തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന തകൃതി; കഴിഞ്ഞ വർഷം നവംബറിൽ പിടികൂടിയത് 33 കിലോ കഞ്ചാവ്: കഞ്ചാവ് വരുന്നത് സർക്കാർ ബസുകളിൽ! ഇരകളാകുന്നത് കുട്ടികൾ
സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിന് കഞ്ചാവ് എത്തിക്കുന്നത് കേരള- തമിഴ് നാട് റൂട്ടിൽ സർവീസ് നടത്തുന്ന കേരള, തമിഴ്നാട് സർക്കാർ ബസുകൾ ഉപയോഗിച്ചെന്ന് എക്സെസ് വകുപ്പ്. എക്സൈസിലെ ഉന്നതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടു പിടിക്കപ്പെട്ടത്. 2017-18 സാമ്പത്തിക വർഷം ഇത്തരത്തിൽ ബസുകൾ വഴി കടത്തിയ 98 കിലോ കഞ്ചാവ് പിടികൂടി. പിടികൂടാത്തത് എത്രയെന്ന് ദൈവത്തിനറിയാം.
കഴിഞ്ഞ വർഷം നവംബറിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികമായിരുന്ന കേരള സർക്കാർ ബസിൽ നിന്നും 33 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ബസിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബാഗ് ഉണ്ടായിരുന്നത്. എന്നാൽ ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ബസിലുള്ളവരെ ചോദ്യം ചെയ്തങ്കിലും വിവരം ലഭിച്ചില്ല. തിരുവനന്തപുരം പാറശാല കൊറ്റാമത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഇതിനെതിരെ ഒരാൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് സർക്കാർ ബസുകൾ വഴിയാണെന്ന് കണ്ടെത്തിയത്. ബസിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കെതിരെയായിരുന്നു പരാതി. ബസിലെ യാത്രക്കാരനാണ് പരാതി നൽകിയതെന്ന് കരുതുന്നു. ഉദ്യോഗസ്ഥർ യാത്രക്കാരോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. ഇത്തരം അന്വേഷണങ്ങൾ നടത്തുമ്പോൾ പരാതി സ്വാഭാവികമാണെന്നായിരുന്നു എക്സൈസിന്റെ കണ്ടെ ത്തൽ.
തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപ്പന തകൃതിയാണ്. ലക്ഷകണക്കിന് രൂപയുടെ കഞ്ചാവാണ് സ്കൂൾ പരിസരങ്ങളിൽ വിറ്റുപോകുന്നത്. കുട്ടികൾ തന്നെയാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. എവിടെ നിന്നാണ് കഞ്ചാവ് വരുന്നതെന്ന കാര്യം എക്സൈസുകാർക്ക് അറിയാമെങ്കിലും പലപ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താറില്ല. സ്കൂളുകൾക്ക് സമീപമുള്ള മാടകടകൾ, ബുക്ക് ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തുന്നത്. സർക്കാർ സ്കൂളുകളാണ് ഇത്തരം മാഫിയകളുടെ കൈകളിൽ പെട്ടെന്ന് അകപ്പെടാറുള്ളത്.
ബസുകൾ കേന്ദ്രീരരിച്ച് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നതായി എക്സെസ് വകുപ്പ് കരുതുന്നു. സാധനം കസ്റ്റഡിയിലായാൽ എളുപ്പം രക്ഷപ്പെടാം. തീവണ്ടികൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്തലും കേരളത്തിൽ പതിവുള്ളതാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഗുരുതര നിയമ ലംഘനങ്ങൾ പിടികൂടാറുള്ളത്. എന്നാൽ വിവരം ലഭിക്കുന്നത് ചുരുക്കം സന്ദർഭങ്ങളിൽ മാത്രം. ബസിൽ ബാഗ് സൂക്ഷിച്ച ശേഷം അത് കൊണ്ടു വരുന്നവർ മറ്റ് വാഹനങ്ങളിൽ ബസിനെ അനുഗമിരുന്നതും പതിവാണ്.
https://www.facebook.com/Malayalivartha