“ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത് ക്യാൻസർ രോഗ ബാധിതയായ ടീച്ചറിന് വേണ്ടിയാണ് ; പ്രഹ്ലാദ് കക്കര്‍ ഇന്നും പറയും. പൊടി പിടിച്ച ഒരു ഷര്‍ട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച്” ; തന്റെ ജീവിത യാത്ര തുറന്നുപറഞ്ഞ് ഐശ്വര്യ റായ്
ലോകസുന്ദരി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലെത്തുന്ന മുഖം ഐശ്വര്യ റായിയുടേതാണ്. എല്ലാ അഴകളവുകളും ഒത്തിണങ്ങിയ ഐശ്വര്യ സിനിമ ലോകത്തെത്തിയിട്ട് 20 വർഷമായി . പല പല സംഭവ വികാസങ്ങളിലൂടെയും കടന്നു പോയ ഐശ്വര്യയുടെജീവിതം തുടങ്ങുന്നത് മോഡലിങ്ങിലാണ്. പലരും കരുത്തും പോലെ സിനിമ ലക്ഷ്യമാക്കി മോഡലിങ്ങിലിറങ്ങിയതല്ല ഐശ്വര്യ. അവർ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ നിക്കുന്നത് കാൻസർ രോഗ ബാധിതയായ ടീച്ചറിന് വേണ്ടിയാണ്. ഫെമിനക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്റെ ജീവിത യാത്ര പങ്കു വച്ചു.
“എന്‍റെ ലുക്ക്‌സ് കൊണ്ടാണ് ഞാനീ മേഖല തിരഞ്ഞെടുത്തത് എന്ന് പലരും കരുതുന്നുണ്ടാവാം. എന്നാല്‍ തീര്‍ത്തും ആകസ്മികമായാണ് ഞാന്‍ മോഡലിങ്ങിലേക്ക് എത്തുന്നത്.സയന്‍സ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ബിരുദത്തിനു മെഡിസിനോ ആര്‍ക്കിടെക്‌ചറോ എടുക്കുമായിരുന്നു. രചന സന്‍സദ് അക്കാദമി ഓഫ് ആര്‍ക്കിടെക്‌ചറില്‍ അഡ്മിഷനും കിട്ടിയിരുന്നു. അപ്പോഴാണ് ആദ്യ ഫോട്ടോ ഷൂട്ട് ചെയ്യുന്നത്, അവിടം മുതലാണ് ജീവിതം വഴി മാറി ഒഴുകിയത്.”, ഗ്ലാമര്‍ ലോകത്തേക്കുള്ള തന്‍റെ ആദ്യ ചുവടു വയ്‌പിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
1992 മെയ് മാസമാണ് ആദ്യത്തെ പരസ്യം ചെയ്യുന്നത്. എന്നാല്‍ ‘സഞ്ജന പെപ്സി ആഡ്’ ആണ് ഐശ്വര്യയെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. പ്രഹ്ലാദ് കക്കര്‍ സംവിധാനം ചെയ്ത ആ പരസ്യത്തില്‍ ഐശ്വര്യയ്ക്കൊപ്പം ആമിര്‍ ഖാന്‍, മഹിമ ചൗധരി എന്നിവരും ഉണ്ടായിരുന്നു.“പ്രഹ്ലാദ് കക്കര്‍ ഇന്നും പറയും. പൊടി പിടിച്ച ഒരു ഷര്‍ട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച്.പക്ഷേ അപ്പോള്‍ മുതല്‍ തന്നെ ഞാന്‍ വളരെ പ്രൊഫഷണല്‍ ആയിരുന്നു. അന്നൊക്കെ മോഡല്‍സിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റ് ഉള്ള കോട്രാക്റ്റ് ആണ്. ഒരു പ്രിന്റ് ഔട്ട് എടുത്തു തരും. ഞാനതില്‍ കൈകൊണ്ടെഴുതി എനിക്ക് വേണ്ട ചില മാറ്റങ്ങളൊക്കെ വരുത്തും, എന്നിട്ട് പറയും എന്‍റെ വക്കീല്‍ എഴുതിയതാണ് എന്ന്.”
എല്ലാവരും കരുതുന്ന പോലെ ലോക സുന്ദരി പട്ടം കിട്ടിയതിനു ശേഷമല്ല തനിക്കു സിനിമ സാധ്യതകള്‍ തുറന്നത് എന്നും ഐശ്വര്യ ‘ഫെമിന’ അഭിമുഖത്തില്‍ പറയുന്നു.“‘രാജ ഹിന്ദുസ്ഥാനി’, ‘ദില്‍ തോ പാഗല്‍ ഹൈ’ എന്നീ ചിത്രങ്ങള്‍ക്കായി എന്നെ സമീപിച്ചിരുന്നു. പക്ഷെ മിസ് വേള്‍ഡ് ആയതിനു ശേഷമാണ് മണിരത്നവും രാജീവ് മേനോനും അവരുടെ സിനിമാ ഓഫറുകള്‍ തരുന്നത്. മണിരത്നത്തിന്‍റെ വലിയ ആരാധികയാണ് ഞാന്‍. അതുകൊണ്ടാണ് ‘ഇരുവര്‍’ തിരഞ്ഞെടുത്തത്.
