കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...

കേരളത്തിൽ വേനൽമഴയുടെ വരവറിയിച്ച് കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തിറങ്ങി. ഫെബ്രുവരിയിലെ ആദ്യ മഴയ്ക്കാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ സാക്ഷ്യം വഹിച്ചത്. കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിലും മഴ ലഭിച്ചു. ഈർപ്പം നിറഞ്ഞ കിഴക്കൻ കാറ്റിന്റെ സാന്നിധ്യം കാരണമാണ് ഈ മഴ പെയ്യുന്നത്. വരും ദിവസങ്ങളിലും ചില ജില്ലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ മഴ ലഭിച്ചാലും പകൽസമയത്തെ അസഹനീയമായ ചൂടിന് വലിയ ശമനമുണ്ടാകില്ല.
" ഇന്ത്യയുടെ തെക്കൻ മുനമ്പ് വഴി കടന്നു പോകുന്ന ഈർപ്പം നിറഞ്ഞ താരതമ്യേനെ ദുർബലമായ കിഴക്കൻ കാറ്റാണ് മഴയ്ക്ക് കാരണം. ഈ മഴ തുടർന്ന് ലഭിക്കണമെന്നില്ല. അതേസമയം മറ്റു ജില്ലകളിലൊന്നും നിലവിൽ മഴ സാധ്യത ഇല്ല.വ്യാഴാഴ്ച വൈകീട്ട് തെക്കൻ ജില്ലകളിൽ ചുരുക്കം ചില ഇടങ്ങളിൽ മഴ സാധ്യത ഉണ്ട്. ഇത് ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ തുടരും.
പലയിടങ്ങളിലും താപനില ശരാശരിയിലും ഉയർന്നു നിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. മേഘാവൃതമായ അന്തരീക്ഷമുള്ളപ്പോൾ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി നിൽക്കേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ കോട്ടയത്ത് 36.6 ഡിഗ്രിയും പുനലൂരിൽ 35.2 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha



























