ്രധാന ടൂര്‍ണമെന്റിലും ഫൈനല്‍ കാണാനുമായിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഇത്തവണ ഗാരെത് സൗത്ത്ഗേയ്റ്റിന്റെ കുട്ടികള്‍ യൂറോകപ്പിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയും, പ്രധാനമന്ത്രിയും തൊട്ട് സാധാരണക്കാര്‍ വരെ ആവേശത്തിലാണ്. യൂറോ കപ്പ് ഫൈനലില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.
ഇന്ന് നടക്കുന്ന ഫൈനലില്‍ ഇറ്റലിയെ തോല്‍പിച്ച് കപ്പ് കൈയടക്കുവാന്‍ ആശംസകള്‍ നേരുകയാണ് ഒരു ജനത മുഴുവന്‍. 1966-ല്‍ സര്‍ ബോബി മുറേയ്ക്ക് ലോകകപ്പ് സമ്മാനിച്ച കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു ലഘു കുറിപ്പ് രാജ്ഞി സൗത്ത്ഗെയ്റ്റിന് അയച്ചു. ആ ചരിത്രം ആവര്‍ത്തിക്കട്ടെ എന്നും ആശംസിച്ചു.
സാധാരണക്കാരില്‍ സാധാരണക്കാരായ ഫുട്ബോള്‍ പ്രേമികള്‍ മുള്ളിന്മേല്‍ നില്ക്കുന്ന അവസ്ഥയിലാണ് . ഇന്നലെ നഗരങ്ങളില്‍ പബ്ബുകളൂം ബാറുകളുമൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു. മാച്ചിനു മുന്‍പുള്ള ആധി മറക്കുവാന്‍ ജനങ്ങള്‍ കുടിച്ചു തിമിര്‍ത്തു. എലിസബത്ത് രാജ്ഞിക്കൊപ്പം പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ടീമിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തയച്ചപ്പോള്‍, സാധാരണക്കാര്‍ തെരുവുകളിലിറങ്ങി ഹൃദയത്തിന്റെ ഭാഷയിലായിരുന്നു തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
ഇംഗ്ലീഷ് ടീമിന്റെ ജഴ്സിയണിഞ്ഞും, ടീമനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും പബ്ബുകള്‍ക്ക് പുറത്തും ജനക്കൂട്ടം ആവേശം ചോരാതെ സൂക്ഷിച്ചു. 1996-ന് ശേഷ ഒരു സുപ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില് ആതിഥേയത്വമൊരുക്കുന്ന വെംബ്ലി സ്റ്റേഡിയം ആ മഹാ സംഭവത്തിന് സാക്ഷിയാകുവാന്‍ തയ്യാറെടുത്തുകഴിഞ്ഞു.
ആവേശവും ആശങ്കയുമായി ആരാധകര്‍ രാത്രിയെ പകലാക്കുമ്പോഴും ഹേര്‍ട്ഫോര്‍ഡിലെ ഗ്രോവ് ഹോട്ടലില്‍ താരതമ്യേന ശാന്തമായ മനസ്സോടെ കളിക്കുള്ള തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുകയായിരുന്നു കളിക്കാര്‍.
നേരത്തേ പരിശീലനം കഴിഞ്ഞ് ഹോട്ടലിലെത്തിയ കളിക്കാരെ സെയിന്റ് ജോര്‍ജ് പാര്‍ക്കിന് സമീപം വലിയൊരു ആള്‍ക്കൂട്ടം ഹര്‍ഷാരവത്തോടെ എതിരേറ്റു. തങ്ങള്‍ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പറഞ്ഞു.
നേരത്തേ ജര്‍മ്മനിയുടെയും ഡെന്മാര്‍ക്കിന്റെയും ദേശീയ ഗാനങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് ആരാധകരില്‍ നിന്നും പെരുമാറ്റമുണ്ടായി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ആരാധകര്‍ ഒരു കാരണവശാലും ഇറ്റലിയുടെ ദേശീയഗാനത്തെ അപമാനിക്കരുതെന്ന്സൗത്ത്ഗെയ്റ്റ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha