സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400ആയി, 600 പേരെ കാണാനില്ല, തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു
ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 ആയി. അറുന്നൂറോളം പേരെ കാണാതായെന്നും റെഡ്‌ക്രോസ് അറിയിച്ചു. മരങ്ങളും കെട്ടിടങ്ങളും വീണ് റോഡുകളും വീടുകളും തകര്‍ന്നും രാജ്യത്ത് വലിയതോതില്‍ നാശനഷ്ടമുണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. സൈന്യവും ദുരന്തനിവാരണസേനയും തിരച്ചില്‍ തുടരുകയാണ്.
രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് കനത്തമഴയില്‍ ഉരുള്‍പൊട്ടി കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. ചെളിയില്‍ അകപ്പെട്ടുപോയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ 3000 പേര്‍ക്കെങ്കിലും വീട് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച മുതല്‍ ഇവിടെ കനത്ത മഴയാണ്.
'നൂറുകണക്കിന് ആളുകളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ അകപ്പെട്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണിത്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. പ്രളയത്തില്‍ അകപ്പെട്ട നാട്ടുകാരെ രക്ഷിക്കാനും സുരക്ഷാപ്രദേശത്തേക്ക് മാറ്റാനും ശ്രമിക്കുകയാണ്.' സിയേറ ലിയോണ്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ഫോ പറഞ്ഞു. താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴ മാറി വെള്ളം താഴ്ന്നാല്‍ മാത്രമേ മരിച്ചവരുടെ എണ്ണവും അപകട തീവ്രതയും കൃത്യമായി കണക്കാക്കാനാകൂ.
1.2 മില്യണ്‍ ജനം പാര്‍ക്കുന്ന തീരദേശ നഗരമാണ് ഫ്രീടൗണ്‍. മഴ രൂക്ഷമാകുന്നതോടെ കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇവിടെ പടരാറുണ്ട്. സമുദ്രനിരപ്പിനോടു സമമായി നിര്‍മിക്കുന്ന വീടുകളില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. തകരപ്പാളികള്‍ മേഞ്ഞതാണ് മിക്ക വീടുകളും. 2015ല്‍ ഫ്രീടൗണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി.
2014ല്‍ എബോള രോഗവും സിയേറ ലിയോണിനെ പിടിച്ചുലച്ചു. നാലായിരത്തിലധികം പേരാണ് എബോള ബാധിച്ചു മരിച്ചത്. രാജ്യത്തെ 60 ശതമാനത്തില്‍ അധികം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെയാണെന്ന് യുഎന്‍ രേഖകള്‍ പറയുന്നു.
https://www.facebook.com/Malayalivartha