മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ ഭീതിവിതയ്ക്കുന്നു; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ട്ടം
ഒമാനിലെ സലാലയില്‍ ഭീതിവിതച്ച് മെകുനു ചുഴലിക്കാറ്റ്. അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ആണ് മെകുനു. യെമനും ഒമാനും അതിര്‍ത്തികള്‍ പങ്കിടുന്ന ചുഴലിക്കാറ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും വ്യാഴാഴ്ച തന്നെ ആ ളുകളെ ഒഴിപ്പിച്ചിരുന്നു. ശക്തമായ കാറ്റില്‍ വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഉണ്ടാകുന്നത്. വീട് തകര്‍ന്നു വീണ് 12 വയസുകാരന് മരിച്ചു. 105 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വീടിനു പുറത്തേക്ക് ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സലാലയിലെ ഭൂരിഭാഗം റോഡുകളും അടച്ചു. ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത് സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ദോഫാര്‍, അല്‍വുസ്ത മേഖലകളില്‍ തിരമാലകള്‍ 8 മുതല്‍ 12 മീറ്റര്‍ വരെയും, അല്‍ ഷര്‍ഖിയ മേഖലയില്‍ തിരമാലകള്‍ 3 മുതല്‍ 4 മീറ്റര്‍ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അല്‍വാദി, സാദ, ഹംദാന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റൗണ്ട് എബൗട്ടുകളിലുള്പ്പെട വെള്ളം കയറിയിരിക്കുന്നതുമൂലം ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
യെമനിലെ സൊക്കോത്ര ദ്വീപില്‍ വീശിയടിച്ച കാറ്റില്‍ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റ് ദ്വീപ് യെമന്റെ കരഭാഗത്തു നിന്നും 350 കിലോ മീറ്റര്‍ ദൂരെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറത്തേക്ക് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ചുഴലിക്കാറ്റ് അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്നും രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യത്തെ പലയിടങ്ങളിലായി അതിശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
മേകുനു ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സമൂഹവും ആശങ്കയിലാണ്. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ മിക്ക മലയാളികളും റൂം വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മേകുനുവിന്റെ അലയൊലികള്‍ യു.എ.ഇയിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha