1.51 കോടി രൂപയുടെ വഞ്ചന കേസ്, ശിൽപാ ഷെട്ടിക്കെതിരെ എഫ്‌ഐആർ, രാജ് കുന്ദ്രയ്ക്ക് എതിരേയും കേസ്
വഞ്ചന കേസിൽ ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ മുംബൈ പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യവസായി നിതിൻ ബറായിയുടെ പരാതിയിൽ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
നടി ഷെർലിൻ ചോപ്ര അടുത്തിടെ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും എതിരെ കേസ് ഫയൽ ചെയ്തിരുന്നു. വ്യവസായിയും നീലച്ചിത്ര നിര്‍മാണ കേസിലെ പ്രതിയുമായ രാജ് കുന്ദ്രയും ഭാര്യ ശില്‍പ ഷെട്ടിയും തന്നെ പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നുമായിരുന്നു നടിയുടെ ആരോപണം.
രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ ഷെട്ടി തന്നെ മാനസിക പീഡനത്തിനിരയാക്കി എന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പണം തട്ടിയെടുക്കുക മാത്രമാണ് ഷെര്‍ലിന്‍ ചോപ്രയുടെ ലക്ഷ്യമെന്നാണ് ശിൽപ്പ ഷെട്ടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഷെര്‍ലിന്‍ ചോപ്ര മാപ്പ് പറയണമെന്നും രാജ് കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും പൊതുസമൂഹത്തിലുണ്ടായ മാനനഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തങ്ങള്‍ക്കെതിരേ ഷെര്‍ലിന്‍ ചോപ്ര ഉന്നയിച്ച പരാതിയും ആരോപണങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് ഷെര്‍ലിന്‍ ചോപ്രയ്ക്ക് നോട്ടീസും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha