ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ ചിന്തിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഇസ്രഈല്‍ വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് യു.എസ് ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിരുന്നു. ഇസ്രഈല്‍ നേതാക്കളെ യുദ്ധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള അന്താരാഷട്ര ക്രിമിനല്‍ കോടതിയുടെ നീക്കത്തെ ഭീഷണി കൊണ്ടാണ് അമേരിക്ക നേരിട്ടത്.അത്തരം നടപടികള്‍ ഉണ്ടായാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യു.എസ് ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരത്തില്‍ ഇസ്രഈലിനുള്ള പരസ്യ പിന്തുണ യു.എസ് തുടരുന്നതിനിടെയാണ് ബൈഡന്റെ ഭൂരിഭാഗം വോട്ടര്‍മാരും ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 56 ശതമാനം വോട്ടര്‍മാരും പറയുന്നത് ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ ആണെന്നാണ്. അതേസമയം 22 ശതമാനം പേര്‍ വംശഹത്യയല്ലെന്നാണ് വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരും പറയുന്നത് ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യ ആണെന്ന് തന്നെയാണ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 58 ശതമാനം വോട്ടര്‍മാര്‍ വംശഹത്യയാണെന്ന് വിശ്വസിക്കുമ്പോള്‍ 23 ശതമാനം ആളുകള്‍ അതിനോട് വിയോജിക്കുന്നു.
അതിനിടെ അമേരിക്കയിലെ മുഴുവന്‍ വോട്ടര്‍മാരില്‍ 39 ശതമാനം ആളുകള്‍ വംശഹത്യ ആണെന്ന് പറയുമ്പോള്‍ 38 ശതമാനം ആളുകള്‍ വിയോജിപ്പ് രേഖപ്പെടുത്തി. 23 ശതമാനം ആളുകള്‍ അറിയില്ലെന്നാണ് പ്രതികരിച്ചത്.അമേരിക്കയിലെ ഒരു അഭിഭാഷക സംഘവും പോളിങ് സ്ഥാപനവും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് സര്‍വേ നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.അതിനിടെ, റഫയെ ആക്രമിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അമേരിക്ക കഴിഞ്ഞദിവസം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഭൂരിഭാഗം ഫലസ്തീനികളും റഫ അതിര്‍ത്തിയില്‍ അഭയം തേടിയിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം വലിയ തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം.റഫ ആക്രമണത്തിൽ ഇസ്രായേലിലേക്കുള്ള ആയുധവിതരണം താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച അമേരിക്കയുടെ തീരുമാനത്തിലുള്ള നെതന്യാഹുവിന്റെ രോഷം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിന്നാലെ ബൈഡന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആരും കൂടെയില്ലെങ്കിൽ ഇസ്രായേൽ ഒറ്റക്ക് നിന്ന് യുദ്ധം ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. എത്ര സമ്മർദ്ദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.റഫയിലേക്കുള്ള നീക്കം അവസാനിപ്പിക്കാനുള്ള യുഎസിന്റെ സമ്മർദ്ദത്തിനെതിരെ ഇസ്രായേൽ നിലപാട് വ്യക്തമാക്കി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നേരത്തെ രംഗത്തെത്തിയിരുന്നു. ശത്രുക്കളോടും സുഹൃത്തുക്കളോടും പറയുന്നു, ഗസ്സയിലും ലെബനനുമായുള്ള അതിർത്തിയിലും യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്.
'ഇസ്രായേലിൻ്റെ ശത്രുക്കളോടും ഉറ്റ സുഹൃത്തുക്കളോടുമാണ്, ഇസ്രായേൽ രാഷ്ട്രത്തെ കീഴ്പ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ശക്തമായി നിൽക്കും. ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും. ഹമാസിനെ തകർക്കും, ഹിസ്ബുള്ളയെ തകർക്കും. ഞങ്ങൾ സുരക്ഷിതത്വം കൈവരിക്കുകയും ചെയ്യും'; യോവ് ഗാലന്റ് ഉറപ്പിച്ച് പറഞ്ഞു. ബൈഡൻ ഭരണകൂടവും ഇസ്രായേൽ സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ആഴം വ്യക്തമാക്കുന്ന വാക്കുകളായിരുന്നു മന്ത്രിയുടേത്.
https://www.facebook.com/Malayalivartha