എന്‍ജിനീയറിങ്, മാനേജ്‌മെന്റ് പ്രവേശനത്തിന് ഒറ്റപരീക്ഷ
എ.ഐ.സി.ടി.ഇ.ക്കു കീഴിലുള്ള എന്‍ജിനീയറിങ് പ്രവേശനത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒറ്റ പ്രവേശനപ്പരീക്ഷ നടത്തിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധസമിതി ശുപാര്‍ശചെയ്തു. വിവിധ മാനേജ്‌മെന്റ് പഠന കോളേജുകളിലേക്കും വെവ്വേറെ പരീക്ഷകള്‍ക്കു പകരം ഒറ്റ പ്രവേശനപ്പരീക്ഷമതി.
പ്രവേശനപ്പരീക്ഷ നടത്താനായി സ്വതന്ത്രമായ \'ദേശീയ പരീക്ഷാ ഏജന്‍സി(നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)\' രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷ(എ.ഐ.സി.ടി.ഇ.)ന്റെ പരിഷ്‌കരണത്തിനായി കേന്ദ്ര മാനവശേഷിമന്ത്രാലയം മുന്‍ സെക്രട്ടറി എം.കെ. കാവ് അധ്യക്ഷനായി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്.
ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കാം. അതിനാല്‍ പ്രവേശനനടപടികളില്‍ ബുദ്ധിമുട്ടു നേരിടുകയുമില്ല. പ്രവേശന കൗണ്‍സലിങ്ങിനുശേഷം ഒഴിവുവന്ന സീറ്റുകള്‍ മാനേജ്‌മെന്റ് സീറ്റായി പരിഗണിക്കുന്ന രീതി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇങ്ങനെ ഒഴിവുവന്ന സീറ്റുകളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് പ്രവേശനം നല്‍കണം.
നിലവില്‍ എന്‍ജിനീയറിങ്, മാനേജ്‌മെന്റ് കോളേജുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ക്ക് പല പരീക്ഷകളെഴുതേണ്ടിവരുന്നു. എന്‍ജിനീയറിങ്ങിന് ജെ.ഇ.ഇ.(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിനും മാനേജ്‌മെന്റ് കോഴ്‌സിന് സിമാറ്റും(കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്) ഉണ്ട്. ഇതുകൂടാതെ നിരവധി സംസ്ഥാനങ്ങള്‍ പൊതുപ്രവേശനപ്പരീക്ഷകളും നടത്തുന്നു. ഹരിയാണ, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു സംവിധാനമില്ല. കല്പിതസര്‍വകലാശാലകളും സ്വകാര്യസ്ഥാപനങ്ങളും നടത്തുന്നവ വേറെയും. ഇവയില്‍ത്തന്നെ മാനദണ്ഡങ്ങളും പരീക്ഷാനിലവാരവും വ്യത്യസ്തമാണ്. ഇതൊഴിവാക്കാനാണ് ഒറ്റ പ്രവേശനപ്പരീക്ഷ കൊണ്ടുവരാന്‍ ശുപാര്‍ശചെയ്തത്.
ഇതോടെ പ്രവേശനംതേടിയുള്ള വിദ്യാര്‍ഥികളുടെ നെട്ടോട്ടം ഇല്ലാതാക്കാനാവുമെന്നാണ് സമിതി കരുതുന്നത്. നിലവില്‍ 13ലക്ഷത്തോളംപേര്‍ സി.ബി.എസ്.ഇ. നടത്തുന്ന അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ എഴുതുന്നുണ്ട്. പ്രവേശനപ്പരീക്ഷാനടത്തിപ്പിനായി ആവശ്യമെങ്കില്‍ സി.ബി.എസ്.ഇ.യുടെ സഹായം തേടാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുകയുമാകാം.
നിലവില്‍ 11,000 എന്‍ജിനീയറിങ്മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് എ.ഐ.സി.ടി.ഇ.ക്കു കീഴിലുള്ളത്. ഇവയില്‍ സംസ്ഥാനസര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തവയും കല്പിതസര്‍വകലാശാലകളും സ്വകാര്യസര്‍വകലാശാലകളും ഉണ്ട്. ദേശീയതലത്തില്‍ പരീക്ഷ വരുന്നതോടെ സംസ്ഥാനതലത്തിലെ പൊതുപ്രവേശനപരീക്ഷകളും ഇല്ലാതാകും.
സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്താനായി അഖിലേന്ത്യാ റേറ്റിങ് ഏജന്‍സി രൂപവത്കരിക്കണം. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ \'എക്‌സിറ്റ് പരീക്ഷ\' നടപ്പാക്കണം. ഇതുവഴി വിദ്യാര്‍ഥികള്‍ ആവശ്യമായ വൈദഗ്ധ്യവും ശേഷിയും നേടിയെന്നുറപ്പാക്കാനാകും. ഈ പരീക്ഷയ്ക്ക് സ്ഥാപനത്തിന്റെ റേറ്റിങ്ങിലും പ്രധാന പങ്കുവഹിക്കാനാകും.
നിലവില്‍ എന്‍ജിനീയറിങ്മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഫിലിയേറ്റ് ചെയ്യാനുള്ള സ്ഥാപനമെന്നനിലയിലാണ് എ.ഐ.സി.ടി.ഇ. പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലിനെ ഭരണഘടനാസംരക്ഷണമുള്ള സ്വയംഭരണസ്ഥാപനമായി മാറ്റിയെടുക്കണമെന്ന് സമിതി സര്‍ക്കാറിനോടു ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഫണ്ടനുവദിക്കണം. ഒരു ഐ.ഐ.ടി.ക്കുമാത്രം വര്‍ഷം 300 കോടി രൂപ അനുവദിക്കുമ്പോള്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന എ.ഐ.സി.ടി.ഇ.ക്ക് 210 കോടി രൂപമാത്രമേ ലഭിക്കുന്നുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha