ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍നീരദും ഒരുമിച്ച വരത്തന്‍ മികച്ച കളക്ഷനും ജനപ്രീതിയും നേടി മുന്നോട്ട് ...
ഫഹദ് ഫാസില്‍- അമല്‍ നീരദ് ടീമിന്റെ വരത്തന്‍ റെക്കോഡ് കളക്ഷനിലേക്ക്... ആദ്യ ദിനം രണ്ടേകാല്‍ക്കോടി രൂപ ഗ്രോസ് കളക്ഷന്‍നേടിയിരിക്കുകയാണ് ചിത്രം. അടുത്തകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിന് പോലും ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടില്ല. ആറ് കോടിയോളം മുടക്കിലൊരുക്കിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമാകുമെന്ന് ഉറപ്പായി. വളരെ ശാന്തമായി തുടങ്ങി അതിഭീകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവസാനിക്കുന്നു എന്നതാണ് വരത്തന്റെ പ്രധാന ആകര്‍ഷണം. ആദ്യപകുതിയില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും ഒരു ദുരൂഹത നിലനിര്‍ത്തി പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഈ ശബ്ദം ഇന്നത്തെ ശബ്ദം മുതല്‍ 22 ഫീമെയില്‍ കോട്ടയം വരെയുള്ള സിനിമകളില്‍ പറഞ്ഞ പ്രമേയമാണെങ്കിലും കാലികപ്രസക്തമായി അതിനെ പുനരവതരിപ്പിച്ചു എന്നതാണ് അമല്‍നീരദിലെ ക്രാഫ്റ്റ്മാന്റെ വിജയം.
അധികം ബലമില്ലാത്ത തിരക്കഥയാണ് വരത്തന്റേത്. എന്നാല്‍ അതില്‍ നിന്ന് എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനും ത്രസിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. സാധാരണ അമല്‍നീരദ് സിനിമകളില്‍ വെടിയും പുകയുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വരത്തനില്‍ അത് ക്‌ളൈമാക്‌സില്‍ മാത്രമാണ് വരുന്നത്, അത് ഏറ അനിവാര്യവും. വളരെ റിയലിസ്റ്റിക്കായി കഥ അവതരിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒറ്റവരിയില്‍ പറയാവുന്ന ഒരു സാധരാണകഥയെ സംവിധാനമികവും ഛായാഗ്രഹണ കലയും മാസ്മരിക സംഗീതവുമാണ് (പശ്ചാത്തലം ഉള്‍പ്പെടെ) ഏറെ ജനപ്രീയമാക്കിയത്. സുഷിന്‍ ശ്യാം എന്ന സംഗീതകാരനും ലിറ്റില്‍ സ്വയംമ്പ് എന്ന ക്യാമറാമാനും ഭാവിയുടെ വാഗ്ദാനമാണ്. നേരത്തെ തന്നെ മലയാളസിനിമയില്‍ തന്റെ ഇരിപ്പിടം ഒരുക്കിയ എഡിറ്റര്‍ വിവേക് ഹര്‍ഷന്റെ സന്നിവേശവും എടുത്ത് പറയേണ്ടതാണ്.
ദുബായില്‍ ജനിച്ച് വളര്‍ന്ന അബിന്‍ എന്ന നിഷ്‌ക്കളങ്കനായ ഐ.ടിക്കാരന്‍ ഭാര്യയുടെ കുടുംബവീടായ മലയോരഗ്രാമത്തില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധമെന്ന് കവി പാടിയെങ്കിലും ഒരുപരിധിവരെ അങ്ങനെയല്ല. കപടസദാചാരവും അന്യന്റെ കിടപ്പറക്കുള്ളിലും കുളിമുറിയിലും വരെ എത്തിനോക്കാന്‍ മടിക്കാത്തവന്‍മാരും അവിടങ്ങളിലുണ്ട്. പക്ഷെ, ഇവരെ പ്രത്യക്ഷത്തില്‍ നമുക്ക് തിരിച്ചറിയാനാകില്ലെന്ന് മാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്ലാതെ ഒരു ദിവസം പോലും നമ്മുടെ നാട് കടന്ന് പോകുന്നില്ല. പലപ്പോഴും അതിക്രമം കാട്ടുന്നവര്‍ സദാചാരവാദികളായി രംഗത്തിറങ്ങാറുണ്ട്. ഈ ഒരു സമാഹ്യയാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് വരത്തന്‍ നമ്മോട് സംസാരിക്കുന്നത്.
ചിലര്‍ ചെന്നായയെ പോലെ കൗശലക്കാരാണ്, ബാല്യം മുതല്‍ അവരെ അറിയാവുന്നവര്‍ക്ക് മാത്രമേ അത്തരക്കാരെ തിരിച്ചറിയാനാകൂ. പുറത്ത് നിന്ന് വരുന്നയാള്‍ക്ക് (വരത്തന്‍) ഇത്തരക്കാരെ മനസിലാക്കാനാവില്ല. കൗശലക്കാര്‍ വളരെ നിഷ്‌ക്കളങ്കരായി അഭിനയിച്ച് തെറ്റിദ്ധരിപ്പിക്കും അല്ലെങ്കില്‍ ഇരകളെ വലയില്‍ വീഴ്ത്തും. അബിന്റെ ഭാര്യ പ്രിയയുടെ (ഐശ്വര്യാലക്ഷ്മി) കൂടെ പഠിച്ചവരും നാട്ടിലുള്ളവരെയും അവള്‍ക്ക് നന്നായി അറിയാം. പക്ഷെ, നിഷ്‌ക്കളങ്കനായ എബിനാകട്ടെ അവരുടെ കള്ളത്തരങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. അത് മനസിലാക്കുമ്പോഴേക്കും എല്ലാം തകിടംമറിഞ്ഞിരുന്നു. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിനെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയും ക്‌ളൈമാക്‌സില്‍ സിനിമയുടെ ആസ്വാദനത്തിനായി അല്‍പം അതിശയോക്തികലര്‍ത്തിയ മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചിരിക്കുന്നു. അവസാന അരമണിക്കൂറിലെ പല സീനുകളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം വലിയ സാമ്പത്തികലാഭം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.
നമ്മള്‍ സ്ഥിരം ചില വേഷങ്ങളില്‍ കാണുന്ന അഭിനേതാക്കളെ വേറൊരുതരം രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രേമത്തിലൂടെ വന്ന കോമഡിയിന്‍ ഷറഫുദ്ദീനെയും ബി.ടെക്കില്‍ സാത്വികനായ വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച അര്‍ജ്ജുന്‍ അശോകനെയും തെരുവ്‌നായ്ക്കളെ പോലെ കടിച്ച് കീറുന്ന സ്വഭാവമുള്ള കഥാപാത്രങ്ങളാക്കി. കൊച്ചുപ്രേമന്‍ ഇതിന് മുമ്പ് ചെയ്യാത്ത കഥാപാത്രമാണ് ഓന്ത്. നസ്‌റിയയും അമല്‍നീരദും നിര്‍മിച്ച ചിത്രം അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിച്ചത്.
https://www.facebook.com/Malayalivartha