മണിയുമൊത്ത് ‘ഇരുവറി’ന്‍റെ ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ തന്നെ എന്‍റെ മനസ് പറഞ്ഞു തുടങ്ങിയിരുന്നു, ‘ഇതാണ് എന്‍റെ ഇടം’ എന്ന്”.മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ നായകന്മാരായ മണിരത്നത്തിന്‍റെ ഐക്കോണിക്ക് ചിത്രം ‘ഇരുവറി’ലൂടെ സിനിമാ ജീവിതം ആരംഭിച്ച ഐശ്വര്യ വെളിപ്പെടുത്തി.“മണിരത്നത്തിന്‍റെ സിനിമയിലൂടെ തുടങ്ങുക എന്നത് ഒരു വലിയ കാര്യമാണ്. പെര്‍ഫെക്ട് ആയ ഒരു സ്കൂള്‍ ആണ് മണി. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘ഒരു ഷോട്ട് ഓകെ വയ്ക്കുന്നത് എങ്ങനെയാണ്? പലപ്പോഴും ഇത് ശരിയായോ എന്ന് അഭിനേതാക്കള്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അത് ഓകെ ആണ് എന്ന് പറയുന്നു, അതെങ്ങനെ?’.
അതിനദ്ദേഹം പറഞ്ഞ മറുപടി ഇതാണ്, ‘ഒരു ഷോട്ടില്‍ എന്താണ് വേണ്ടത് എന്ന് എനിക്ക് തന്നെ പലപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്താണ് വേണ്ടാത്തത് എന്നറിയാം. നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ അവതരണത്തിന്‍റെ ഒരു മാജിക് നമുക്ക് അനുഭവപ്പെടും, അപ്പോഴാണ് ഓകെ പറയുന്നത്.”
എന്താണ് വേണ്ടത് എന്ന് കൃത്യമായി പറയാതെ, തനിക്കു വേണ്ടതിലേക്ക് അഭിനേതാവിനെ സ്വന്തം അന്വേഷണം വഴി കൊണ്ടെത്തിക്കുന്നതാണ് മണിരത്നത്തിന്‍റെ മാജിക്. അഭിനേതാക്കളില്‍ ആ അന്വേഷണത്തിന്‍റെ നാളം അണയാതെ സൂക്ഷിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ടു സജീവമല്ലാത്ത ഐശ്വര്യ ഇപ്പോള്‍ കുടുംബജീവിതത്തിന്‍റെ തിരക്കുകളിലാണ്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയ്ക്ക് ചില പ്രധാന ചിത്രങ്ങള്‍ ചെയ്യുന്നതൊഴിച്ചാല്‍ ഇപ്പോള്‍ ഐശ്വര്യയുടെ ജീവിതം മകള്‍ ആരാധ്യയെ ചുറ്റിപറ്റിയാണ്. മകളുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ഏതൊരു സാധാരണ അമ്മയേയും പോലെയാണ് താനുമെന്ന് അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നു.
“ഞാന്‍ എപ്പോഴും അവളോട് ഒരു സാധാരണ അമ്മയായാണ് പെരുമാറിയിട്ടുള്ളത്. അവള്‍ക്കൊപ്പം ഞാന്‍ എല്ലായിടത്തും പോകാറുണ്ട്. എന്നും ഞാന്‍ അവളുടെ സ്‌കൂളില്‍ പോകാറുണ്ട്. പാര്‍ക്കില്‍, ക്ഷേത്രങ്ങളില്‍, സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ പോകാറുണ്ട്.
ഞാന്‍ ഇത്തരം തിരക്കുകളെ അറിഞ്ഞു തുടങ്ങിയത് എന്‍റെ ഇരുപതുകളിലാണെങ്കില്‍ ആരാധ്യ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങി ഇതെല്ലാം കാണുന്നുണ്ട്. അതവള്‍ക്ക് ‘നോര്‍മല്‍’ ആണോ? എനിക്കറിയില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അത്ര നോര്‍മലായ ഒന്നല്ല. പക്ഷെ, പെട്ടന്നൊരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴല്ല അവള്‍ ഇതൊന്നും കാണുന്നത്.
ഞങ്ങളുടെ വീടിനു പുറത്തും എയര്‍പോര്‍ട്ടിലുമെല്ലാം മാധ്യമപ്രവര്‍ത്തകരെ കാണുന്നത് അവള്‍ക്ക് ശീലമായി. അത് അപൂര്‍വ്വമായ ഒന്നല്ലെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം”, ‘നോര്‍മല്‍’ അല്ലാതെയാകുന്ന മകളുടെ ബാല്യത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.ഇരുപതു വര്‍ഷത്തോളമായി ലൈംലൈറ്റില്‍ നില്‍ക്കുന്ന ഐശ്വര്യ ഇടതടവില്ലാതെ വരുന്ന മാധ്യമ ശ്രദ്ധയും സ്വകാര്യ ജീവിതത്തിലേക്കുള്ള മറ്റു ഇടപെടലുകളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് അവര്‍ ‘ഫെമിന’യ്ക്ക് നല്‍കിയ മറുപടി ഇതാണ്.
“നിങ്ങള്‍ പറയുന്ന ആ ‘ശ്രദ്ധ’യിലേക്ക് എന്‍റെ ശ്രദ്ധ പോകാതിരിക്കാന്‍ ഞാന്‍ ആവതും ശ്രദ്ധിക്കും.കഴിയുന്നതും സാധാരണ ഒരു ജീവിതം നയിക്കാന്‍ ആണ് ശ്രമിക്കുന്നത്. ഞാന്‍ ഇത് പറയുമ്പോള്‍ ആളുകള്‍ ചിലപ്പോള്‍ ചോദിച്ചേക്കാം, എവിടെപ്പോയാലും ചുറ്റിലും ക്ലിക്ക് ചെയ്യുന്ന ക്യാമറകള്‍ ‘നോര്‍മല്‍’ ആണോ എന്ന്. എന്നെ സംബന്ധിച്ച് പക്ഷെ അതാണ് ‘നോര്‍മല്‍’.”
https://www.facebook.com/Malayalivartha